ബിഎസ്എന്‍എല്ലുമായി ലയനം, എംടിഎന്‍എല്‍ ഡീലിസ്റ്റ് ചെയ്‌തേക്കും

പൊതുമേഖലാ സ്ഥാപനമായ എംടിഎന്‍എല്ലിനെ ഓഹരി വിപണിയിൽ നിന്ന് ഡീലിസ്റ്റ് ചെയ്‌തേക്കും. ബിഎസ്എന്‍എല്ലുമായി എംടിഎന്‍എല്ലിനെ ലയിപ്പിത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഇക്കണോമിക്‌സ് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ലയന നടപടികളുമായി ബന്ധപ്പെട്ട് കേന്ദ്രം ഒരു കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തെ നിയമിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം അവസാനത്തോടെ ലയനം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

വര്‍ഷങ്ങളായി കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുള്ള വിഷയമാണ് ബിഎസ്എന്‍എല്‍-എംടിഎന്‍എല്‍ ലയനം. നിലവില്‍ എംടിഎന്‍എല്ലിന്റെ കീഴിലുള്ള ഡല്‍ഹിയിലെയും മുംബൈയിലെയും മൊബൈല്‍ നെറ്റ്‌വര്‍ക്കുകള്‍ ബിഎസ്എന്‍എല്ലിന്റെ മേല്‍നോട്ടത്തിലാണ്. ബിഎസ്എന്‍എല്‍ 4ജി സേവനം ആരംഭിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ലയന നടപടികള്‍ വേഗത്തിലാക്കാനാണ് തീരുമാനം.

ലയനം അനിവാര്യം

കഴിഞ്ഞ വര്‍ഷം 1.64 ലക്ഷം കോടിയുടെ പുനരുജ്ജീവന പാക്കേജാണ് ബിഎസ്എന്‍എല്ലിനായി കേന്ദ്രം പ്രഖ്യാപിച്ചത്. പാക്കേജ് നടപ്പിലാക്കിയ് ശേഷം 2026-27 സാമ്പത്തിക വര്‍ഷം ബിഎസ്എന്‍എല്‍ അറ്റാദായം നേടുമെന്നാണ് കമ്മ്യൂണിക്കേഷന്‍സ് സഹമന്ത്രി ദേവുസിന്‍ ചൗഹാന്‍ പാര്‍ലമെന്റില്‍ പറഞ്ഞത്. ഇരു ടെലികോം കമ്പനികളുടെയും ചേര്‍ത്തുള്ള കടബാധ്യത ഏകദേശം 60,000 കോടി രൂപയോളമാണ്. കമ്പനികളുടെയും പുനരുജ്ജീവനത്തിന് ലയനം അനിവാര്യമാണെന്നാണ് വിലയിരുത്തല്‍. ഇന്ന് 5.583 ശതമാനം ഉയര്‍ന്ന് 22.90 രൂപയിലാണ് എംടിഎന്‍എല്‍ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it