

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരി വില ഇന്ന് (മാർച്ച് 24) നാല് ശതമാനത്തോളം ഉയർന്നു. കഴിഞ്ഞ നാല് ദിവസമായി തുടർച്ചയായി ഇടിവ് നേരിട്ടിരുന്ന ഓഹരിക്ക് ഈ മുന്നേറ്റം വലിയ ആശ്വാസമായി. കഴിഞ്ഞ നാല് ട്രേഡിംഗ് സെഷനുകളിലായി ബാങ്കിന്റെ ഓഹരി മൂല്യത്തിൽ 12 ശതമാനത്തിലധികം ഇടിവുണ്ടായിരുന്നു.
ഈ മുന്നേറ്റത്തിന് പിന്നിൽ പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്.
പുറത്തുനിന്നുള്ള നിയമോപദേശം: ബാങ്കിന്റെ മുൻ പാർട്ട് ടൈം ചെയർമാൻ അതാനു ചക്രവർത്തിയുടെ രാജി കത്ത് പരിശോധിക്കാൻ പുറത്തുനിന്നുള്ള നിയമ സ്ഥാപനങ്ങളെ (വാഡിയ ഗാന്ധി, ട്രൈലീഗൽ) ബാങ്ക് ചുമതലപ്പെടുത്തിയത് നിക്ഷേപകർക്കിടയിൽ വിശ്വാസമുണ്ടാക്കി. ബോർഡുമായുള്ള അഭിപ്രായവ്യത്യാസങ്ങളും ബാങ്കിലെ ചില രീതികൾ തന്റെ മൂല്യങ്ങൾക്ക് ചേരുന്നതല്ലെന്നും ചൂണ്ടിക്കാട്ടിയാണ് മാർച്ച് 18 ന് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്.
ദുബായ് നടപടിയിലെ വ്യക്തത: ദുബായ് ഫിനാൻഷ്യൽ സർവീസസ് അതോറിറ്റിയുടെ (DFSA) നോട്ടീസിനെത്തുടർന്ന് മൂന്ന് ജീവനക്കാരെ പിരിച്ചുവിട്ട നടപടി ബാങ്കിനെ സാമ്പത്തികമായി കാര്യമായി ബാധിക്കില്ലെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കിയതും അനുകൂലമായി.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിഫ്റ്റി 50 സൂചിക 3.68 ശതമാനം ഇടിഞ്ഞപ്പോൾ എച്ച്ഡിഎഫ്സി ഓഹരികൾ കാര്യമായ നഷ്ടം നേരിട്ടിരുന്നു. ഇന്ന് 771 രൂപയിലാണ് ഓഹരിയുടെ വ്യാപാരം പുരോഗമിക്കുന്നത്. നിലവിലെ പുതിയ നീക്കങ്ങൾ വിപണിയിൽ ബാങ്കിനോടുള്ള പോസിറ്റീവ് മനോഭാവം തിരികെ കൊണ്ടുവരാൻ സഹായിച്ചതായാണ് കരുതുന്നത്.
HDFC Bank shares rebound 4% after recent losses driven by legal clarity and investor confidence recovery.
Read DhanamOnline in English
Subscribe to Dhanam Magazine