യുദ്ധവിരാമ പ്രതീക്ഷയില്‍ ഇന്ത്യന്‍ ഓഹരി വിപണി, സെന്‍സെക്‌സും നിഫ്റ്റിയും മുന്നേറ്റത്തില്‍, രൂപയും നേട്ടത്തില്‍

ഇന്ന് രൂപ യുഎസ് ഡോളറിനെതിരെ 9 പൈസ ഉയര്‍ന്ന് 93.28 എന്ന നിലയില്‍
stock market
Stock marketcanva
Published on

അമേരിക്ക-ഇറാന്‍ യുദ്ധം ഉടന്‍ അവസാനിക്കുമെന്ന പ്രതീക്ഷകളും, ക്രൂഡ് ഓയില്‍ വില ബാരലിന് 95 ഡോളറിന് താഴേക്ക് പതിച്ചതും ഉള്‍പ്പെടെയുള്ള അനുകൂല ഘടകങ്ങള്‍ ഇന്ത്യന്‍ വിപണിയെ ഇന്ന് വ്യാപാര തുടക്കത്തില്‍ തന്നെ നേട്ടത്തിലാക്കി. സെന്‍സെക്‌സ് ഏകദേശം 619 പോയിന്റ് ഉയര്‍ന്നാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് നേട്ടം 300 പോയിന്റായി കുറഞ്ഞു. നിഫ്റ്റി 24,390 എന്ന നിലവാരത്തിന് അടുത്ത് വ്യാപാരം ആരംഭിക്കുകയും ചെയ്തു.

അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ സാധ്യതകളെക്കുറിച്ചുള്ള ശുഭപ്രതീക്ഷകള്‍ രൂപയ്ക്ക് കരുത്തേകിയതോടെ,ഇന്ന് രൂപ യുഎസ് ഡോളറിനെതിരെ 9 പൈസ ഉയര്‍ന്ന് 93.28 എന്ന നിലയില്‍ വ്യാപാരം ആരംഭിച്ചു. എന്നാല്‍, ഇറക്കുമതിക്കാരില്‍ നിന്നുള്ള ഡോളറിന്റെ വര്‍ധിച്ച ആവശ്യകതയും വിദേശ വായ്പകളുള്ള കമ്പനികളുടെ ഇടപെടലുകളും രൂപയുടെ വലിയ മുന്നേറ്റത്തിന് തടസമായി.

ബജാജ് ഫിനാന്‍സ്, അദാനി എന്റര്‍പ്രൈസസ്, ഇന്‍ഫോസിസ്, എല്‍ ആന്‍ഡ് ടിഎന്നിവയാണ് നിഫ്റ്റിയിലെ പ്രധാന നേട്ടമുണ്ടാക്കിയ ഓഹരികള്‍. അതേസമയം ഐഷര്‍ മോട്ടോഴ്സ് , ഭാരതി എയര്‍ടെല്‍ , എം ആന്‍ഡ് എം , ബജാജ് ഓട്ടോ , എച്ച്‌സിഎല്‍ ടെക്‌നോളജീസ് എന്നിവ നഷ്ടത്തിലാണ്. വിവിധ മേഖലകളില്‍ ബാങ്ക്, ഐടി, മെറ്റല്‍ സൂചികകള്‍ 0.5 മുതല്‍ 1 ശതമാനം വരെ ഉയര്‍ച്ച രേഖപ്പെടുത്തി.

ബാങ്ക്, പൊതുമേഖലാ ബാങ്ക് (PSU Bank) സൂചികകള്‍ സ്ഥിരതയുള്ള മുന്നേറ്റം കാഴ്ചവെക്കുന്നത് വിപണിയുടെ കരുത്തിന് സഹായകമാകുന്നുണ്ട്.

എങ്കിലും, എഫ്എംസിജി (FMCG), റിയല്‍റ്റി, മിഡ്ക്യാപ് വിഭാഗങ്ങള്‍ പിന്നിലേക്കാണ്. ചില പ്രത്യേക മേഖലകളില്‍ നിക്ഷേപകര്‍ ലാഭമെടുത്തു പിന്മാറുന്നതിന്റെ സൂചനയായാണ് ഇതിനെ വിലയിരുത്തുന്നത്.

എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ലാഭത്തില്‍ 41 ശതമാനം വര്‍ധനവുണ്ടായതിനെത്തുടര്‍ന്ന് ഓഹരി വില 12 ശതമാനത്തിലധികം ഉയര്‍ന്നു. നാലാം പാദത്തില്‍ കമ്പനിയുടെ ലാഭം 751 കോടി രൂപയായി വര്‍ധിച്ചു.

ടാറ്റ ഗ്രൂപ്പ് കമ്പനിയായ തേജസ് നെറ്റ്വര്‍ക്സിന്റെ ഓഹരി വില വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ ഏകദേശം 6% ഇടിഞ്ഞു. ജനുവരി-മാര്‍ച്ച് പാദത്തിലെ കമ്പനിയുടെ സാമ്പത്തിക ഫലം നിക്ഷേപകരെ നിരാശപ്പെടുത്തിയതാണ് ഈ തകര്‍ച്ചയ്ക്ക് കാരണം. ബുധനാഴ്ച വിപണി സമയം കഴിഞ്ഞതിന് ശേഷം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, തുടര്‍ച്ചയായ അഞ്ചാം പാദത്തിലും കമ്പനി നഷ്ടമാണ് രേഖപ്പെടുത്തിയത്

റെയില്‍ടെല്‍ (RailTel) ഓഹരികള്‍ 5 ശതമാനം ഉയര്‍ന്നു.

ഫസ്റ്റ്‌സോഴ്‌സ് സൊല്യൂഷന്‍സ് ഓഹരി വില 13 ശതമാനം ഉയര്‍ന്നു.

സൊനാറ്റ സോഫ്റ്റ് വെയര്‍, എല്‍.എല്‍.സി ഇന്ത്യ എന്നിവയും 11-12 ശതമാനം ഉയര്‍ച്ചയിലാണ്.

വിപ്രോ, എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, എച്ച്ഡിഎഫ്‌സി അസറ്റ് മാനേജ്‌മെന്റ് കമ്പനി, ക്രിസില്‍ , ഏയ്ഞ്ചല്‍ വണ്‍ എന്നിവ ഉള്‍പ്പെടെയുള്ള കമ്പനികള്‍ നാലാം പാദ പ്രവര്‍ത്തനഫലം പുറത്തുവിടാനിരിക്കെ ഓഹരികള്‍ ശ്രദ്ധനേടുന്നുണ്ട്. വാരി റിന്യൂവബിള്‍ ടെക്‌നോളജീസ്, അലോക് ഇന്‍ഡസ്ട്രീസ് , വിഎസ്ടി ഇന്‍ഡസ്ട്രീസ്, എസ്ജി ഫിന്‍സെര്‍വ് തുടങ്ങിയവയും പാദഫലം ഇന്ന് പ്രഖ്യാപിക്കും.

അമേരിക്കയും ഇറാനും തമ്മില്‍ സമാധാന കരാറിലെത്തിയേക്കുമെന്ന നിക്ഷേപകരുടെ പ്രതീക്ഷകളെത്തുടര്‍ന്ന്, ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് എണ്ണവിലയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. നിലവില്‍ ബാരലിന് 95 ഡോളര്‍ എന്ന നിലവാരത്തിന് അടുത്താണ് ക്രൂഡ് ഓയില്‍ വ്യാപാരം നടക്കുന്നത്.

Indian stock markets and rupee gain momentum amid hopes of a US-Iran ceasefire and falling crude oil prices.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com