

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ജിയോ പ്ലാറ്റ്‌ഫോംസ് (Reliance Jio Platforms), തങ്ങളുടെ വരാനിരിക്കുന്ന ഐപിഒയ്ക്ക് (IPO) മുന്നോടിയായി വിദേശ നിക്ഷേപകരുമായി ചർച്ചകൾ ആരംഭിച്ചു. മെറ്റ (Meta), ഗൂഗിൾ (Google) ഉൾപ്പെടെയുള്ള 13 പ്രമുഖ വിദേശ നിക്ഷേപകരോട് അവരുടെ കൈവശമുള്ള ഓഹരികളിൽ നിന്ന് 8 ശതമാനം വീതം വിറ്റഴിക്കാൻ ജിയോ ആവശ്യപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ നീക്കത്തിലൂടെ റീട്ടെയിൽ നിക്ഷേപകർക്ക് ഐപിഒയിൽ കൂടുതൽ അവസരങ്ങൾ നൽകാനും അവർക്ക് മികച്ച ലാഭമുണ്ടാക്കാനും കമ്പനി ലക്ഷ്യമിടുന്നു. റിലയൻസ് ജിയോയുടെ മൂല്യം 180 ബില്യൺ ഡോളറായാണ് ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് ജെഫറീസ് കണക്കാക്കുന്നത്.
വിദേശ നിക്ഷേപകർ തങ്ങളുടെ പക്കലുള്ള ഓഹരികളുടെ 8 ശതമാനം വിറ്റഴിക്കുമ്പോൾ, അത് ജിയോ പ്ലാറ്റ്‌ഫോംസിന്റെ ആകെ ഓഹരികളുടെ ഏകദേശം 2.5 മുതൽ 3 ശതമാനം വരെ വരും. നിലവിൽ മെറ്റയ്ക്ക് 9.99 ശതമാനവും ഗൂഗിളിന് 7.73 ശതമാനവും ഓഹരികളാണ് ജിയോയിലുള്ളത്. കൂടാതെ വിസ്ത ഇക്വിറ്റി പാർട്ണേഴ്സ്, കെകെആർ, സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് തുടങ്ങിയവരും പ്രധാന നിക്ഷേപകരാണ്. വിദേശ നിക്ഷേപകരില്‍ നിന്ന് 2020 ൽ ഓഹരി വിൽപ്പനയിലൂടെ 20.5 ബില്യൺ ഡോളറിലധികം ജിയോ സമാഹരിച്ചിരുന്നു.
ഐപിഒ നടപടികള്‍ കൈകാര്യം ചെയ്യുന്നതിനായി ജിയോ 17 ബാങ്കുകളെ നിയമിച്ചിട്ടുണ്ട്. 'ഓഫർ ഫോർ സെയിൽ' (OFS) എന്ന രീതിയിലാണ് ഈ ഐപിഒ വിഭാവനം ചെയ്തിരിക്കുന്നത്. ഇതിലൂടെ കമ്പനി പുതിയ ഫണ്ട് സമാഹരിക്കില്ല, മറിച്ച് നിലവിലുള്ള നിക്ഷേപകർ തങ്ങളുടെ ഓഹരികൾ പൊതുജനങ്ങൾക്ക് വിക്കുകയാണ് ചെയ്യുന്നത്. മെഗാ ഐപിഒയ്ക്കുള്ള അപേക്ഷ ഈ ആഴ്ച തന്നെ സമർപ്പിക്കാൻ സാധ്യതയുണ്ട്.
Jio Platforms plans stake sale by foreign investors ahead of IPO to boost retail investor participation.
Read DhanamOnline in English
Subscribe to Dhanam Magazine