ഓഹരി വിപണിയില്‍ അസ്ഥിരത പടര്‍ത്തി പുകയുന്ന അതിര്‍ത്തിയും കോവിഡ് വ്യാപനവും
ബുധനാഴ്ച ഓഹരി വിപണി അങ്ങേയറ്റം അസ്ഥിരമായിരുന്നു. ഇന്ത്യ - ചൈന അതിര്‍ത്തിയിലെ സംഘര്‍ഷവും ഇന്ത്യയിലും രാജ്യാന്തരതലത്തിലും കോവിഡ് 19 കേസുകള്‍ അടിക്കടി കൂടുന്നതും നിക്ഷേപകരില്‍ ആശങ്ക സൃഷ്ടിച്ചതാണ് വിപണിയെ അസ്ഥിരമാക്കിയത്.
സെന്‍സെക്‌സ് 97 പോയ്ന്റ് അഥവാ 0.29 ശതമാനം ഇടിഞ്ഞ് 33,508 പോയ്ന്റില്‍ ക്ലോസ് ചെയ്തപ്പോള്‍ നിഫ്റ്റി 9,900 തലത്തില്‍ നിന്ന് താഴേയ്ക്ക് പോയി 9,881ല്‍ ക്ലോസ് ചെയ്തു. 33 പോയ്ന്റ് അഥവാ 0.33 ശതമാനം ഇടിവാണ് നിഫ്റ്റിയിലുണ്ടായത്. ഇന്നത്ത വ്യാപാരത്തിനിടെ 10,003 പോയ്ന്റ് ഒരുവട്ടം ഭേദിച്ചിരുന്നു.
സെന്‍സെക്‌സില്‍ ഇന്ന് മികച്ച പ്രകടനം കാഴ്ചവെച്ചത് മാരുതി സുസുകി ഇന്ത്യയാണ്. ഭാരതി എയര്‍ടെല്‍, ആക്‌സിസ് ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് എന്നിവരാണ് ഇന്ന് നേട്ടമുണ്ടാക്കിയ മറ്റ് കമ്പനികളില്‍ ചിലത്.
എച്ച്ഡിഎഫ്‌സി, എം&എം, ഐടിസി, പവര്‍ ഗ്രിഡ് എന്നിവയെല്ലാം ഇന്ന് ഇടിവ് രേഖപ്പെടുത്തി.
നിഫ്റ്റിയിലെ വിവിധ സെക്ടറുകളുടെ സൂചികകളും സമ്മിശ്ര പ്രകടനമാണ് ഇന്ന് കാഴ്ചവെച്ചത്. നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ് സൂചിക ഇന്ന് ഏറ്റവും കൂടുതല്‍ ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ നിഫ്റ്റി ഓട്ടോയും നിഫ്റ്റി മീഡിയയും ഉയര്‍ച്ച രേഖപ്പെടുത്തി.
ആഗോള വിപണികളെടുത്താല്‍ യൂറോപ്യന്‍ വിപണികള്‍ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
എണ്ണവിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളുടെ പ്രകടനവും ഇന്ന് സമ്മിശ്രമായിരുന്നു. 14 കമ്പനികള്‍ ഇന്നലത്തേതിനേക്കാളും നില മെച്ചപ്പെടുത്തി. ബാങ്കിംഗ് ഓഹരികളില്‍ സിഎസ്ബിയും ധനലക്ഷ്മിയും സൗത്ത് ഇന്ത്യന്‍ ബാങ്കും ഇന്നലത്തേതിനേക്കാളും കുറഞ്ഞ തലത്തിലാണ് ക്ലോസ് ചെയ്തത്. ഫെഡറല്‍ ബാങ്ക് വില മാറ്റമില്ലാതെ നി്ന്നു.
ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളെടുത്താല്‍ മണപ്പുറം ഫിനാന്‍സിന്റെ വില കുറഞ്ഞപ്പോള്‍ മുത്തൂറ്റ് ഫിനാന്‍സും മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസും നില മെച്ചപ്പെടുത്തി.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline