പവര്‍, മെറ്റല്‍, ബാങ്ക്, ഐറ്റി ഓഹരികള്‍ തുണച്ചു; സൂചികകളില്‍ ഇന്നും മുന്നേറ്റം

തുടര്‍ച്ചയായ മൂന്നാം ദിവസവും മുന്നേറ്റം തുടര്‍ന്ന് ഓഹരി വിപണി. പത്താമത്തെ തവണയും റിപ്പോ നിരക്കില്‍ മാറ്റം വരുത്താത്ത റിസര്‍വ് ബാങ്ക് അവലോകന യോഗ തീരുമാനവും ആഗോള വിപണിയില്‍ നിന്നുള്ള ശുഭസൂചനകളും ഇന്ത്യന്‍ ഓഹരി സൂചികകളില്‍ മുന്നേറ്റത്തിന് കാരണമായി.

സെന്‍സെക്‌സ് 460.06 പോയ്ന്റ് ഉയര്‍ന്ന് 58926.03 പോയ്ന്റിലും നിഫ്റ്റി 142.05 പോയ്ന്റ് ഉയര്‍ന്ന് 17605.85 പോയ്ന്റിലും ക്ലോസ് ചെയ്തു.
1565 ഓഹരികളുടെ വില ഇന്ന് ഉയര്‍ന്നപ്പോള്‍ 1776 ഓഹരികളുടേത് താഴ്ന്നു. 107 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ഏഷ്യന്‍ പെയ്ന്റ്‌സ്, ആക്‌സിസ് ബാങ്ക്, ബജാജ് ഫിന്‍സെര്‍വ്, ഭാരതി എയര്‍ടെല്‍, ഡോ റെഡ്ഡീസ് ലാബ്‌സ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, എച്ച് ഡി എഫ് സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു. മാരുതി സുസുകി, നെസ്ലെ, റിലയന്‍സ്, അള്‍ട്രാടെക് സിമന്റ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.
കാപിറ്റല്‍ ഗുഡ്‌സ് ഒഴികെയുള്ള സെക്ടറല്‍ സൂചികകളെല്ലാം ഇന്ന് നേട്ടം രേഖപ്പെടുത്തി. ബിഎസഇ സ്‌മോള്‍കാപ്, മിഡ്കാപ് സൂചികകളും നേട്ടമുണ്ടാക്കി. പ്രൈവറ്റ് ബാങ്ക്, ഐറ്റി, മെറ്റല്‍, പവര്‍ സൂചികകള്‍ ഒരു ശതമാനത്തിലേറെ ഉയര്‍ന്നു.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. ഈസ്റ്റേണ്‍ ട്രെഡ്‌സ് (3.75 ശതമാനം), ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (2.95 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (2.28 ശതമാനം), ഫെഡറല്‍ ബാങ്ക് (2.20 ശതമാനം), സിഎസ്ബി ബാങ്ക് (1.78 ശതമാനം) തുടങ്ങി 16 കേരള ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, പാറ്റ്‌സ്പിന്‍ ഇന്ത്യ, വണ്ടര്‍ലാ ഹോളിഡേയ്‌സ്, നിറ്റ ജലാറ്റിന്‍, സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ്, ഹാരിസണ്‍സ് മലയാളം, ആസ്റ്റര്‍ ഡി എം തുടങ്ങി 13 ഓഹരികളുടെ വിലയിടിഞ്ഞു.





Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it