The Leela

ലീല ഹോട്ടല്‍സിന് നനഞ്ഞ ലിസ്റ്റിംഗ്, ഐ.പി.ഒ വിലയിലും താഴെ, ആവേശം കൊള്ളാതെ വിപണി

വ്യാപാരത്തിനിടെ ഓഹരിക്ക് ആറ് ശതമാനത്തോളം മുന്നേറ്റം
Published on

മലയാളിയായ ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ സ്ഥാപിച്ച ലീല ഹോട്ടല്‍സിന്റെ അമരക്കാരായ ശ്ലോസ് ബംഗളൂരിന്റെ (Schloss Bangalore Ltd) ഓഹരി വിപണി പ്രവേശനം നിറം മങ്ങി. ഐ.പി.ഒ വിലയേക്കാള്‍ ഏഴ് ശതമാനത്തോളം ഇടിഞ്ഞ് 406 രൂപയിലാണ് ഓഹരി ലിസ്റ്റ് ചെയ്ത്.413- 435 രൂപയായിരുന്നു ഐ.പി.ഒ വില.

ഗ്രേ മാര്‍ക്കറ്റ് (ഓഹരി വിപണിക്ക് പുറത്തുള്ള വ്യാപാരം) വില അനുസരിച്ചുള്ള കണക്കുകൂട്ടലുകളെയും നിരാശപ്പെടുത്തിയാണ് ശ്ലോസ് ബാംഗളൂരിന്റെ ലിസ്റ്റിംഗ്. ഗ്രേ മാര്‍ക്കറ്റില്‍ ഐ.പി.ഒയുടെ ഉയര്‍ന്ന വിലയായ 437 രൂപയില്‍ നിന്ന് രണ്ട് രൂപ (0.46 ശതമാനം) ഉയര്‍ന്നായിരുന്നു വ്യാപാരമെന്ന് ചില അണ്‍ലിസ്റ്റഡ് പ്ലാറ്റ്‌ഫോമുകള്‍ സൂചിപ്പിക്കുന്നു.

മേയ് 26 മുതല്‍ 28 വരെയായിരുന്നു ലീലാഹോട്ടല്‍സ് ഐ.പി.ഒ. ആദ്യം തണുപ്പന്‍ പ്രകടനമായിരുന്നെങ്കിലും ഇഷ്യു 4.5 മടങ്ങ് സബ്‌സ്‌ക്രിപ്ഷന്‍ നേടി. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്‌സില്‍ (QIB) നിന്നാണ് ഐ.പി.ഒയ്ക്ക് കൂടുതല്‍ മികച്ച പ്രതികരണം ലഭിച്ചത്. അവര്‍ക്കായി സംവരണം ചെയ്ത ഓഹരികള്‍ക്ക് 7.46 മടങ്ങ് സബ്‌സ്‌ക്രിപ്ഷന്‍ ലഭിച്ചു. സ്ഥാപന ഇതര നിക്ഷേപകര്‍ (NII) 1.02 മടങ്ങും സബ്‌സ്‌ക്രൈബ് ചെയ്തു. അതേസമയം, ചെറുകിട നിക്ഷേപകര്‍ക്കായി മാറ്റി വച്ചത് പൂര്‍ണമായും സബ്‌സ്‌ക്രൈബ് ചെയ്തില്ല. 83 ശതമാനം മാത്രമാണ് വാങ്ങിയത്.

വ്യാപാരത്തിനിടെ മുന്നേറ്റം

ഐ.പി.ഒയുടെ പ്രൈസ്ബാന്‍ഡ് 413-435 രൂപയായിരുന്നു. ചെറുകിട നിക്ഷേപകര്‍ കുറഞ്ഞത് 34 ഓഹരികളുടെ ഒരു ലോട്ട് ആയിരുന്നു വാങ്ങേണ്ടത്. അതായത് 14,790 രൂപ (435X34) നിക്ഷേപിക്കണം. ഒരു ലോട്ട് വാങ്ങിയവര്‍ക്ക് ലിസ്റ്റിംഗില്‍ നഷ്ടം 986 രൂപയാണ് (34*406=13,804 രൂപ).

ലിസ്റ്റിംഗിനു ശേഷം ഓഹരി വില ആറ് ശതമാനത്തിലധികം ഉയര്‍ന്ന് 435 രൂപ വരെ എത്തി.

2,500 കോടി രൂപയുടെ പുതിയ ഓഹരികളും 1,000 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ശ്ലോസ് ബംഗളൂരിന്റെ ഐ.പി.ഒയിലുണ്ടായിരുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com