എല്‍ഐസി ഐപിഒ; ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് സമാഹരിച്ചത് 5000 കോടിയിലധികം

ആങ്കര്‍ നിക്ഷേപകര്‍ക്കായി മെയ് 2ന് തുറന്ന എല്‍ഐസി ഐപിഒ പൂര്‍ണമായും സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു. 5.92 കോടി ഓഹരികള്‍ 949 രൂപ നിരക്കിലാണ് സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്. ആങ്കര്‍ നിക്ഷേപകരില്‍ നിന്ന 5,627 കോടിയോളം രൂപയാണ് എല്‍ഐസി സമാഹരിച്ചത്.

5.92 കോടിയില്‍ 4.2 കോടി ഓഹരികളും (71 ശതമാനം) സ്വന്തമാക്കിയത് ആഭ്യന്തര മ്യൂച്വല്‍ ഫണ്ട് കമ്പനികളാണ്. എസ്ബിഐ മ്യൂച്വല്‍ ഫണ്ട്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍, ആദിത്യ ബിര്‍ള സണ്‍ ലൈഫ്, ആക്സിസ് മ്യൂച്വല്‍ ഫണ്ട്, കൊട്ടക് മഹീന്ദ്ര ലൈഫ് ഇന്‍ഷുറന്‍സ്, എല്‍ ആന്‍ഡ് ടി മ്യൂച്വല്‍ ഫണ്ട്, ടാറ്റ ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷന്‍, യുടിഐ മ്യൂച്വല്‍ ഫണ്ട് തുടങ്ങി 15 ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകളാണ് ഐപിഒയില്‍ നിക്ഷേപം നടത്തിയത്.

ഗവണ്‍മെന്റ് ഓഫ് സിംഗപ്പൂര്‍, ഗവണ്‍മെന്റ് പെന്‍ഷന്‍ ഫണ്ട് ഗ്ലോബല്‍, ബിഎന്‍പി ഇന്‍വെസ്റ്റ്മെന്റ്, എല്‍എല്‍സി, മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂര്‍, സൊസൈറ്റി ജനറല്‍, ഇന്‍വെസ്‌കോ ഇന്ത്യ, സെന്റ് ക്യാപിറ്റല്‍ ഫണ്ട് തുടങ്ങിയ മാര്‍ക്വീ നിക്ഷേപകരും ഐപിഒയില്‍ പങ്കെടുത്തു.

മെയ് 4 മുതല്‍ 9 വരെയാണ് റീട്ടെയില്‍ നിക്ഷേപകര്‍ക്കായി ഐപിഒ നടത്തുന്നത്‌. 22.13 കോടി ഓഹരികളില്‍ നിന്നായി 21,000 കോടി രൂപയാണ് ഐപിഒയിലൂടെ എല്‍ഐസി സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. 902-949 രൂപയാണ് പ്രൈസ് ബാന്‍ഡ്. മെയ് 17ന് എല്‍ഐസി ഓഹരികള്‍ വിപണിയില്‍ ലിസ്റ്റ് ചെയ്യും. പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എല്‍ഐസിയുടെ 3.5 ശതമാനം ഓഹരികളാണ് ഐപിഒയിലൂടെ വില്‍ക്കുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it