

പ്രമുഖ മദ്യ കമ്പനികളുടെ ഓഹരി വിലയിൽ 7 ശതമാനത്തോളം വർദ്ധന. കർണാടക സർക്കാർ തങ്ങളുടെ മദ്യനയത്തിൽ വരുത്തിയ സുപ്രധാന പരിഷ്കാരങ്ങളാണ് വിപണിയില്‍ പ്രതിഫലിച്ചത്. സംസ്ഥാനത്തെ മദ്യവില നിയന്ത്രണങ്ങൾ ഒഴിവാക്കിയതും നികുതി ഘടനയിൽ വരുത്തിയ മാറ്റങ്ങളും നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു.
2026 ഏപ്രിൽ മുതൽ മദ്യത്തിന്റെ വില നിശ്ചയിക്കാനുള്ള അധികാരം സർക്കാരിൽ നിന്ന് കമ്പനികൾക്ക് കൈമാറാൻ കർണാടക തീരുമാനിച്ചു. നിലവിലുള്ള വില സ്ലാബുകൾക്ക് പകരം, മദ്യത്തിലെ ആൽക്കഹോളിന്റെ അളവ് (Alcohol-in-beverage - AIB) അടിസ്ഥാനമാക്കിയാകും ഇനി എക്സൈസ് ഡ്യൂട്ടി ഈടാക്കുക. നിലവിലെ 16 പ്രൈസിംഗ് സ്ലാബുകൾ എട്ടായി കുറയ്ക്കാനും തീരുമാനമായി. ഇത് കമ്പനികൾക്ക് തങ്ങളുടെ ഉൽപ്പന്നങ്ങളുടെ വില സ്വയം നിശ്ചയിക്കാൻ സ്വാതന്ത്ര്യം നൽകുന്നു.
കമ്പനികൾ നേരിട്ട് വില നിശ്ചയിക്കുമ്പോൾ ബ്രാൻഡുകൾ തമ്മിലുള്ള മത്സരം വർദ്ധിക്കും. ഇത് ചിലപ്പോൾ ഓഫറുകളിലേക്കും ആകർഷകമായ വില്പന രീതികളിലേക്കും നയിച്ചേക്കാം. എന്നാൽ സാധാരണക്കാർ ഉപയോഗിക്കുന്ന കുറഞ്ഞ വിലയിലുള്ള മദ്യത്തിനും (IML) ബിയറിനും വില കൂടാനാണ് സാധ്യത. മദ്യലഭ്യത കൂടുന്നത് സാമൂഹിക പ്രശ്നങ്ങൾക്ക് കാരണമായേക്കാം. റീട്ടെയിൽ വിലയിൽ കമ്പനികൾക്ക് ഏകാധിപത്യം വരാമെന്ന അപകട സാധ്യതയും നീക്കത്തിലുണ്ട്.
യുണൈറ്റഡ് സ്പിരിറ്റ്‌സ് (United Spirits): ഓഹരി വില 6.6% വർദ്ധിച്ച് 1,760 രൂപയിലെത്തി.
യുണൈറ്റഡ് ബ്രൂവറീസ് (United Breweries): ഏകദേശം 4% വർദ്ധനവോടെ 1,712 രൂപയിൽ വ്യാപാരം നടത്തി.
തിലക് നഗർ ഇൻഡസ്ട്രീസ്: വ്യാപാരത്തിനിടെ 6.8 ശതമാനത്തിന്റെ വൻ വർദ്ധന രേഖപ്പെടുത്തി.
റാഡിക്കോ ഖൈതാൻ, സോം ഡിസ്റ്റിലറീസ്, അലൈഡ് ബ്ലെൻഡേഴ്സ്: ഈ കമ്പനികളുടെ ഓഹരികളും യഥാക്രമം 6%, 4.5%, 4% എന്നിങ്ങനെ നേട്ടമുണ്ടാക്കി.
'പ്രെസ്റ്റീജ് ആൻഡ് എബോവ്' വിഭാഗത്തിൽ 39% വിപണി വിഹിതമുള്ള തിലക് നഗർ ഇൻഡസ്ട്രീസിനും പ്രമുഖ ബ്രാൻഡുകളുള്ള യുണൈറ്റഡ് സ്പിരിറ്റ്‌സിനും ഇത് വലിയ നേട്ടമാകും. വില നിയന്ത്രണങ്ങൾ നീക്കം ചെയ്തത് ഈ മേഖലയിലെ വലിയൊരു മാറ്റമായതാണ് വിലയിരുത്തുന്നത്. കർണാടക ഇന്ത്യയിലെ ഏറ്റവും വലിയ മദ്യ ഉപഭോഗ സംസ്ഥാനങ്ങളിൽ ഒന്നായതിനാൽ കമ്പനികൾക്ക് വലിയ ഗുണം ചെയ്യുന്നതാണ് ഈ നയമാറ്റം.
Liquor company stocks surged after Karnataka allowed alcohol manufacturers to set prices and revised its excise structure, boosting investor sentiment in the sector.
Read DhanamOnline in English
Subscribe to Dhanam Magazine