ബിഹാറിൽ ആശ്വാസം, വിപണി ഉയരങ്ങളിൽ
ബിഹാറിൽ എൻ ഡി എ യ്ക്ക് എക്സിറ്റ് പോളിലേക്കാൾ നല്ല പ്രകടനം കാഴ്ചവയ്ക്കാനായത് ഓഹരി വിപണിയെ സഹായിച്ചു. ആദ്യ ലീഡ് നിലകൾ അറിഞ്ഞപ്പോൾ താഴോട്ടു നീങ്ങിയ സൂചികകൾ പിന്നീട് മെച്ചപ്പെട്ടു.
ഫൈസറിൻ്റെ കോവിഡ് വാക്സിൻ ഇന്ത്യയിൽ കിട്ടുന്നതിനു വൈകും എന്ന തിരിച്ചറിവ് ആയിനത്തിലുള്ള ആവേശം വിപണിയിൽ നിന്ന് ഒഴിവാക്കി. എങ്കിലും കോവിഡിനെച്ചൊല്ലിയുള്ള ഭീതി കുറഞ്ഞു.
എസ് ബി ഐ, ഐ സി ഐ സി ഐ ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക് തുടങ്ങിയവയുടെ നേതൃത്വത്തിൽ ബാങ്കുകൾ നല്ല മുന്നേറ്റം കാഴ്ചവച്ചു. രണ്ടാം പാദ ഫലങ്ങൾ പ്രതീക്ഷയിലും മെച്ചമായതും കിട്ടാക്കട ങ്ങളുടെ വർധന കുറഞ്ഞതുമാണു കാരണം.
ഡോയിച്ച് ബാങ്കിൻ്റെ ഐടി വിഭാഗമായ പോസ്റ്റ് ബാങ്ക് സൊലൂഷൻസിനെ 1500 ജീവനക്കാർ സഹിതം ഏറ്റെടുക്കാനുള്ള ടി സി എസിൻ്റെ തീരുമാനം വിപണിയെ രസിപ്പിച്ചില്ല. ഓഹരിക്കു വിലയിടിഞ്ഞു.
തിങ്കളാഴ്ച ഔൺസിന് 1850 ഡോളർ വരെ താണ സ്വർണ വില ഇന്ന് 1882 ഡോളറിലേക്കു കയറി. കേരളത്തിൽ സ്വർണം പവന് 1200 രൂപ കുറഞ്ഞു.
ഡോളറിനു നിരക്ക് 74.09 രൂപയായി.