

വിപണി പ്രതീക്ഷിച്ച ആനുകൂല്യങ്ങൾ കിട്ടിയില്ല. അപ്രതീക്ഷിത ആഘാതം കിട്ടുകയും ചെയ്തു. അതാണ് വിപണി വലിയ ചാഞ്ചാട്ടത്തിലും പിന്നീടു വലിയ ഇടിവിലും ആകാൻ കാരണം. എങ്കിലും സെൻസെക്സ് 2000 പോയിൻ്റ് ഇടിഞ്ഞിട്ടു നഷ്‌ടം 600 പോയിൻ്റിനു താഴെയാക്കി. സ്‌മോൾ ക്യാപ്, മിഡ് ക്യാപ് ഓഹരികൾ കൂടുതൽ ഇടിഞ്ഞു.
വിദേശ നിക്ഷേപകരെ ഇന്ത്യൻ വിപണിയിലേക്കു തിരികെ വിളിക്കുന്ന തരം നികുതി മാറ്റം പ്രതീക്ഷിച്ചു. അതുണ്ടായില്ല. മറിച്ച് വിപണിയിലെ വ്യാപാരം കുത്തനേ കുറയ്ക്കുന്ന വിധം ഓഹരി കൈമാറ്റ നികുതി (എസ്‌ടിടി) കൂട്ടി. 0.02 ശതമാനത്തിൽ നിന്ന് 0.05 ശതമാനത്തിലേക്ക്. അതായത് ഓഹരിയുടെ അവധിവ്യാപാരത്തിൻ്റെ നികുതി 150 ശതമാനം കൂടി. ഓപ്ഷൻസിനു നികുതി വർധന 50 ശതമാനം വരും . വിപണിയിലെ വ്യാപാര വ്യാപ്‌തം കൂട്ടുന്നത് ഫ്യൂച്ചേഴ്‌സും ഓപ്‌ഷൻസുമാണ്. നികുതി കൂട്ടുമ്പോൾ അവയിൽ താല്പര്യം കുറയും.
ഉൽപന്ന അവധി വ്യാപാരത്തിനു നികുതിയിൽ മാറ്റമില്ല.
ഓഹരികൾ തിരിച്ചു വാങ്ങുന്നതിലെ നികുതി ഒഴിവാക്കൽ ഒഴിവാക്കാൻ അധിക തിരിച്ചുവാങ്ങൽ നികുതി ചുമത്തി. ഇതു വഴി കോർപ്പറേറ്റ് പ്രൊമോട്ടർമാർ 22 ശതമാനവും മറ്റു പ്രൊമോട്ടർമാർ 30 ശതമാനവും നികുതി നൽകണം. 2024 ലെ ബജറ്റിൽ പ്രഖ്യാപിച്ച മാറ്റങ്ങൾ അനുസരിച്ചു തിരിച്ചു വാങ്ങലിലെ ലാഭത്തിന് ഓഹരി ഉടമകളും നികുതി നൽകണം ലാഭവീതത്തിനു ചുമത്തുന്ന നികുതി തന്നെ ആണു വരിക.
വിദേശയാത്രയ്ക്കും വിദേശപഠനത്തിനും വിദേശനാണ്യം വാങ്ങുമ്പോൾ ചുമത്തിയ നികുതി ഗണ്യമായി കുറച്ചു. അതു വിപണിക്കു സ്വാഗതാർഹമായി.
Read DhanamOnline in English
Subscribe to Dhanam Magazine