ഉയര്‍ന്നു തുടങ്ങി, പിന്നെ താഴ്ച, ചാഞ്ചാട്ടം

ഐടി, ഹെല്‍ത്ത് കെയര്‍, ഫാര്‍മ മേഖലകളും നഷ്ടത്തിലാണ്
ഉയര്‍ന്നു തുടങ്ങി, പിന്നെ താഴ്ച, ചാഞ്ചാട്ടം
Published on

വിപണി മുന്നേറ്റ പാതയില്‍ തുടങ്ങി. രാവിലെ എല്ലാ മേഖലകളും ഉയര്‍ന്നു. എന്നാല്‍ ആദ്യ മുന്നേറ്റം പെട്ടെന്നു ദുര്‍ബലമായി. മുഖ്യ സൂചികകള്‍ നേട്ടം നഷ്ടപ്പെടുത്തി. 18,100 നു മുകളില്‍ നിന്ന് നിഫ്റ്റി താഴേക്കു വീണു. സെന്‍സെക്‌സ് 60,900 -നു മുകളില്‍ കയറിയിട്ടാണു വീണത്. പിന്നീടു സൂചികകള്‍ താഴ്ന്ന നിലയില്‍ ചാഞ്ചാട്ടമായി.

തുടക്കത്തില്‍ ബാങ്ക് ഓഹരികള്‍ നേട്ടത്തിനു മുന്നില്‍ നിന്നു. യൂണിയന്‍ ബാങ്ക്, സെല്‍ട്രല്‍ ബാങ്ക് തുടങ്ങിയ പൊതുമേഖലാ ബാങ്കുകള്‍ അഞ്ചു ശതമാനത്തിലധികം ഉയര്‍ന്നു നീങ്ങി. എന്നാല്‍ അരമണിക്കൂറിനകം ബാങ്ക് നിഫ്റ്റി നഷ്ടത്തിലായി. ധനകാര്യ സേവന മേഖലയും ഒപ്പം താഴ്ന്നു.

ഐടി, ഹെല്‍ത്ത് കെയര്‍, ഫാര്‍മ മേഖലകളും നഷ്ടത്തിലാണ്. മെറ്റല്‍ മേഖല ഇന്നു തുടക്കം മുതലേ നല്ല നേട്ടം കാണിച്ചു. സ്റ്റീല്‍, അലൂമിനിയം കമ്പനികള്‍ ബിസിനസില്‍ വലിയ നേട്ടം മുന്നില്‍ കാണുന്നു.

ക്രൂഡ് ഓയില്‍ വില 85 ഡോളറിലേക്ക് അടുത്തത് ഒഎന്‍ജിസി, ഓയില്‍ ഇന്ത്യ, ചെന്നൈ പെട്രോ, എംആര്‍പിഎല്‍ തുടങ്ങിയവയുടെ ഓഹരി വില ഉയര്‍ത്തി. ലോറസ് ലാബ്‌സിന്റെ വിശാഖപട്ടണം പ്ലാന്റില്‍ അഗ്‌നിബാധ ഉണ്ടായെന്ന റിപ്പോര്‍ട്ട് ഓഹരി വില രണ്ടു ശതമാനം താഴ്ത്തി.

രൂപ ഇന്നു തുടക്കത്തില്‍ ദുര്‍ബലമായി. ഡോളര്‍ 82.70 രൂപയില്‍ വ്യാപാരം തുടങ്ങി. പിന്നീട് 82.76 രൂപയിലേക്കു കയറി. ഇന്നലെ 82.65 രൂപയിലാണു ഡോളര്‍ ക്ലോസ് ചെയ്തത്. സ്വര്‍ണം ലോക വിപണിയില്‍ 1804 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണ വില മാറ്റമില്ലാതെ പവന് 39,960 രൂപയില്‍ തുടരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com