
ഇസ്രയേൽ- ഇറാൻ യുദ്ധം നിർണായക ഘട്ടത്തിലേക്കു കടക്കുന്നതായ സൂചനകൾ ഉണ്ടെങ്കിലും വിപണികൾ വലിയ ആകുലത കാണിക്കുന്നില്ല. ഏഷ്യൻ വിപണികൾ പൊതുവേ ഉയർന്നു നീങ്ങുന്നു എന്നാൽ യുഎസ് ഫ്യൂച്ചേഴ്സ് താഴ്ന്നു. ലോകവിപണിയിലെ ഈ വെെരുധ്യം ഇന്ന് ഇന്ത്യൻ വിപണിയെ ചാഞ്ചാട്ടത്തിനു പ്രേരിപ്പിക്കാം.
ഇറാൻ ചർച്ചയ്ക്കു തയാറാണെന്ന് സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങളെ അറിയിച്ചതു തിങ്കളാഴ്ച വലിയ പ്രത്യാശ ജനിപ്പിച്ചിരുന്നു. എന്നാൽ ചാെവ്വാഴ്ച പുലർച്ചയോടെ അതു മാറി. ടെഹറാനിൽ നിന്നു ജനങ്ങൾ ഒഴിയണം എന്ന ഇസ്രേലി മുന്നറിയിപ്പ് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് തൻ്റെ സമൂഹമാധ്യമ പേജിൽ ആവർത്തിച്ചതും കാനഡയിലെ ജി- 7 ഉച്ചകോടി തീരും മുൻപേ ട്രംപ് വാഷിംഗ്ടണിലേക്കു മടങ്ങിയതും യുദ്ധഗതിയിൽ ഗുരുതര വഴിഞ്ഞിരിവ് ഉണ്ടാകുമെന്ന ഭീതിപരത്തി. ഇതേ സമയം ടെഹറാനിൽ വലിയ സ്ഫോടനങ്ങൾ നടക്കുകയും നിരവധി ഇടങ്ങളിൽ അഗ്നിബാധ ഉണ്ടാകുകയും ചെയ്തു. എന്നാൽ ട്രംപിൻ്റെ പ്രസ്താവനയെ തുടർന്ന് ഉയർന്ന ക്രൂഡ് ഓയിൽ വില താഴ്ന്നതു വിപണികളെ അൽപം ആശ്വസിപ്പിച്ചു.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി കഴിഞ്ഞ രാത്രി 25,010 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,960 ലേക്കു താഴ്ന്നു. വിപണി ഇന്നു താഴ്ന്നു വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
യൂറോപ്യൻ വിപണികൾ തിങ്കളാഴ്ച തിരിച്ചു കയറി. ഫ്രഞ്ച് വാഹന കമ്പനി റെനോയുടെ സിഇഒ ലൂക്കാ ഡി മെയോ കമ്പനിയിൽ നിന്നു പിരിഞ്ഞ് ഫാഷൻ കമ്പനി കെറിംഗിൽ ചേരുന്നതായി പ്രഖ്യാപിച്ചു. റെനോ ഓഹരി ഏഴു ശതമാനം താണു, കെറിംഗ് ഏഴു ശതമാനം കയറി. യുകെയും യുഎസും വ്യാപാര കരാറിൽ ഒപ്പു വച്ചത് യുകെ പ്രധാനമന്ത്രി കെയർ സ്റ്റാമർക്ക് വലിയ നേട്ടമായി.
ഇസ്രയേൽ - ഇറാൻ യുദ്ധം താമസിയാതെ അവസാനിക്കും എന്ന പ്രതീക്ഷ യുഎസ് വിപണിയെ ഉയർത്തി. ഇറാൻ അമേരിക്കയുമായി ആണവ ചർച്ചയ്ക്കു സന്നദ്ധത അറിയിച്ചു എന്നാണു സൂചന. ഇതേ തുടർന്നു ക്രൂഡ് ഓയിൽ വില ഗണ്യമായി താഴ്ന്നു. എന്നാൽ വിപണി സമയം കഴിഞ്ഞ ശേഷം പശ്ചിമേഷ്യൻ സ്ഥിതിഗതികൾ ഗണ്യമായി മാറി.
യുഎസ് ഫെഡറൽ റിസർവ് നാളത്തെ യോഗത്തിൽ പലിശനിരക്ക് കുറയ്ക്കുകയില്ലെങ്കിലും എന്നു കുറയ്ക്കും എന്ന സൂചന നൽകുമെന്നു വിപണി പ്രതീക്ഷിക്കുന്നു.
ഡൗ ജോൺസ് സൂചിക 317.30 പോയിൻ്റ് (0.75%) കയറി 42,515.09 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 100 സൂചിക 56.14 പോയിൻ്റ് (0.94%) നേട്ടത്തോടെ 6033.11 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 294.39 പോയിൻ്റ് (1.52%) കയറി 19,701.21 ൽ എത്തി.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്ന് നഷ്ടത്തിലാണ്. ഡൗ 0.39 ഉം എസ് ആൻഡ് പി 0.44 ഉം നാസ്ഡാക് 0.46 ഉം ശതമാനം താഴ്ന്നു നീങ്ങുന്നു.
ഏഷ്യൻ വിപണികൾ ഇന്നു കയറ്റത്തിലാണ്. ജപ്പാനിൽ നിക്കൈ 0.60 ശതമാനം ഉയർന്നു. ഹോങ് കോങ്, ചൈനീസ് സൂചികകൾ തുടക്കത്തിൽ ഉയർന്നിട്ടു താഴ്ന്നു.
പശ്ചിമേഷ്യൻ സംഘർഷത്തിൽ അയവ് വരുമെന്ന പ്രതീക്ഷയും ക്രൂഡ് ഓയിൽ വിലയിടിവും തിങ്കളാഴ്ച ഇന്ത്യൻ വിപണിയെ തിരിച്ചു കയറ്റി. രാവിലെ ചാഞ്ചാട്ടം കാണിച്ച വിപണി പിന്നീട് എല്ലാ മേഖലകളും ഉൾപ്പെട്ട വിശാലമായ കയറ്റത്തിലേക്കു മാറുകയായിരുന്നു. വിപണി അതിൻ്റെ ഉയർന്ന നിലയിൽ ക്ലോസ് ചെയ്യുകയും ചെയ്തു.
ഐടി, റിയൽറ്റി, മെറ്റൽ, ഓയിൽ - ഗ്യാസ് എന്നീ മേഖലകൾ കയറ്റത്തിനു മുന്നിൽ നിന്നു. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ മുഖ്യ സൂചികകളേക്കാൾ നേട്ടം ഉണ്ടാക്കി.
നിഫ്റ്റി 227.90 പോയിൻ്റ് (0.92%) കുതിച്ച് 24,946.50 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 677.55 പോയിൻ്റ് (0.84%) ഉയർന്ന് 81,796.15 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 417.55 പോയിൻ്റ് (0.75%) കയറി 55,944.90 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 541.05 പോയിൻ്റ് (0.93 ശതമാനം) നേട്ടത്തോടെ 58,768.50 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 174.40 പോയിൻ്റ് (0.95 ശതമാനം) കുതിച്ച് 18,549.20 ൽ ക്ലോസ് ചെയ്തു.
വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 1944 ഓഹരികൾ ഉയർന്നപ്പോൾ 2151
ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ കയറ്റം മുന്നിൽ നിന്നു. ഉയർന്നത് 1483 എണ്ണം. താഴ്ന്നത് 1446 ഓഹരികൾ.
എൻഎസ്ഇയിൽ 66 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 28 എണ്ണമാണ്. 85 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 80 എണ്ണം ലോവർ സർകീട്ടിൽ എത്തി.
വിദേശനിക്ഷേപകർ വെള്ളിയാഴ്ച ക്യാഷ് വിപണിയിൽ 2287.69 കാേടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 5607.64 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
നിഫ്റ്റി ഇനി 25,000- 25,200 മേഖലയിലേക്കു കടക്കും എന്ന പ്രതീക്ഷയിലാണ് ഇന്നലെ ബുള്ളുകൾ വ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ യുദ്ധഗതി മുന്നേറ്റത്തിനു തടസമാകാം എന്ന ആശങ്ക ഇന്നു രാവിലെ ഉടലെടുത്തിട്ടുണ്ട്. ഇന്നു നിഫ്റ്റിക്ക് 24,775 ഉം 24,700 ഉം പിന്തുണയാകും. 24,980 ലും 25,03/5 ലും തടസം ഉണ്ടാകാം.
പശ്ചിമേഷ്യൻ സംഘർഷത്തിൽ അയവ് കണ്ടതോടെ ഇടിഞ്ഞ സ്വർണവില ഇന്നു രാവിലെ തിരിച്ചു കയറുകയാണ്. ഔൺസിന് 3385.26 ഡോളറിൽ ഇന്നലെ ക്ലോസ് ചെയ്ത സ്വർണം ഇന്നു രാവിലെ വീണ്ടും കയറി 3400 ഡോളർ വരെ എത്തി.
കേരളത്തിൽ സ്വർണം പവനു തിങ്കളാഴ്ച 120 രൂപ കുറഞ്ഞ് 74,440 രൂപയായി.
വെള്ളിവില ഔൺസിന് 36.26 ഡോളറിൽ തുടരുന്നു.
തിങ്കളാഴ്ച വ്യാവസായിക ലോഹങ്ങൾ ഉയർന്നു. ചെമ്പ് 0.82 ശതമാനം കയറി ടണ്ണിന് 9737.00 ഡോളറിൽ എത്തി. അലൂമിനിയം 0. 43 ശതമാനം ഉയർന്ന് 2513.85 ഡോളർ ആയി. നിക്കൽ, ലെഡ്, ടിൻ, സിങ്ക് എന്നിവ ഉയർന്നു.
റബർ രാജ്യാന്തര വിപണിയിൽ കിലോഗ്രാമിന് 0.43 ശതമാനം ഉയർന്ന് 162.40 സെൻ്റ് ആയി. കൊക്കോ 3.16 ശതമാനം കയറി ടണ്ണിന് 10,099.49 ഡോളറിൽ എത്തി. കാപ്പി 1.21 ശതമാനം താഴ്ന്നപ്പോൾ തേയില 7.03 ശതമാനം കുതിച്ചു. പാം ഓയിൽ വില 4.23 ശതമാനം കയറി.
യുഎസ് ഡോളർ ഇന്നലെ താഴ്ന്നു. എന്നാൽ ഇന്നു രാവിലെ വീണ്ടും കയറി. ഇന്നലെ ഡോളർ സൂചിക 98 ലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ സൂചിക 98.25 ൽ എത്തി.
കറൻസി വിപണിയിൽ ഡോളർ ദുർബലമായി. യൂറോ 1.154 ഡോളറിലും പൗണ്ട് 1.35 ഡോളറിലും തുടരുന്നു. ജാപ്പനീസ് യെൻ ഡോളറിന് 144.90 യെൻ എന്ന നിരക്കിലേക്ക് താഴ്ന്നു.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില വീണ്ടും താഴ്ന്നു. ഇന്ന് അവയിലെ നിക്ഷേപനേട്ടം 4.434 ശതമാനത്തിലേക്കു കയറി.
തിങ്കളാഴ്ച രൂപ നാമമാത്രമായി ഉയർന്നു. ഡോളർ ഒരു പൈസ കാഴ്ന്ന് 86.07 രൂപയിൽ ക്ലോസ് ചെയ്തു.
ചൈനയുടെ കറൻസി ഒരു ഡോളറിന് 7.18 യുവാൻ എന്ന നിലയിൽ തുടരുന്നു.
തിങ്കളാഴ്ച ഗണ്യമായി താഴ്ന്ന ക്രൂഡ് ഓയിൽ വില യുദ്ധഭീതി വീണ്ടും ശക്തമായതോടെ ഉയർന്നു. ഇന്നു രാവിലെ വില രണ്ടു ശതമാനത്തോളം കയറി. പിന്നീടു താഴ്ന്നു. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 73.49 ഡോളറിലും ഡബ്ല്യുടിഐ ഇനം 72.05 ഡോളറിലും മർബൻ ക്രൂഡ് 73.50 ഡോളറിലും ആണ്. പ്രകൃതിവാതക വില അൽപം കുറഞ്ഞു.
ക്രിപ്റ്റോ കറൻസികൾ വീണ്ടും കയറി. ബിറ്റ് കോയിൻ 1,07,200 ഡോളറിനു മുകളിലാണ്. ഈഥർ 2585 ഡോളറിൽ എത്തി.
(2025 ജൂൺ 16, തിങ്കൾ)
സെൻസെക്സ്30 81,796.15 +0.84%
നിഫ്റ്റി50 24,946.50 +0.92%
ബാങ്ക് നിഫ്റ്റി 55,944.90 +0.75%
മിഡ് ക്യാപ്100 58,768.50 +0.93%
'സ്മോൾക്യാപ്100 18,549.20 +0.95%
ഡൗജോൺസ് 42,515.10 +0.75%
എസ്ആൻഡ്പി 6033.11 +0.94%
നാസ്ഡാക് 19,701.20 +1.52%
ഡോളർ($) ₹86.07 -₹0.01
സ്വർണം(ഔൺസ്) $3385.26 -$48.14
സ്വർണം(പവൻ) ₹74,440 -₹120
ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $72.50 -$48.14
Read DhanamOnline in English
Subscribe to Dhanam Magazine