ഇറാൻ സംഘർഷത്തിൽ മാറ്റമില്ല; ക്രൂഡ് ഓയിൽ 92 ഡോളറിലേക്ക്; കടപ്പത്രവിപണി മുന്നറിയിപ്പ് നൽകുന്നു; ഏഷ്യൻ വിപണികൾ താഴ്ചയിൽ

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി സൂചിക ഇന്നു രാവിലെ 24,181 വരെ താഴുകയും 24,213 വരെ ഉയരുകയും ചെയ്തു; ഇന്ത്യൻ വിപണി ഇന്നും നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്
Stock Market Pre-opening Analysis
Morning Business NewsDhanam Media
Published on

കടപ്പത്രവിപണി അപായസൂചന നൽകുന്നു. കേന്ദ്ര ബാങ്കുകൾ നിരക്കു കൂട്ടുന്നില്ലെങ്കിലും പലിശ നിരക്കു കൂടുമെന്നാണു വിപണി പറയുന്നത്. ഇന്നലെ അമേരിക്കയിലും യൂറോപ്പിലും ഇന്ന് ഏഷ്യയിലും ടെക്നോളജി ഓഹരികൾ അടക്കം വിപണികളെ അതു താഴ്‌ത്തി. എല്ലാ ഏഷ്യൻ വിപണികളും രാവിലെ ഇടിയുകയാണ്.

ഇറാൻ വിഷയത്തിൽ പുരോഗതി ഇല്ല. ക്രൂഡ് ഓയിൽ വില 92 ഡോളറിനടുത്തായി. ഇന്നലെ ഇടിഞ്ഞ സ്വർണവില ഇന്നു വീണ്ടും കയറ്റത്തിലായി.

അമേരിക്കയിലും ജപ്പാനിലും യൂറോപ്പിലും ദീർഘകാല കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം രണ്ടും മൂന്നും ദശകങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന നിലയിൽ എത്തി. പലിശ നിരക്ക് കൂടും എന്നാണ് ഇത്ര ഉയർന്ന നിക്ഷേപനേട്ടം സൂചിപ്പിക്കുന്നത്. കടപ്പത്രവില താഴുമ്പോഴാണു നിക്ഷേപനേട്ടം കൂടുന്നത്.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 24,192.00-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,181 വരെ താഴുകയും 24,213 വരെ ഉയരുകയും ചെയ്തു. ഇന്ത്യൻ വിപണി ഇന്നും നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

യു.എസ് വിപണി താഴോട്ട്

ഇറാൻ ആശങ്കയും ക്രൂഡ് ഓയിൽ വിലയും കടപ്പത്രവിപണിയും ഓഹരികളെ വീണ്ടും താഴ്ചയിലാക്കി. ടെക്നോളജി ഓഹരികൾ കൂടുതൽ താഴ്ന്നു. ചൊവ്വാഴ്ച ഡൗ ജോൺസ് സൂചിക 116.38 പോയിൻ്റ് (0.22 ശതമാനം) താഴ്‌ന്ന് 53,343.40-ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 53.30 പോയിൻ്റ് (0.69%) ഇടിഞ്ഞ് 7691.76-ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 355.20 പോയിൻ്റ് (1.33%) നഷ്ടത്തോടെ 26,285.71 ൽ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്സ് ഭിന്ന ദിശകളിൽ

യു.എസ് ഫ്യൂച്ചേഴ്സ് ഭിന്ന ദിശകളിലാണ്. ഡൗ ജോൺസ് 21 പോയിൻ്റ് (0.04%) താഴ്ന്നു. എസ് ആൻഡ് പി 5 പോയിൻ്റും (0.07%) നാസ്ഡാക് 3 പോയിൻ്റും (0.02%) ഉയർന്നു നീങ്ങുന്നു.

എ.ഡി.ആർ വിപണി

ന്യൂയോർക്കിലെ എ.ഡി.ആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ ചൊവ്വാഴ്ച എച്ച്.‍ഡി.എഫ്.സി ബാങ്ക് വ്യാപാര സമയത്ത് 0.09 ശതമാനം ഉയർന്നിട്ടു തുടർവ്യാപാരത്തിൽ 0.22% കയറി 23.22 ഡോളറിൽ ക്ലോസ് ചെയ്തു. ഐ.സി.ഐ.സി.ഐ ബാങ്ക് നിശ്ചിത സമയത്ത് 0.78% കയറിയ ശേഷം തുടർ വ്യാപാരത്തിൽ മാറ്റമില്ലാതെ 29.63 ഡോളറിൽ അവസാനിച്ചു. ഇൻഫോസിസ് നിശ്ചിത സമയത്ത് 1.81% ഉയർന്ന ശേഷം തുടർവ്യാപാരത്തിൽ 0.93% കയറി 11.94 ഡോളറിൽ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്തും തുടർന്നും മാറ്റമില്ലാതെ 1.91 ഡോളറിൽ അവസാനിച്ചു.

യൂറോപ്പ് നഷ്‌ടത്തിൽ

യൂറോപ്യൻ വിപണികൾ ഇന്നലെയും താഴ്ചയിലായി. പൊതുവിപണിയായ യൂറോ സ്റ്റോക്സ് തുടർച്ചയായ ഏഴാം ദിവസമാണു താഴ്ന്നത്. ലണ്ടനിലെ എഫ്ടിഎസ്ഇ ഒഴികെ എല്ലാ പ്രമുഖ സൂചികകളും നഷ്ടത്തിലായി. നിർമിതബുദ്ധി (എഐ) കുമിള പൊട്ടും എന്ന യൂറോപ്യൻ കേന്ദ്ര ബാങ്കിൻ്റെ മുന്നറിയിപ്പും വിപണികളെ താഴോട്ടു നയിച്ചു.

ഏഷ്യൻ വിപണികൾ ഇടിഞ്ഞു

ഏഷ്യൻ വിപണികൾ ഇന്നു താഴ്ചയിലാണ്. ദക്ഷിണ കൊറിയയിൽ കോസ്‌പി സൂചിക അഞ്ചു ശതമാനം ഇടിഞ്ഞു. എസ്കെ ഹൈനിക്സ് പത്തും സാംസങ് ആറും ശതമാനം നഷ്‌ടത്തിലായി. ജപ്പാനിൽ നിക്കൈ സൂചിക രണ്ടര ശതമാനം താഴ്ന്നു. ഓസ്ട്രേലിയൻ വിപണി 0.35 ശതമാനം ഉയർന്നു. തായ്‌വാൻ സൂചിക ഒരു ശതമാനം നഷ്‌ടത്തിലാണ്. ഹോങ് കോങ്ങിലെ ഹാങ് സെങ് സൂചിക 0.50 ശതമാനവും ഷാങ്ഹായ് സൂചിക 0.80 ശതമാനവും താഴ്ന്നു.

നഷ്ടം തുടർന്നു വിപണി

യുദ്ധഭീതിയും ഉയർന്ന ക്രൂഡ് ഓയിൽ വിലയും ഇന്ത്യൻ വിപണിയെ ആറാം ദിവസവും താഴ്‌ത്തി. വിദേശ നിക്ഷേപകർ ചൊവ്വാഴ്ച അറ്റ വാങ്ങലുകാരായി. അവർ ക്യാഷ് വിപണിയിൽ 1,651.53 കോടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകൾ 2579.31 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി.

ചൊവ്വാഴ്ച സെൻസെക്‌സ് 492.70 പോയിൻ്റ് (0.63%) ഇടിഞ്ഞത് 77,235.46-ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 132.75 പോയിൻ്റ് (0.55%) നഷ്ടത്തോടെ 24,154.90-ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 235.40 പോയിൻ്റ് (0.41%) താഴ്‌ന്ന് 57,262.80-ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ്-100 സൂചിക 277.60 പോയിൻ്റ് (0.43%) നഷ്‌ടത്തോടെ 63,539.40-ൽ അവസാനിച്ചു. സ്മോൾ ക്യാപ്-100 സൂചിക 0.40 പോയിൻ്റ് (0.00%) കുറഞ്ഞ് 19,808.85-ൽ ക്ലോസ് ചെയ്തു.

വിശാല വിപണിയിൽ കൂടുതൽ ഓഹരികൾ നഷ്‌ടത്തിലായി. ബി.എസ്.ഇയിൽ 1,890 ഓഹരികൾ കയറി, 2426 ഓഹരികൾ താഴ്ന്നു. എൻ.എസ്.ഇയിൽ 1544 എണ്ണം ഉയർന്നപ്പോൾ 1914 എണ്ണം താഴ്ന്നു.

നിഫ്റ്റി-50 സൂചിക അടുത്ത വർഷം ജൂണിൽ 26,800-ൽ എത്തുമെന്ന് സിറ്റി ഗ്രൂപ്പ് വിലയിരുത്തി. ഒരു വർഷം കഴിഞ്ഞുള്ള പ്രതീക്ഷിത പ്രതി ഓഹരി വരുമാനം (ഇ.പി.എസ്) കണക്കിലെടുത്താണിത്. ഇ.പി.എസിൻ്റെ 18 മടങ്ങു വിലയാണു സിറ്റി ഉദ്ദേശിക്കുന്നത്.

ബി.എസ്.ഇ ഓഹരി ഇന്നലെയും താഴ്ന്നു. അടുത്ത മാസാവസാനം നിഫ്റ്റി-50 സൂചികയിൽ ബി.എസ്.ഇയെ പെടുത്താൻ ഇരിക്കെയാണ് ഈ താഴ്ച. വിദേശ ബ്രോക്കറേജുകളായ ജെഫറീസും നുവാമയും ഓഹരിക്കു പല ക്ഷീണഘടകങ്ങളും ചൂണ്ടിക്കാട്ടി റേറ്റിംഗ് താഴ്‌ത്തി. ലക്ഷ്യവിലയും ഗണ്യമായി കുറച്ചു. പുതിയ ക്ലോസിംഗ് ഓക്ഷൻ സെഷൻ (കാസ്) ബി.എസ്.ഇയിലെ ഓപ്ഷൻസ് വ്യാപാര പ്രീമിയം താഴ്‌ത്തിയിട്ടുണ്ട്.

കമ്പനികൾ, വാർത്തകൾ

എക്‌സൈഡ് ഇൻഡസ്ട്രീസ് ലിഥിയം അയോൺ സെൽ നിർമാണത്തിന് ഉപകമ്പനിയായ എക്സൈഡ് എനർജി സൊലൂഷൻസിൽ 200 കോടി രൂപ കൂടി നിക്ഷേപിച്ചു. ഇ.പി.എഫ്.ഒയിൽ നിന്ന് 166.8 കോടി രൂപയുടെ നിർമാണ കരാർ റെയിൽടെൽ കോർപറേഷനു ലഭിച്ചു.

ആസ്റ്റർ ഡി.എം ക്വാളിറ്റി കെയർ ലിമിറ്റഡിലെ 7.2 ശതമാനം ഓഹരി പ്രൈവറ്റ് ഇക്വിറ്റിയായ ടി.പി.ജി ഇന്നു ബ്ലോക്ക് ഇടപാടിൽ വിൽക്കും. 4,780 കോടി രൂപയുടേതാണ് ഇടപാട്.

നോൺ കൺവേർട്ടിബിൾ ഡിബഞ്ചറുകൾ വഴി 5,000 കോടി രൂപ സമാഹരിക്കാൻ ബി.പി.സി.എൽ തീരുമാനിച്ചു. സ്പെഷാലിറ്റി കെമിക്കൽസ് കമ്പനിയായ ജൂബിലൻ്റ് ഇൻഗ്രെവിയ ഇലക്ട്രോണിക്സ് ഡിസൈനിംഗിലേക്കു കടക്കുന്നു. തുടക്കമായി സെറ്റാവോൺ ടെക്നോളജീസിൻ്റെ 40 ശതമാനം ഓഹരി 189 കോടി രൂപയ്ക്കു വാങ്ങാൻ കരാറായി.

സ്വർണം ഇടിഞ്ഞു, കയറി

കടപ്പത്ര വിപണികൾ ക്രമേണ പലിശ കൂടും എന്ന സൂചന നൽകിയത് ഇന്നലെ സ്വർണത്തെ താഴ്ചയിലാക്കി. ചൊവ്വാഴ്ച സ്വർണം ഔൺസിസ് 82.50 ഡോളർ (1.87%) ഇടിഞ്ഞ് 4,335.40 ഡോളറിൽ ക്ലോസ് ചെയ്തു. എന്നാൽ ഇന്നു രാവിലെ വില 0.50 ശതമാനം ഉയർന്ന് 4,357 ഡോളറിൽ എത്തി.

പലിശ കൂടുന്നതു സ്വർണ നിക്ഷേപം കുറയ്ക്കും പലിശ കുറയുന്നതു സ്വർണ നിക്ഷേപം വർധിപ്പിക്കും. കേന്ദ്ര ബാങ്കുകൾ മൂന്നുനാലു വർഷമായി കൂടുതൽ സ്വർണം വാങ്ങുന്നതും സ്വർണവില കയറാൻ കാരണമാണ്.

കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 160 രൂപ ഉയർന്ന് 1,14,320 രൂപയിൽ എത്തി. വെള്ളി വില ചൊവ്വാഴ്ച 3.75 ശതമാനം ഇടിഞ്ഞ് ഔൺസിന് 62.79 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 63.22 ഡോളറിൽ എത്തി. പ്ലാറ്റിനം 1714 ഡോളർ, പല്ലാഡിയം 1272 ഡോളർ, റോഡിയം 8550 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.

ലോഹങ്ങൾക്ക് ഇടിവ്

പലിശ കൂടുമെന്ന ഭീതി വ്യാവസായിക ലോഹങ്ങളെയും താഴ്ചയിലാക്കി. നിക്കൽ ഒഴികെയുള്ള ലോഹങ്ങൾ ഇന്നലെ ഇടിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ കുതിച്ചുകയറിയ ചെമ്പിനാണു വലിയ തകർച്ച നേരിട്ടത്. ചെമ്പ് ഇന്നലെ 3.46 ശതമാനം താഴ്ന്ന് 14,334.15 ഡോളറിൽ എത്തി. അലൂമിനിയം 1.40 ശതമാനം നഷ്ടത്തോടെ 3219.35 ഡോളർ ആയി. സിങ്കും ലെഡ്ഡും ടിന്നും താഴ്ന്നു. നിക്കൽ അൽപം കയറി.

റബർ വില താഴ്ന്നു

രാജ്യാന്തര റബർവില വീണ്ടും താഴ്ന്നു. കേരളത്തിലും വില കുറഞ്ഞു. ബാങ്കോക്കിൽ ആർ.എസ്.എസ്-1 ക്വിൻ്റലിന് 281.20 ഡോളറിലും ആർ.എസ്.എസ്-3 ക്വിൻ്റലിന് 277.70 ഡോളറിലും എത്തി. കേരളത്തിൽ ആർ.എസ്.എസ്-4 ക്വിൻ്റലിന് 27,500 രൂപയിലേക്കു താഴ്ന്നു.

കൊക്കോ താഴ്ന്നു, കാപ്പി കയറി

കൊക്കോ വില ചൊവ്വാഴ്ച 2.39 ശതമാനം താഴ്ന്നു ടണ്ണിന് 5924 ഡോളറിൽ എത്തി. കാലാവസ്ഥ പ്രതികൂലമായതിനാൽ ഉൽപാദനം 16 ശതമാനം കുറയുമെന്നാണു ഘാനയിലെ കൊക്കോ ബോർഡ് കണക്കാക്കുന്നത്. ഐവറി കോസ്റ്റിലും ഉൽപാദനം 10 ശതമാനത്തിലധികം ഇടിയും. ഏറ്റവുമധികം കൊക്കോ ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളാണ് ഇവ. ഏഷ്യയിലും ലാറ്റിൻ അമേരിക്കയിലും കൂടി ഉൽപാദനം ഒരു ലക്ഷം ടൺ കുറയുമെന്നാണ് എസ്റ്റിമേറ്റ്.

അറബിക്ക കാപ്പിവില 4.31 ശതമാനം കയറി പൗണ്ടിന് 3.32 ഡോളർ ആയി. എൽ നിനോ മൂലം ഉൽപാദനം കുറയും എന്ന ആശങ്കയുണ്ട്. ബ്രസീലിൽ 90 ശതമാനം വിളവെടുപ്പും പൂർത്തിയായി. ഐസ് എക്സ്ചേഞ്ചിൽ കാപ്പി ശേഖരം മൂന്നു വർഷത്തിനിടയിലെ താഴ്ന്ന നിലയിലാണ്.

ഡോളർ സൂചിക ഫ്ലാറ്റ്

യു.എസ് ഡോളർ സൂചിക ചൊവ്വാഴ്ച കാര്യമായ മാറ്റമില്ലാതെ 99.66-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 99.63 വരെ താഴ്ന്നു.

യൂറോ 1.1573 ഡോളറിലേക്കും പൗണ്ട് 1.3528 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെന്നിന്റെ വിനിമയമൂല്യം ഒരു ഡോളറിന് 159.48 യെൻ എന്ന നിലയിൽ ആയി. ചൈനീസ് യുവാൻ ഡോളറിന് 6.74 എന്ന നിരക്കിൽ തുടർന്നു.

അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) ഇന്നു രാവിലെ 4.71 ശതമാനത്തിലേക്കു താഴ്ന്നു. 30 വർഷ കടപ്പത്രങ്ങൾ 19 വർഷത്തെ ഉയർന്ന നിരക്കായ 5.33 ശതമാനം നിക്ഷേപനേട്ടം നൽകുന്നു.

രൂപ വീണ്ടും താഴ്ന്നു

ചൊവ്വാഴ്ചയും ഇന്ത്യൻ രൂപ നഷ്ടത്തിൽ അവസാനിച്ചു. ഡോളർ എട്ടു പൈസ കൂടി 95.68 രൂപയിൽ ക്ലോസ് ചെയ്തു. വിദേശത്തെ ഫോർവേഡ് വിപണിയിൽ ഡോളർ ഇന്നു രാവിലെ 95.77 രൂപയിൽ ആണ്. രൂപ ഇന്നും ദുർബലമാകാം എന്നതാണു സൂചന. ചൈനീസ് യുവാൻ 14.19 രൂപയിലേക്കും യൂറോ 110.74 രൂപയിലേക്കും കയറി.

താഴാതെ ക്രൂഡ് ഓയിൽ

ക്രൂഡ് ഓയിൽ വില 91 ഡോളറിനു മുകളിൽ തുടരുന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ ചൊവ്വാഴ്ച 0.15 ഡോളർ കൂടി 91.02 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെൻ്റ് വീപ്പയ്ക്ക് 91.88 ഡോളറിലും ഡബ്ള്യു.ടി.ഐ ഇനം ക്രൂഡ് ഓയിൽ 85.78 ഡോളറിലും എത്തി.

ക്രിപ്റ്റോകൾ കയറി

ക്രിപ്റ്റോകറൻസികൾ ഉയർന്നു. ബിറ്റ് കോയിൻ ഇന്നു രാവിലെ 64,500 ഡോളറിനു മുകളിൽ എത്തി. ഈഥർ 1,915 ഡോളറിനും സൊലാന 77 ഡോളറിനും മുകളിലാണ് വ്യാപാരം പുരോ​ഗമിക്കുന്നത്.

വിപണി സൂചനകൾ

(2026 ഓഗസ്റ്റ് 18, ചൊവ്വ)

  • സെൻസെക്സ്: 77,235.46 -0.63%

  • നിഫ്റ്റി-50: 24,154.90 -0.55%

  • ബാങ്ക് നിഫ്റ്റി: 57,262.40 -0.41%

  • മിഡ്ക്യാപ്-100: 63,539.40 -0.43%

  • സ്മോൾക്യാപ്-100: 19,808.85 -0.00%

  • ഡൗജോൺസ്: 53,343.40 -0.22%

  • എസ്ആൻഡ്പി: 7691.76 -0.69%

  • നാസ്ഡാക്: 26,289.71 -1.33%

  • ഡോളർ: ₹95.68 +₹0.08

  • സ്വർണം (ഔൺസ്): $4335.40 -$82.50

  • സ്വർണം (പവൻ): ₹1,14,320 +₹160

  • ക്രൂഡ് ഓയിൽ-ബ്രെൻ്റ്: $91.02 +0.15

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com