
അമേരിക്കൻ വിപണികൾ ഇന്നലെ അവധിയായിരുന്നു. എന്നാൽ വെള്ളിയാഴ്ച യൂറോപ്യൻ യൂണിയനെതിരേ പ്രഖ്യാപിച്ച 50 ശതമാനം തീരുവ നടപ്പാക്കൽ ജൂലൈ ഒൻപതിലേക്കു നീട്ടിവയ്ക്കാൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് തയാറായി. ഇതേ തുടർന്നു പല വിപണികളും തിരിച്ചു കയറി.
ഇന്ത്യൻ വിപണി തിങ്കളാഴ്ചയും ഉയർന്നതോടെ വിപണിയിലെ മുന്നേറ്റം തുടരുമെന്ന വിശ്വാസം ബുള്ളുകളിൽ ഉണ്ടായിട്ടുണ്ട്. വിദേശനിക്ഷേപകർ ഇന്ത്യൻ ഓഹരികളിലെ നിക്ഷേപം തുടരുന്നുണ്ടെങ്കിലും അവർ ചെറിയ തുകകളേ നിക്ഷേപിക്കുന്നുള്ളു.
ഇന്ത്യ - യുഎസ് വ്യാപാര ചർച്ചകളുടെ അടുത്തഘട്ടം ഇന്ത്യയിൽ നടക്കും. ചർച്ചയിൽ ഗണ്യമായ പുരോഗതി ഉണ്ടെന്നാണ് സൂചന.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 25,037 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,062 ലേക്കു കയറിയിട്ടു താഴ്ന്നു.. ഇന്നു വിപണി ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
യൂറോപ്യൻ വിപണികൾ തിങ്കളാഴ്ച ഗണ്യമായ നേട്ടത്തിൽ അവസാനിച്ചു. യൂറോപ്യൻ ഉൽപന്നങ്ങൾക്കു ട്രംപ് പ്രഖ്യാപിച്ച 50 ശതമാനം തീരുവ നീട്ടിവച്ചതു വിപണികളെ ആശ്വസിപ്പിച്ചു.
തിങ്കളാഴ്ച യുഎസ് ഫ്യൂച്ചേഴ്സ് കുതിച്ചു. ഡൗ 392 ഉം (0. 94%) എസ് ആൻഡ് പി 61.75 ഉം (1.07%) നാസ്ഡാക് 260ഉം (1.23%) പോയിൻ്റ് ഉയർന്നു.
ഏഷ്യൻ വിപണികൾ ഇന്നു ഭിന്ന ദിശകളിലാണ്. ജപ്പാനിലും കൊറിയയിലും മുഖ്യ സൂചികകൾ താഴ്ന്നു വ്യാപാരം തുടങ്ങി.
ഇന്ത്യൻ വിപണി തിങ്കളാഴ്ച ഒരു ശതമാനത്തോളം ഉയർന്നിട്ടു നേട്ടത്തിൻ്റെ ഗണ്യമായ ഭാഗം നഷ്ടപ്പെടുത്തി ക്ലാേസ് ചെയ്തു. നിഫ്റ്റി 25,000 നും സെൻസെക്സ് 82,000 നും മുകളിൽ ക്ലാേസ് ചെയ്തു.
തിങ്കളാഴ്ച നിഫ്റ്റി 148.40 പോയിൻ്റ് (0.60%) ഉയർന്ന് 25,001.15 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 455.38 പോയിൻ്റ് (0.56%) നേട്ടത്തോടെ 82,176.45 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 173.75 പോയിൻ്റ് (0.31%) ഉയർന്ന് 55,572.00 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 379.50 പോയിൻ്റ് (0.67 ശതമാനം) കയറി 57,067.25 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 64.45 പോയിൻ്റ് (0.37 ശതമാനം) ഉയർന്ന് 17,707.35 ൽ ക്ലോസ് ചെയ്തു.
വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 2265 ഓഹരികൾ ഉയർന്നപ്പോൾ 1816 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 1735 എണ്ണം. താഴ്ന്നത് 1173 ഓഹരികൾ.
എൻഎസ്ഇയിൽ 53 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 25 എണ്ണമാണ്. 127 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 68 എണ്ണം ലോവർ സർകീട്ടിൽ എത്തി.
വിദേശനിക്ഷേപകർ തിങ്കളാഴ്ച ക്യാഷ് വിപണിയിൽ 135.98 കാേടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകൾ 1745.72 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
നിഫ്റ്റി മുന്നേറ്റപാതയിലാണെന്ന് ഉറപ്പിക്കുന്നതായി ഇന്നലത്തെ ക്ലോസിംഗ്. 25,200- 25300 മേഖലയിലേക്ക് നിഫ്റ്റി നീങ്ങാം. ആ മേഖലയിൽ പ്രതിരോധവും ഉയരാം. ഇന്നു നിഫ്റ്റിക്ക് 24,930 ഉം 24,880 ഉം പിന്തുണയാകും. 25,060 ലും 25,180 ലും തടസം ഉണ്ടാകാം.
തിങ്കളാഴ്ച അവധി ആയതിനാൽ ചുരുക്കം വിപണികളേ പ്രവർത്തിച്ചുള്ളു. സ്വർണം ഔൺസിന് 10.70 ഡോളർ കുറഞ്ഞ് 3348.20 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 3340 ഡോളറിലേക്കു കുറഞ്ഞു.
കേരളത്തിൽ തിങ്കളാഴ്ച പവന് 320 രൂപ കുറഞ്ഞ് വില 71,600 രൂപയിൽ എത്തി.
വെള്ളിവില ഔൺസിന് 33.38 ഡോളറിലാണ്.
തിങ്കളാഴ്ച പാശ്ചാത്യ ലോഹ വിപണികൾ അവധി ആയിരുന്നു
തീരുവയുദ്ധം തുടരുന്ന സാഹചര്യത്തിൽ ഡോളർ സൂചിക തിങ്കളാഴ്ച ഒരു ശതമാനം താഴ്ന്ന് 98.80 ൽ ക്ലോസ് ചെയ്തു.
യൂറോ 1.1404 ഡോളറിലേക്കു കയറി. പൗണ്ട് 1.358 ഡോളറിലാണ്. ജാപ്പനീസ് യെൻ ഡോളറിന് 142.15 യെൻ എന്ന നിരക്കിലേക്ക് കയറി.
യുഎസ് 10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.491 ശതമാനത്തിലേക്കു താഴ്ന്നു.
രൂപ തിങ്കളാഴ്ച 12 പെെസ കയറി. ഡോളർ 85.09 രൂപയിൽ ക്ലോസ് ചെയ്തു.
ചൈനയുടെ കറൻസി ഒരു ഡോളറിന് 7.20 യുവാൻ എന്ന നിലയിൽ തുടരുന്നു.
ക്രൂഡ് ഓയിൽ താഴ്ന്നു. ഇന്നു രാവിലെ ബ്രെൻ്റ് 64.75 ഉം ഡബ്ല്യുടിഐ 61.51ഉം മർബൻ ക്രൂഡ് 63.70 ഉം ഡോളറിലേക്കു കയറി.
ബിറ്റ് കോയിൻ വെള്ളിയാഴ്ച 1,12,000 ഡോളർ വരെ എത്തിയിട്ടു വാരാന്ത്യത്തിൽ താഴ്ന്നു. ഇന്നു രാവിലെ 1.09 ലക്ഷം ഡോളർ ആണ്. ഈഥർ 2565 ഡോളറിനടുത്തു തുടരുന്നു.
(2025 മേയ് 26, തിങ്കൾ)
സെൻസെക്സ്30 82,176.45 +0.56%
നിഫ്റ്റി50 25,001.15 +0.60%
ബാങ്ക് നിഫ്റ്റി 55,572.00 +0.31%
മിഡ് ക്യാപ്100 57,067.25 +0.67%
സ്മോൾക്യാപ്100 17,707.80 +0.37%
ഡൗജോൺസ് 41,603.07 0.00%
എസ്ആൻഡ്പി 5802.82 0.00%
നാസ്ഡാക് 18,737.21 0.00%
ഡോളർ($) ₹85. 09 -₹0.79
സ്വർണം(ഔൺസ്) $3348.20 -$10.70
സ്വർണം(പവൻ) ₹71,600 -₹320
ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $64.74 -$0.04
Read DhanamOnline in English
Subscribe to Dhanam Magazine