ഹോർമുസ് കരാറിൽ അനിശ്ചിതത്വം; ക്രൂഡ് ഓയിൽ 84 ഡോളറിനടുത്ത്; യു.എസ് വിപണി ഇടിഞ്ഞു; ഏഷ്യൻ വിപണികൾ താഴ്ചയിൽ

ഹോർമുസ് കരാർ അനിശ്ചിതത്വവും ക്രൂഡ് ഓയിൽ കുതിപ്പും ആഗോള വിപണികളെ സമ്മർദ്ദത്തിലാക്കി; ഗിഫ്റ്റ് നിഫ്റ്റി ഇന്ത്യൻ വിപണിക്ക് ഗണ്യനഷ്ട സൂചന നൽകുമ്പോൾ പുതിയ ക്ലോസിംഗ് വിലനിർണയ രീതിയിൽ ആശയക്കുഴപ്പം തുടരുന്നു
Stock Market Pre-opening Analysis
Published on

ഹോർമുസ് തുറക്കാനുള ചർച്ചകൾ വ്യക്തത ഇല്ലാതെ നീണ്ടുപോകുന്നു ഉടൻ ധാരണ എന്നു യുഎസ് പ്രസിഡൻ്റും ഒന്നുമില്ലെന്ന് ഇറാൻ വക്താക്കളും പറയുന്നു. ക്രൂഡ് ഓയിൽ വില 84 ഡോളറിനടുത്തേക്കു നീങ്ങി.

ഇന്നു വരുന്ന അമേരിക്കൻ തൊഴിൽ കണക്കു വിപണിയെ നിർണായകമായി സ്വാധീനിക്കും. ഇന്ത്യയിൽ ക്രൂഡ് വിലയിലെ കയറ്റവും കമ്പനി റിസൽട്ടുകളുമാണു വിപണിയെ ബാധിക്കുക.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി സൂചിക വ്യാഴാഴ്ച രാത്രി 24,641.50-ൽ ക്ലോസ് ചെയ്തു. ഇന്നു (ഓ​ഗ​സ്റ്റ് 7) രാവിലെ 24,681 വരെ കയറിയിട്ട് 24,640-ലേക്കു താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു ഗണ്യമായ നഷ്‌ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

യു.എസ് വിപണികൾ താഴ്ന്നു

യു.എസ് വിപണി ഇന്നലെ ഇടിവിലായി. ഡൗ അഞ്ചു ദിവസത്തെ മുന്നേറ്റം അവസാനിപ്പിച്ചു. ക്രൂഡ് ഓയിൽ വില ഉയരുന്നതും ഹോർമുസ് തുറക്കൽ നീക്കം നീണ്ടുപോകുന്നതുമാണു കാരണം.

ഇലോൺ മസ്കിൻ്റെ സ്പേസ് എക്സിലെ ആങ്കർ നിക്ഷേപകർ 90 കോടി ഓഹരികൾ വിറ്റു. വില ഗണ്യമായി താഴ്‌ന്നെങ്കിലും ഒടുവിൽ ഉയർന്നു നേട്ടത്തോടെ അവസാനിച്ചു. ഇനിയും വിൽപന പ്രളയം ഉണ്ടാകും എന്നു വിപണി ആശങ്കപ്പെടുന്നു. ഇന്നലെ ടെക് ഓഹരികൾ ചെറിയ കയറ്റവും ഇറക്കവും മാത്രമേ കാണിച്ചുള്ളൂ.

വ്യാഴാഴ്ച ഡൗ ജോൺസ് സൂചിക 464.02 പോയിൻ്റ് (0.85 ശതമാനം) താഴ്ന്ന് 53,885.10-ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 13.59 പോയിൻ്റ് (0.18%) കുറത്ത് 7709.96-ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 15.09 പോയിൻ്റ് (0.06%) നഷ്ടത്തോടെ 26,348.35-ൽ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്സ് ഭിന്നദിശകളിൽ

യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു പല വഴിക്കാണ്. ഡൗ ജോൺസ് 69 പോയിൻ്റും (0.13%) എസ് ആൻഡ് പി 5 പോയിൻ്റും (0.06%) താഴ്ന്നു. നാസ്ഡാക് 31 പോയിൻ്റ് (0.09%) ഉയർന്നു നീങ്ങുന്നു.

എ.ഡി.ആർ വിപണി

ന്യൂയോർക്കിലെ എ.ഡി.ആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ വ്യാഴാഴ്ച എച്ച.ഡി.എഫ്.സി ബാങ്ക് വ്യാപാര സമയത്ത് 0.34 ശതമാനം താഴ്ന്നിട്ടു തുടർവ്യാപാരത്തിൽ 0.25% കുറഞ്ഞ് 23.71 ഡോളറിൽ ക്ലോസ് ചെയ്തു. ഐ.സി.ഐ.സി.ഐ ബാങ്ക് നിശ്ചിത സമയത്ത് 0.26% ഉയർന്നിട്ട് തുടർ വ്യാപാരത്തിൽ 0.55% കയറി 30.65 ഡോളറിൽ അവസാനിച്ചു. ഇൻഫോസിസ് നിശ്ചിത സമയത്ത് 0.96% താഴ്ന്ന ശേഷം തുടർവ്യാപാരത്തിൽ 0.97% ഉയർന്ന് 12.48 ഡോളറിൽ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് 0.50% ഇടിഞ്ഞ ശേഷം തുടർവ്യാപാരത്തിൽ 0.50% കയറി 2.00 ഡോളറിൽ അവസാനിച്ചു.

യൂറോപ്പ് പലവഴി

യൂറോപ്യൻ വിപണികൾ വ്യാഴാഴ്ചയും പലദിശകളിൽ നീങ്ങി. യൂറോ സ്റ്റോക്സും ജർമൻ, ഫ്രഞ്ച് സൂചികകളും ഉയർന്നു. യു.കെയിലെ എഫ്.ടി.എസ്.ഇ താഴ്ന്നു. ഹോർമുസ് ചർച്ച പരാജയപ്പെടും എന്ന ധാരണ വിപണിയെ കാര്യമായ മുന്നേറ്റത്തിൽ നിന്നു തടഞ്ഞു. എ.ഐ അധിഷ്ഠിത പുനഃസംഘടന കമ്പനിയെ വളർച്ചയിലേക്കു മാറ്റി എന്നു ജൂൺ പാദ റിസൽട്ട് കാണിച്ചതിനെ തുടർന്നു പരസ്യ ഏജൻസി ഡബ്ള്യു.പി.പി 30 ശതമാനം കുതിച്ചു.

ഏഷ്യൻ വിപണികൾ താഴ്ചയിൽ

ഏഷ്യൻ വിപണികൾ ഇന്നു താഴുകയാണ്. ദക്ഷിണ കൊറിയയിൽ കോസ്‌പി സൂചിക ഒരു ശതമാനം കയറി. ജപ്പാനിൽ നിക്കൈ സൂചിക 1.73 ഉം ശതമാനം താഴ്ന്നു. സാംസങ്ങ് 2.5 ശതമാനം ഉയർന്നു. എസ്.കെ ഹൈനിക്സ് 1.75 ശതമാനം താഴ്ന്നു. ഓസ്ട്രേലിയൻ സൂചിക 0.60 ശതമാനം കയറി.

ക്ലോസിംഗ് വിലയിലെ പ്രശ്നം തീർന്നില്ല

ഓഹരികളുടെ പുതിയ ക്ലോസിംഗ് വിലനിർണയ രീതി (സി.എ.എസ്) യിലെ പ്രശ്നങ്ങൾ തുടരുന്നു. ഇന്നലെയും നിഫ്റ്റി, സെൻസെക്സ് അന്തരം ഉയർന്നു നിന്നു. എന്നാൽ പുതിയ രീതി പരിചിതമാകുമ്പോൾ പ്രശ്‌നം തീരുമെന്നാണു സെബി പറയുന്നത്. കൂടുതൽ വിദേശ ഫണ്ടുകൾ നിക്ഷേപത്തിനു വരാൻ ഈ സംവിധാനം വേണം എന്നു സെബി ചൂണ്ടിക്കാട്ടുന്നു.

ഇന്നലെയും ഇന്ത്യൻ വിപണി ക്ലോസിംഗ് വിലനിർണയത്തിൽ വലിയ വ്യതിയാനം കാണിച്ചു. നിഫ്റ്റി 0.05 ശതമാനം ഉയർന്നപ്പോൾ സെൻസെക്സ് 0.48 ശതമാനം നേട്ടം ഉണ്ടാക്കി.

ഇന്നലെ റിയൽറ്റിയും മെറ്റലും ഐടിയും ഓട്ടോയും മീഡിയയും താഴ്ന്നു. പൊതുമേഖലാ ബാങ്കുകളും പ്രതിരോധ ഓഹരികളും റിലയൻസും വലിയ നേട്ടം ഉണ്ടാക്കി. കൊച്ചിൻ ഷിപ്പ് യാർഡ്, മസഗോൺ, ഗാർഡൻ റീച്ച്, എച്ച്എഎൽ, ഭാരത് ഡൈനാമിക്സ്, എം ടാർ, മിധാനി, ഡൈനാമാറ്റിക് തുടങ്ങിയവ നാലു ശതമാനത്തിലധികം കുതിച്ചു.

വിദേശ നിക്ഷേപകർ വ്യാഴാഴ്‌ച അറ്റ വിൽപനക്കാരായി. അവർ ക്യാഷ് വിപണിയിൽ 17.86 കോടി രൂപയുടെ അറ്റവിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 4013.60 കോടി രൂപയുടെ അറ്റവാങ്ങലും നടത്തി.

വ്യാഴാഴ്ച സെൻസെക്‌സ് 373.76 പോയിൻ്റ് (0.48%) ഉയർന്ന് 78,954.76-ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 11.35 പോയിൻ്റ് (0.05%) കൂടി 24,636.80-ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 323.70 പോയിൻ്റ് (0.56%) നേട്ടത്തോടെ 58,063.65-ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ്-100 സൂചിക 278.45 പോയിൻ്റ് (0.44%) താഴ്ന്ന് 63,326.80-ൽ അവസാനിച്ചു. സ്മോൾ ക്യാപ്-100 സൂചിക 94.55 പോയിൻ്റ് (0.48%) കയറി 19,878.25-ൽ ക്ലോസ് ചെയ്തു.

വിശാല വിപണിയിൽ ഓഹരികളുടെ കയറ്റവും ഇറക്കവും ഒപ്പത്തിനൊപ്പം ആയിരുന്നു. ബി.എസ്.ഇയിൽ 2100 ഓഹരികൾ കയറി, 2191 ഓഹരികൾ താഴ്ന്നു. എൻ.എസ്.ഇയിൽ 1,651 എണ്ണം ഉയർന്നപ്പോൾ 1,661 എണ്ണം താഴ്ന്നു.

കമ്പനികൾ, വാർത്തകൾ

ലൈഫ് ഇൻഷ്വറൻസ് കോർപറേഷൻ്റെ (എൽ.ഐ.സി) ജൂൺ പാദ ബിസിനസും ലാഭവും ഗണ്യമായി വർധിച്ചു. അറ്റാദായം 23 ശതമാനം കൂടി 13,492 കോടി രൂപയായി. മൊത്ത വരുമാനം 2.38 ലക്ഷം കോടി രൂപ. പ്രീമിയം വരുമാനം 6.75 ശതമാനം കൂടിയപ്പോൾ പുതിയ ബിസിനസ് 61 ശതമാനം കുതിച്ചു. എൽഐസിയിലെ കേന്ദ്ര സർക്കാരിൻ്റെ ഓഹരി അടുത്ത ഒന്നര വർഷത്തിനുള്ളിൽ വിൽക്കാൻ സാധ്യതയില്ലെന്ന് സി.ഇ.ഒ ആർ. ദുരൈസ്വാമി പറഞ്ഞു. 2032-നകം 75 ശതമാനത്തിലേക്കു സർക്കാർ ഓഹരി ചുരുക്കിയാൽ മതി. ഇപ്പോൾ 88.5 ശതമാനമാണു സർക്കാർ ഓഹരി.

അപ്പോളോ ടയേഴ്സ് ജൂൺ പാദത്തിൽ വരുമാനം 12.8 ശതമാനം വർധിച്ചപ്പോൾ അറ്റാദായം 12.9 കോടിയിൽ നിന്നു 348.9 കോടി രൂപയായി ഉയർത്തി. സീമെൻസ് എനർജി ഇന്ത്യ ഒന്നാം പാദത്തിൽ വരുമാനം 39.3-ഉം പ്രവർത്ത ലാഭം 72.1-ഉം അറ്റാദായം 67.8-ഉം ശതമാനം ഉയർത്തി. അനാലിസ്റ്റ് നിഗമനത്തേക്കാൾ കൂടുതലായിരുന്നു എല്ലാം.

എൻ.സി.സിയുടെ വരുമാനം 12.2 ഉം അറ്റാദായം 12.6 ഉം ശതമാനം വർധിച്ചു. ലാഭമാർജിൻ 9.38 ശതമാനമായി ഉയർന്നു. ബ്രിട്ടാനിയ ഇൻഡസ്ട്രീസിൻ്റെ ജൂൺ പാദ അറ്റാദായം 13.6 ശതമാനം വർധിച്ച് 591.4 കോടി രൂപയായി. കിർലോസ്കർ ഓയിൽ എൻജിൻസിൻ്റെ വിറ്റുവരവ് 13.5 ശതമാനം കൂടിയെങ്കിലും അറ്റാദായം നാമമാത്രമായേ വർധിച്ചുള്ളൂ.

സ്വർണം ചാഞ്ചാടുന്നു

ഹോർമുസ് കരാർ സാധ്യത ത്രാസിലായതും ക്രൂഡ് ഓയിൽ വില കൂടിയതും ഇന്നലെ സ്വർണത്തെ താഴ്ത്തി ഇന്നു രാവിലെ വില അൽപ്പം കയറി വ്യാഴാഴ്ച ഔൺസിന് 4303 ഡോളർ വരെ ഉയർന്ന സ്വർണം 6.90 ഡോളർ നഷ്ടത്തിൽ ഔൺസിന് 4241.30 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 4252 ഡോളർ വരെ കയറി.

കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് ഇന്നലെ 2120 രൂപ കുതിച്ച് 1,09,800 രൂപയിൽ എത്തി. വെള്ളിവില 0.90 ശതമാനം താഴ്‌ന്ന് ഔൺസിന് 61.64 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 61.60 ഡോളറിൽ എത്തി. പ്ലാറ്റിനം 1716 ഡോളർ, പല്ലാഡിയം 1352 ഡോളർ, റോഡിയം 8250 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.

ചെമ്പ് റെക്കോഡ് വിലയിൽ

ചെമ്പ് പുതിയ ഉയരങ്ങളിലേക്കു നീങ്ങുകയാണ്. ആവശ്യം വർധിക്കുന്നതിനനുസരിച്ചു ലഭ്യത കൂടുന്നില്ല. ചിലിയിലും ഇൻഡോനീഷയിലും ചില വലിയ ഖനികളിൽ ഖനനം നടക്കുന്നില്ല. ആഫ്രിക്കയിലെ ഡി.ആർ കോംഗോ കോപ്പർ കോൺസെൻട്രേറ്റ് കയറ്റുമതി വിലക്കി. കോപ്പർ റിഫൈനറി തുടങ്ങാനാണു കോംഗോ ശ്രമിക്കുന്നത്. അയിരു കയറ്റുമതിയേക്കാൾ അനേക മടങ്ങ് ലാഭം റിഫൈനറി വഴി കിട്ടും. ഇന്നലെ ചെമ്പ് ടണ്ണിന് 14,453.60 ഡോളർ എന്ന റെക്കോഡ് കുറിച്ചിട്ട് 2.01 ശതമാനം നേട്ടത്തോടെ 14,452.65ൽ ക്ലോസ് ചെയ്തു. അലൂമിനിയം 0.36 ശതമാനം ഉയർന്ന് 3,241.00 ഡോളറിൽ അവസാനിച്ചു. സിങ്കും ടിന്നും ലെഡ്ഡും ഉയർന്നു, നിക്കൽ താഴ്‌ന്നു.

റബർ: രാജ്യാന്തര വില ഉയർന്നു

രാജ്യാന്തര റബർവില ഉയർന്നു കേരളത്തിൽ മാറ്റമില്ല. ബാങ്കോക്കിൽ ആർ.എസ്.എസ്-ഒന്ന് ക്വിൻ്റലിന് 284.30 ഡോളറിലും ആർ.എസ്.എസ്-മൂന്ന് 280.80 ഡോളറിലും എത്തി. കേരളത്തിൽ ആർ.എസ്.എസ്-നാല് ക്വിൻ്റലിന് 28,400 രൂപയിലാണ്.

കൊക്കോയും കാപ്പിയും താഴ്ന്നു

കൊക്കോ വില വ്യാഴാഴ്ച 2.7 ശതമാനം താഴ്‌ന്ന് ടണ്ണിന് 5,723 ഡോളറിൽ എത്തി. 2026-27 സീസണിലെ ഉൽപാദനം കുത്തനേ ഇടിയുമെന്നു ഘാന അറിയിച്ചതാണു കാരണം. കാലാവസ്ഥ പ്രതിളലമായതിനാൽ ഉൽപാദനം 16 ശതമാനം കുറയുമെന്നാണു ഘാനയിലെ കൊക്കോ ബോർഡ് കണക്കാക്കുന്നത്. ഐവറി കോസ്റ്റിലും ഉൽപാദനം 10 ശതമാനത്തിലധികം ഇടിയും. ഏറ്റവുമധികം കൊക്കോ ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളാണ് ഇവ.

അറബിക്ക കാപ്പിവില 1.03 ശതമാനം താഴ്ന്നു പൗണ്ടിന് 3.08 ഡോളർ ആയി. ഈ വർഷം ആഗോള കാപ്പി ഉൽപാദനം റെക്കോർഡ് ആകുമെന്ന് യുഎസ് കൃഷി വകുപ്പ് കണക്കാക്കുന്നു. ബ്രസീലിൽ അറബിക്കയും വിയറ്റ്നാമിൽ റോബസ്റ്റയും റെക്കോർഡ് വിളവ് പ്രതീക്ഷിക്കുന്നു. എൽ നിനോ മൂലം അടുത്ത വർഷത്തെ ഉൽപാദനം കുറയും എന്ന ആശങ്കയുണ്ട്.

ഡോളർ സൂചിക ഉയരുന്നു

യു.എസ് ഡോളർ സൂചിക വ്യാഴാഴ്ച ഉയർന്ന് 99.93 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 99.98 വരെ കയറി. യൂറോ 1.152 ഡോളറിലേക്കും പൗണ്ട് 1.3449 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെൻ ഒരു ഡോളറിന് 158.49 യെൻ എന്ന നിലയിലേക്ക് താഴ്ന്നു. ചൈനീസ് യുവാൻ ഡോളറിന് 6.75 യുവാനിൽ തുടർന്നു. അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) ഇന്നു രാവിലെ 4.68 ശതമാനത്തിലേക്ക് കയറിയിട്ട് 6.676 ലേക്കു താഴ്ന്നു.

രൂപ ദുർബലം

വ്യാഴാഴ്ച ഇന്ത്യൻ രൂപ ആദ്യം നേട്ടമുണ്ടാക്കിയ ശേഷം നഷ്‌ടത്തിൽ അവസാനിച്ചു. ഡോളർ 10 പൈസ കൂടി 95.22 രൂപയിൽ ക്ലോസ് ചെയ്തു. വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോർവേഡ് (എൻ.ഡി.എഫ്) വിപണിയിൽ ഡോളർ ഇന്നു രാവിലെ 95.31 രൂപയിൽ ആണ്. ചൈനീസ് യുവാൻ 14.10 രൂപയിലേക്കു കയറി, യൂറോ 109.64 രൂപയിലേക്കു താഴ്ന്നു.

ക്രൂഡ് ഓയിൽ കയറുന്നു

ക്രൂഡ് ഓയിൽ വില ഇന്നലെ ഉയർന്നു. ഹോർമുസ് കരാർ സാധ്യത ത്രാസിലായതാണു സാഹചര്യം. വ്യാഴാഴ്ച ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ നാലു ശതമാനം ഉയർന്നു വീപ്പയ്ക്ക് 83.08 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 1.5 ശതമാനം കൂടി 83.64 ഡോളർ ആയി. ഡബ്ള്യു.ടി.ഐ ഇനം 78.25 ഡോളറിൽ എത്തി.

ക്രിപ്റ്റോകൾ താഴുന്നു

ക്രിപ്റ്റോകറൻസികൾ വീണ്ടും താഴ്ചയിലായി. ബിറ്റ് കോയിൻ ഇന്നു രാവിലെ 64,200 ഡോളറിനു താഴെ എത്തി. ഈഥർ 1900 ഡോളറിനും സൊലാന 73 ഡോളറിനും താഴെ നിൽക്കുന്നു.

വിപണി സൂചനകൾ

(2026 ഓഗസ്റ്റ് 06, വ്യാഴം)

  • സെൻസെക്സ്: 78,954.76 +0.48%

  • നിഫ്റ്റി-50: 24,636.00 +0.05%

  • ബാങ്ക് നിഫ്റ്റി: 58,063.65 +0.56%

  • മിഡ് ക്യാപ്-100: 63,326.80 -0.44%

  • സ്മോൾ ക്യാപ്-100: 19,878.25 +0.48%

  • ഡൗജോൺസ്: 53,885.10 -0.85%

  • എസ്ആൻഡ്പി: 7709.96 -0.18%

  • നാസ്ഡാക്: 26,348.52 -0.06%

  • ഡോളർ: ₹95.22 +₹0.10

  • സ്വർണം (ഔൺസ്): $4241.30 -$6.90

  • സ്വർണം (പവൻ): ₹1,09,800 +₹2120

  • ക്രൂഡ് ഓയിൽ-ബ്രെൻ്റ്: $83.08 +$3.63

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com