ഇന്ത്യയിലെ ഏറ്റവും വില കൂടിയ ഓഹരി എം.ആര്‍.എഫ് തന്നെ, രാജപദവി തിരിച്ചു പിടിച്ചത് ഒന്‍പതു മാസങ്ങള്‍ക്ക് ശേഷം, കൈവിട്ടു പോയത് ആര്‍ക്ക്, എന്തുകൊണ്ട്?

എം.ആര്‍.എഫ് ഓഹരിയുടെ ഇന്നത്തെ വില 1,38,100 രൂപ
MRF
Published on

രാജ്യത്തെ ഏറ്റവും വിലയേറിയ ഓഹരിയെന്ന സ്ഥാനം വീണ്ടും തിരിച്ച് പിടിച്ച് ടയര്‍ നിര്‍മാണ കമ്പനിയായ എം.ആര്‍.എഫ്. തുടര്‍ച്ചയായ ഓഹരി മുന്നേറ്റത്തിലൂടെയാണ് എം.ആര്‍.എഫ് എല്‍സിഡ്‌ ഇന്‍വെസ്റ്റ്‌മെന്റ്‌സില്‍ നിന്ന് ആ നേട്ടം സ്വന്തമാക്കിയത്. ഇന്നത്തെ വ്യാപാരത്തിനിടെ വില 1,38,539 രൂപയിലേക്ക് കുതിച്ചുയര്‍ന്നതോടെയാണ് വീണ്ടും രാജ്യത്തെ ഏറ്റവും വിലയേറിയ ഓഹരിയായി എം.ആര്‍.എഫ് മാറിയത്. 52 ആഴ്ചയിലെ താഴ്ന്ന വിലയായ 1,02,124 രൂപയില്‍ നിന്നാണ് ഓഹരിയുടെ കുതിച്ചുകയറ്റും.

ഒന്‍പതു മാസത്തിനിപ്പുറം കഥ മാറി

കഴിഞ്ഞ ഒക്ടോബറിലാണ് എല്‍സിഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് എന്ന ബാങ്ക് ഇതര ധനകാര്യ സ്ഥാപനം ഇന്ത്യന്‍ ഓഹരി വിപണിയില്‍ ചരിത്രമെഴുതിക്കൊണ്ട് എം.എആര്‍.എഫില്‍ നിന്ന് ആദ്യമായി ആ നേട്ടം പിടിച്ചെടുത്തത്. ഇപ്പോള്‍ എം.ആര്‍.എഫ് നേടിയതു പോലെ ഓഹരി വില തുടര്‍ച്ചയായി മുന്നേറ്റത്തിലായതല്ല എല്‍സിഡിനെ ആ നേട്ടത്തിലെത്തിച്ചത്.

2024 ഒക്ടോബര്‍ 29ന് ബി.എസ്.ഇ.യില്‍ നടന്ന സ്‌പെഷ്യല്‍ കോള്‍ ഓക്ഷന്‍ ആയിരുന്നു എല്‍സിഡിന് അവസരമൊരുക്കിയത്. 2011 മുതല്‍ മൂന്ന് രൂപയായായിരുന്നു എലിസിഡ് ഓഹരിയുടെ വില. വിലകുറവായതിനാല്‍ തന്നെ ഓഹരി വില്‍ക്കാന്‍ ആരും തയാറായിരുന്നില്ല. അതുകൊണ്ട് പിന്നീട് വ്യാപാരവും നടന്നില്ല. പക്ഷെ ഇതിന്റെ ബുക്ക് വാല്യു 5.85 ലക്ഷം രൂപയായിരുന്നു. ബാധ്യതകള്‍ കിഴിച്ചുള്ള കമ്പനിയുടെ ആസ്തിമൂല്യമാണിത്.

അത്തരത്തില്‍ ഉയര്‍ന്ന ബുക്ക് വാല്യു ഉള്ള പല കമ്പനികളും കുറഞ്ഞ വിലയില്‍ വ്യാപാരം ചെയ്യപ്പെടുന്നുണ്ടെന്ന് സെബിയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. അങ്ങനെയാണ് ബുക്ക് വാല്യവും വിപണി മൂല്യവും തമ്മിലുള്ള അന്തരം കുറയ്ക്കാനായി പ്രത്യേക ഓഹരി വില നിര്‍ണയ നടപടി വേണമെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളോട് സെബി ആവശ്യപ്പെട്ടത്. ഇതു പ്രകാരം 2024 ഒക്ടോബര്‍ നടന്ന ഓക്ഷനിലാണ് എല്‍സിഡിന്റെ ഓഹരി വില 67,000 ശതമാനം കുതിച്ചത്. ഓഹരി റീലിസ്റ്റ് ചെയ്തത് 2,25,000 രൂപയ്ക്കാണ്. ആ സമയത്ത് 1,22,576 രൂപയായിരുന്നു എം.എഫ്.ആര്‍.എഫ് ഓഹരിയുടെ വില. അതോടെ എല്‍സിഡ് ഏറ്റവും വിലയേറിയ ഓഹരിയായി മാറി.

ഏഷ്യന്‍ പെയിന്റ്‌സിന്റെ വീഴ്ച തിരിച്ചടിയായി

2024 നവംബര്‍ വരെ എല്‍സിഡ് ഓഹരി മുന്നേറ്റം കാഴ്ചവച്ചു. ഓഹരി വില 3,32,39994 രൂപ വരെ ഉയരുകയും ചെയ്തു. എന്നാല്‍ ഏഷ്യന്‍ പെയിന്റ്‌സ് ഓഹരി വിലയിടിവ് നേരിട്ടത് എല്‍സിസിഡിനെയും ബാധിക്കുകയായിരുന്നു. എല്‍സിഡിന് ഏഷ്യന്‍ പെയിന്റ്‌സില്‍ 1.28 ശതമാനം ഓഹരി പങ്കാളിത്തമുണ്ടായിരുന്നു. പ്രവര്‍ത്തനം പ്രതീക്ഷക്കൊത്ത് ഉയരാതിരുന്നത് ഓഹരി വിലയില്‍ ബാധിച്ചത് എല്‍സിഡിന്റെ ആസ്തിയെയും ബാധിക്കുമെന്ന ആശങ്കയ്ക്കുണ്ടാക്കി. പക്ഷെ ഏഷ്യന്‍ പെയിന്റ്‌സില്‍ വെറും 3,616 രൂപയാണ് എല്‍സിഡ് മുടക്കിയതെങ്കിലും ഇപ്പോള്‍ അതിന്റെ മൂല്യം 2,775 കോടി രൂപയാണ്. എല്‍സിഡിന്റെ വിപണി മൂല്യം 2,584 കോടി രൂപ മാത്രമാണെന്നിരിക്കെയാണിത്.

ഏഷ്യന്‍ പെയിന്റ്‌സ് ഓഹരികളില്‍ ഇടിവ് തുടര്‍ന്നതോടെ എല്‍സിഡ് 2024 നവംബറില്‍ കുറിച്ച 3,32,399.95 രൂപയില്‍ നിന്ന് 60 ശതമാനത്തോളം വില ഇടിഞ്ഞു. ഇന്ന്‌ 1,29,300 രൂപയിലായിരുന്നു വ്യാപാരം.

കരുത്തുറ്റ ടയര്‍ ബ്രാന്‍ഡ്

അതേസമയം എം.ആര്‍.എഫ് സ്ഥിരമായ വളര്‍ച്ചയിലൂടെയാണ് ഇത്രയും ഉയര്‍ന്ന വിയില്‍ എത്തിയത്. എന്‍.എസ്.ഇയിലെ കണക്കു പ്രകാരം 58,570 കോടി രൂപയാണ് എം.ആര്‍.എഫിന്റെ വിപണി മൂല്യം. ഏറ്റവും കൂടുതല്‍ വിപണി മൂല്യമുള്ള ടയര്‍ കമ്പനിയും എം.ആര്‍.എഫാണ്. രണ്ടാം സ്ഥാനത്തുള്ള ബാല്‍കൃഷ്ണ ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം 47,325 കോടി രൂപയാണ്.

അഞ്ച് വര്‍ഷം മുമ്പ് 74,573 രൂപയായിരുന്ന ഓഹരി വിലയാണ് ഇപ്പോള്‍ 1,38,100 രൂപയില്‍ എത്തി നില്‍ക്കുന്നത്. അഞ്ച് വര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് നല്‍കിയത് 117.39 ശതമാനം നേട്ടമാണ്. ആദ്യമായി ഒരു ലക്ഷം രൂപ കടക്കുന്ന ആദ്യ ഓഹരിയുമാണ് എം.ആര്‍.എഫ്. 2023 ജൂണിലായിരുന്നു ആ നേട്ടം.

ലോകത്തെ ഏറ്റവും കരുത്തുറ്റ ടയര്‍ ബ്രാന്‍ഡുകളിലൊന്നാണ് എം.ആര്‍.എഫ്.

MRF Once Again India’s Most Expensive Stock as Elcid Retreats

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com