

പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചതും പശ്ചിമേഷ്യയില്‍ ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം കനത്തതും പ്രതിരോധ ഓഹരികളെ ശ്രദ്ധാകേന്ദ്രമാക്കിയിരുന്നു. എന്നാല്‍ പ്രതിരോധ ഓഹരികള്‍ക്ക് അനുഭവപ്പെട്ട മൂല്യ വര്‍ധനയില്‍ ഇടിവ് നേരിടുന്നതാണ് സമീപകാല സംഭവ വികാസങ്ങള്‍. മ്യൂച്വൽ ഫണ്ടുകൾ ഒമ്പത് പ്രതിരോധ ഓഹരികളിലായി കഴിഞ്ഞ മാസം 1,700 കോടി രൂപയുടെ വിറ്റൊഴിയലാണ് നടത്തിയത്. ഓപറേഷന്‍ സിന്ദൂരിന് ശേഷമുള്ള റാലിയില്‍ പ്രതിരോധ ഓഹരികളില്‍ അനുഭവപ്പെട്ട ഓവര്‍ വാല്യുവേഷനാണ് ഈ പ്രവണതയ്ക്ക് കാരണം.
സോളാർ ഇൻഡസ്ട്രീസ് 952 കോടി രൂപയുടെ നഷ്ടം നേരിട്ടപ്പോള്‍ സെൻ ടെക്നോളജീസ് 192 കോടി രൂപയുടെയും ഭാരത് ഫോർജ് 165 കോടി രൂപയുടെയും നഷ്ടം നേരിട്ടു. ജിആർഎസ്ഇ യുടെ 153 കോടി രൂപയുടെയും കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ 120 കോടി രൂപയുടെയും മാസഗൺ ഡോക്കിന്റെ 96 കോടി രൂപയുടെയും ഓഹരികളാണ് മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങള്‍ വിറ്റഴിച്ചത്. ഏകദേശം 1,713 കോടി രൂപയുടെ പ്രതിരോധ ഓഹരികളാണ് ജൂണില്‍ വിറ്റഴിക്കപ്പെട്ടത്. നിഫ്റ്റി പ്രതിരോധ സൂചിക 4 ശതമാനത്തിലധികം കഴിഞ്ഞ മാസം ഇടിഞ്ഞു.
മിഡിൽ ഈസ്റ്റില്‍ ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷങ്ങള്‍ക്ക് അയവ് വന്നതും പ്രതിരോധ ഓഹരികള്‍ക്ക് തിരിച്ചടിയായി. അതേസമയം പ്രതിരോധ ഓഹരികളുടെ നിലവിലെ അമിത വില ആശങ്കാ ജനകമാണെങ്കിലും, ദീര്‍ഘ കാല നേട്ടത്തിന് അനുയോജ്യമാണ് ഇവയെന്ന വിലയിരുത്തലും ഉണ്ട്. 2035 ഓടെ നാറ്റോയുടെ 5 ശതമാനം പ്രതിരോധ ചെലവ് ലക്ഷ്യവും ഒരു ലക്ഷം കോടി രൂപയുടെ ആയുധങ്ങള്‍ വാങ്ങുന്നതിനുളള ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലിന്റെ അംഗീകാരങ്ങളും ഈ ഓഹരികളുടെ ദീർഘകാല വളർച്ചയ്ക്ക് ശക്തമായ അടിത്തറ നൽകുന്നതാണ്. പ്രതിരോധ കമ്പനികള്‍ക്ക് വലിയ ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ടെങ്കിലും, അവ സമയപരിധിക്കുളളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്ന കാര്യത്തിലും പലരും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
Mutual funds offload ₹1,700 crore in defense stocks post-Operation Sindoor rally, triggering sector-wide correction.
Read DhanamOnline in English
Subscribe to Dhanam Magazine