

നിഫ്റ്റി പൊതുമേഖലാ ബാങ്ക് (PSU Bank) സൂചിക തുടർച്ചയായ ഏഴാം സെഷനിലും നേട്ടം നിലനിർത്തിക്കൊണ്ട്, അതിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തി. ചൊവ്വാഴ്ച വ്യാപാരത്തിനിടെ സൂചിക 1.32 ശതമാനം ഉയർന്ന് 8,856 എന്ന റെക്കോർഡ് നിലവാരം രേഖപ്പെടുത്തി. 2026 ന്റെ തുടക്കത്തിൽ ഇന്ത്യൻ വിപണിയെ നയിക്കുന്ന പ്രധാന ഘടകമായി പൊതുമേഖലാ ബാങ്കുകൾ മാറിയിരിക്കുകയാണ്.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) എന്നീ പ്രമുഖ ബാങ്കുകളാണ് ഈ മുന്നേറ്റത്തിന് നേതൃത്വം നൽകുന്നത്. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഇന്‍ട്രാഡേയില്‍ 3 ശതമാനം ഉയർന്ന് 167 രൂപയിലെത്തി. വ്യാപാരത്തിനിടെ 1,024 രൂപ എന്ന എക്കാലത്തെയും ഉയർന്ന നിലയില്‍ എസ്ബിഐ ഓഹരികള്‍ എത്തിയിരുന്നു. ഈ കാലയളവിൽ ഏകദേശം 6 ശതമാനത്തിലധികം നേട്ടമാണ് ഓഹരി രേഖപ്പെടുത്തിയത്. ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറ ബാങ്ക്, ഇന്ത്യൻ ബാങ്ക്, യൂക്കോ ബാങ്ക് എന്നിവയും 1 ശതമാനത്തിലധികം നേട്ടത്തോടെ വ്യാപാരം നടത്തി.
കഴിഞ്ഞ കുറച്ച് പാദങ്ങളായി പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം (NPA) ഗണ്യമായി കുറഞ്ഞത് നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകുന്നു. സമ്പദ്‌വ്യവസ്ഥയിലെ ഉണർവ് മൂലം കോർപ്പറേറ്റ്, റീട്ടെയിൽ വായ്പകളിൽ വലിയ വർധനവുണ്ടായിട്ടുണ്ട്. പ്രവർത്തന ലാഭത്തിലും അറ്റാദായത്തിലും ഉണ്ടായ വർധന പിഎസ്‌യു ബാങ്കുകളുടെ ആകർഷണീയത വർദ്ധിപ്പിച്ചു. 2026 ൽ വിദേശ നിക്ഷേപകർ (FIIs) ഇന്ത്യൻ ബാങ്കിംഗ് മേഖലയിൽ വലിയ നിക്ഷേപം നടത്തുമെന്ന പ്രതീക്ഷകളും ഈ കുതിപ്പിന് ഊർജം നൽകുന്നു.
സ്വകാര്യ ബാങ്കുകളെ അപേക്ഷിച്ച് പൊതുമേഖലാ ബാങ്കുകളുടെ ഓഹരി മൂല്യം (Valuation) ഇപ്പോഴും ആകർഷകമാണെന്നത് ദീർഘകാല നിക്ഷേപകരെ ഇതിലേക്ക് ആർഷിക്കുന്നു. ബാങ്കിംഗ് മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ പുരോഗതിയും സർക്കാർ നയങ്ങളും പിഎസ്‌യു ബാങ്കുകളെ നിക്ഷേപകരുടെ പ്രിയപ്പെട്ടതായി മാറ്റിയിരിക്കുകയാണ്. വരും ദിവസങ്ങളിലും ഈ മേഖലയിൽ സജീവമായ നീക്കങ്ങൾ ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
Nifty PSU Bank Index hits record high after seven consecutive days of gains.
Read DhanamOnline in English
Subscribe to Dhanam Magazine