

നിക്ഷേപകരിൽ നിന്ന് അധികമായി ഈടാക്കിയ സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് (STT) റിപ്പോർട്ട് ചെയ്യാനും സർക്കാരിലേക്ക് തിരിച്ചടയ്ക്കാനും സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനങ്ങളോട് ആവശ്യപ്പെട്ട് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (NSE). 2023-24 സാമ്പത്തിക വർഷവും അതിനു മുൻപുള്ള വർഷങ്ങളും ഉൾപ്പെടുന്ന കാലയളവിലെ വിവരങ്ങളാണ് നൽകേണ്ടത്.
ആദായനികുതി വകുപ്പിന്റെ നിർദ്ദേശത്തെത്തുടർന്നാണ് എൻഎസ്ഇ ഈ സർക്കുലർ പുറപ്പെടുവിച്ചത്. ചില ബ്രോക്കർമാർ ആവശ്യമായതിലും കൂടുതൽ എസ്ടിടി നിക്ഷേപകരിൽ നിന്ന് ഈടാക്കിയതായും എന്നാൽ ആ തുക സർക്കാർ അക്കൗണ്ടിലേക്ക് അടയ്ക്കുന്നതിന് പകരം സ്വന്തമായി കൈവശം വച്ചിരിക്കുന്നതായും ജോയിന്റ് കമ്മീഷണർ ഓഫ് ഇൻകം ടാക്സ് കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ കൈവശം വച്ചിരിക്കുന്ന അധിക തുക, വൈകിയ ഓരോ മാസത്തിനും 1 ശതമാനം പലിശ സഹിതം ഉടൻ തന്നെ എൻഎസ്ഇയിൽ അടയ്ക്കണം. ഈ തുക പിന്നീട് എക്സ്ചേഞ്ച് സർക്കാർ അക്കൗണ്ടിലേക്ക് മാറ്റും.
സർക്കുലർ പുറത്തിറങ്ങി ഏഴ് ദിവസത്തിനുള്ളിൽ ബ്രോക്കർമാർ ഈ വിവരങ്ങൾ കൈമാറണമെന്നാണ് നിർദേശം. ഓഹരി വിപണിയിലെ ഇടപാടുകളിൽ നിന്ന് ഈടാക്കുന്ന എസ്ടിടി കളക്ഷനിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വലിയ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. 2023-24 സാമ്പത്തിക വർഷത്തിൽ 33,778 കോടി രൂപയായിരുന്ന എസ്ടിടി സമാഹരണം 2024-25-ൽ 52,197 കോടി രൂപയായി കുത്തനെ ഉയർന്നു. 2025-26 വർഷത്തിൽ ഇത് 63,670 കോടി രൂപയിലെത്തുമെന്നാണ് കണക്കാക്കുന്നത്.
NSE has asked stock brokers to disclose and refund any excess Securities Transaction Tax (STT) collected from investors following directions from the Income Tax Department.
Read DhanamOnline in English
Subscribe to Dhanam Magazine