വാല്യുവേഷൻ കുറച്ച് എൻ.എസ്.ഇ ഐ.പി.ഒ: കൂടുതൽ നേട്ടം കൊതിച്ച ഈ ഓഹരികളെ എങ്ങനെ ഇത് ബാധിക്കും?

പുതുക്കിയ വില പരിധി പ്രകാരം 5.5% ഓഹരികൾ വിറ്റഴിക്കുന്നതിലൂടെ ആകെ 24,300 കോടി രൂപ സമാഹരിക്കാനാണ് എൻ.എസ്.ഇ ലക്ഷ്യമിടുന്നത്
NSE pre-ipo market
പ്രതീകാത്മക ചിത്രംImage Source: Canva/nseindia.com
Published on

ആഭ്യന്തര നിക്ഷേപകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ (എൻ.എസ്.ഇ) പ്രാരംഭ പൊതുഓഹരി വിൽപ്പനയുമായി (ഐ.പി.ഒ) ബന്ധപ്പെട്ട രൂപരേഖയിൽ കാതലായ മാറ്റങ്ങൾ വന്നേക്കുമെന്ന് റിപ്പോർട്ട്. മുൻപ് കണക്കാക്കിയിരുന്നതിനേക്കാൾ കുറഞ്ഞ തുകയിലും ചെറിയ ഇഷ്യൂ വലുപ്പത്തിലുമാകും എൻ.എസ്.ഇ ഐ.പി.ഒ പ്രാഥമിക വിപണിയിലെത്തുക എന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പ്രതിയോഹരി 2,000 - 2,100 രൂപ നിരക്കിൽ പുറത്തിറക്കാൻ ഉദ്ദേശിച്ചിരുന്ന ഇഷ്യൂ, ഇപ്പോൾ 1,700 - 1,785 രൂപ നിരക്കിലേക്ക് താഴ്ത്തിയേക്കും. കൂടാതെ എൻ.എസ്.ഇയുടെ ആകെ ഇക്വിറ്റിയുടെ 6 ശതമാനം വിറ്റഴിക്കാൻ പദ്ധതിയിട്ടിരുന്ന സ്ഥാനത്ത് 5.5 ശതമാനം ഓഹരികൾ മാത്രമാകും ഐ.പി.ഒ വഴി വിപണിയിലെത്തുക എന്നുമാണ് റിപ്പോർട്ട്. ഈയൊരു പശ്ചാത്തലത്തിൽ എൻ.എസ്.ഇയുമായി ബന്ധമുള്ള വിവിധ കമ്പനികളുടെ ഓഹരികളെ ഇത് എങ്ങനെ ബാധിക്കുമെന്ന് നോക്കാം.

ഇഷ്യു വലുപ്പത്തിൽ പ്രകടമായ കുറവ്

റിപ്പോർട്ട് പ്രകാരമുള്ള പുതുക്കിയ വില പരിധി അടിസ്ഥാനമാക്കി 5.5 ശതമാനം ഓഹരികൾ ഐ.പി.ഒ വഴി വിറ്റഴിക്കുന്നതിലൂടെ ആകെ 24,300 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ എൻ.എസ്.ഇയുടെ ആകെ വാല്യുവേഷൻ മുൻപ് കണക്കാക്കിയിരുന്ന 5.26 ലക്ഷം കോടി രൂപയിൽ നിന്നും 4.42 ലക്ഷം കോടി രൂപയായി കുറയും. സെക്കൻഡറി, ഗ്രേ മാർക്കറ്റുകളിൽ നിലവിലുണ്ടായിരുന്ന ഗ്രേ മാർക്കറ്റ് പ്രീമിയം (GMP) 285 രൂപയിൽ നിന്നും 223 രൂപയായി കുറഞ്ഞതും നിക്ഷേപകരുടെ ജാഗ്രതയെയാണ് സൂചിപ്പിക്കുന്നത്.

ബാങ്കുകൾക്കും ഇൻഷുറൻസ് കമ്പനികൾക്കും തിരിച്ചടി

ഓഫർ ഫോർ സെയിൽ (OFS) മാതൃകയിൽ നടത്തുന്ന എൻ.എസ്.ഇയു‍ടെ ഐ.പി.ഒയിലൂടെ ലഭിക്കുന്ന തുക മുഴുവൻ ഓഹരികൾ വിറ്റഴിക്കുന്ന ആദ്യകാല നിക്ഷേപകർക്കാണ് (സ്ഥാപനങ്ങൾ) ലഭിക്കുക. ഓഹരി വില കുറച്ചതോടെ ​സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (BSE: 500112, NSE: SBIN), ബാങ്ക് ഓഫ് ബറോഡ (BSE: 532134, NSE: BANKBARODA), ജനറൽ ഇൻഷുറൻസ് കോർപറേഷൻ (BSE: 540755, NSE: GICRE), ന്യൂ ഇന്ത്യ അഷ്വറൻസ് (BSE: 540769, NSE: NIACL) തുടങ്ങിയ സ്ഥാപനങ്ങൾക്ക് ഐ.പി.ഒ വഴി ലഭിക്കുന്ന ലാഭവിഹിതത്തിലും കുറവുണ്ടാകും.

  • എസ്.ബി.ഐ: 2.48 കോടി ഓഹരികൾ വിറ്റഴിക്കുന്ന എസ്.ബി.ഐക്ക് വില കുറച്ചതോടെ ഐ.പി.ഒ വഴി ലഭിക്കുന്ന തുകയിൽ 400 മുതൽ 700 കോടി രൂപയുടെ വരെ കുറവുണ്ടായേക്കാം.

  • മറ്റ് സ്ഥാപനങ്ങൾ: ബാങ്ക് ഓഫ് ബറോഡ, ജനറൽ ഇൻഷുറൻസ് കോർപറേഷൻ, ന്യൂ ഇന്ത്യ അഷ്വറൻസ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഓഹരി വാങ്ങിയിരുന്ന ശരാശരി വില വളരെ കുറവായതിനാൽ ലാഭം ഉറപ്പാണെങ്കിലും, മുൻപ് പ്രതീക്ഷിച്ചത്ര തുക ലഭിക്കില്ല.

എൽ.ഐ.സി/ഐ.എഫ്.സി.ഐ: ബാധിക്കുന്നത് എങ്ങനെ?

എൻ.എസ്.ഇയിൽ നേരിട്ടും അല്ലാതെയും ഓഹരി പങ്കാളിത്തമുള്ള ലൈഫ് ഇൻഷുറൻസ് കോർപറേഷൻ (LIC), ഐ.എഫ്.സി.ഐ (IFCI) എന്നീ സ്ഥാപനങ്ങളെ ഈ വാല്യുവേഷൻ ഇടിവ് സാരമായി ബാധിക്കും.

എസ്.എച്ച്.സി.ഐ.എൽ (SHCIL) വഴി എൻ.എസ്.ഇയിൽ പങ്കാളിത്തമുള്ള ഐ.എഫ്.സി.ഐയുടെ വാല്യുവേഷനിലും, എൻ.എസ്.ഇയുടെ 26.5 കോടി ഓഹരികൾ കൈവശമുള്ള എൽ.ഐ.സിയുടെ ബുക്ക് വാല്യൂവിലും (Book Value) ഇത് ആനുപാതികമായ കുറവ് വരുത്തും.

വാല്യുവേഷൻ കുറഞ്ഞെങ്കിലും എൻ.എസ്.ഇയുടെ പ്രവർത്തന ലാഭത്തെ ഇത് ബാധിക്കില്ല. 2026-27 സാമ്പത്തിക വർഷത്തെ ഒന്നാം പാദത്തിൽ (Q1 FY27) 4,560 കോടി രൂപ വരുമാനവും 3,120 കോടി രൂപ അറ്റാദായവും നേടാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. എന്തായാലും ഓഹരിയുടെ ഇഷ്യു വില താഴ്ത്തിയതിലൂടെ ദീർഘകാല നിക്ഷേപകർക്ക് ഇത് സുരക്ഷിതമായ അവസരമായി മാറിയിട്ടുണ്ടോ എന്ന് കാത്തിരുന്ന് കാണാം.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com