

പ്രമുഖ ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ ഓല ഇലക്ട്രിക്കിന്റെ ഓഹരി വിലയിൽ ഇന്ന് വ്യാപാരത്തിനിടെ 9 ശതമാനത്തിന്റെ ഗണ്യമായ വർദ്ധന രേഖപ്പെടുത്തി. ഇതോടെ ഓഹരി വില നാല് ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 40.77 രൂപയിലേക്ക് ഉയർന്നു. കഴിഞ്ഞ 10 സെഷനുകളിലായി ഓഹരി മൂല്യത്തിൽ ഏകദേശം 30 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഡിസംബർ മാസത്തിലെ മികച്ച വിപണി വിഹിതവും കമ്പനി നടപ്പിലാക്കിയ 'ഹൈപ്പർ സർവീസ്' (Hyperservice) പദ്ധതിയുമാണ് ഈ മുന്നേറ്റത്തിന് കരുത്തേകിയത്. അതേസമയം 2025 ൽ 58 ശതമാനം ഇടിവാണ് ഓഹരി രേഖപ്പെടുത്തിയത്.
വാഹൻ (VAHAN) ഡാറ്റ പ്രകാരം നവംബറിൽ 7.2 ശതമാനമായിരുന്ന ഓലയുടെ വിപണി വിഹിതം ഡിസംബറിൽ 9.3 ശതമാനമായി ഉയർന്നു. ഡിസംബറിലെ അവസാന പകുതിയിൽ ഇത് ഏകദേശം 12 ശതമാനം വരെ എത്തിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഡിസംബറിൽ മാത്രം 9,020 യൂണിറ്റുകൾ രജിസ്റ്റർ ചെയ്യാൻ കമ്പനിക്ക് സാധിച്ചു. തമിഴ്‌നാട്, ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള പന്ത്രണ്ടോളം സംസ്ഥാനങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലേക്ക് തിരിച്ചെത്താൻ ഓലയ്ക്ക് ഈ മുന്നേറ്റത്തിലൂടെ സാധിച്ചു. കേരളത്തിലും പുരോഗതി കൈവരിക്കാനായി.
സർവീസ് രംഗത്തെ പരാതികൾ പരിഹരിക്കുന്നതിനായി അവതരിപ്പിച്ച ഹൈപ്പർ സർവീസ് പദ്ധതി വഴി 77 ശതമാനം സേവന അഭ്യർത്ഥനകളും ഒരേ ദിവസം തന്നെ പൂർത്തിയാക്കാൻ സാധിച്ചുവെന്ന് കമ്പനി അവകാശപ്പെടുന്നു. കൂടാതെ, സ്വന്തമായി വികസിപ്പിച്ച ഭാരത് സെൽ (Bharat Cell) സാങ്കേതികവിദ്യയിലുള്ള വാഹനങ്ങളുടെ ഡെലിവറി ആരംഭിച്ചതും നിക്ഷേപകർക്കിടയിൽ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. സേവന മേഖലയിലെ ഈ പരിവർത്തനവും ഉൽപ്പന്നങ്ങളിലെ നൂതനത്വവും ഓല ഇലക്ട്രിക്കിനെ വിപണിയിൽ വീണ്ടും ശക്തമാക്കുന്നതായാണ് കാണുന്നത്.
Ola Electric stock surges 9% following improved service delivery and strong December market share growth.
Read DhanamOnline in English
Subscribe to Dhanam Magazine