

പെഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യന്‍ പ്രത്യാക്രമണം ഉണ്ടാകുമെന്ന ഭയത്തില്‍ പാക് ഓഹരി സൂചിക നേരിട്ടത് കനത്ത നഷ്ടം. മുഖ്യ ഓഹരി സൂചികയായ കെ.എസ്.ഇ 100 ഏപ്രില്‍ 22നും 30നും ഇടയില്‍ എണ്ണായിരത്തോളം പോയിന്റുകളാണ് (ഏകദേശം 6 ശതമാനം) ഇടിഞ്ഞത്. എന്നാല്‍ സമവായ ശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ന് വിപണി ഇന്ന് നേട്ടത്തിലാണ്.
കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഇടിവ് നേരിട്ടത് ഏപ്രില്‍ മുപ്പതിനാണെന്നും റിപ്പോര്‍ട്ടുകള്‍ തുടരുന്നു. ഒറ്റ ദിവസത്തില്‍ സൂചികക്ക് നഷ്ടം നേരിട്ടത് 3,545 പോയിന്റുകളാണ് (3.09 ശതമാനം). അടുത്ത കാലത്തിനിടെയുണ്ടായ ഏറ്റവും വലുത്. പാകിസ്ഥാനിലെ വമ്പന്‍ കമ്പനികള്‍ തന്നെയാണ് നഷ്ടക്കച്ചവടത്തിന് ചുക്കാന്‍ പിടിച്ചത്. യുദ്ധഭീതിയില്‍ ഓഹരികളെല്ലാം വിറ്റൊഴിവാക്കിയെന്നാണ് കരുതുന്നത്. അടുത്ത 24-36 മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്ത്യ പ്രത്യാക്രമണം നടത്തുമെന്ന പാക് മന്ത്രി അത്താവുള്ള തരാറിന്റെ പ്രസ്താവനയാണ് നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയതെന്നാണ് പാക് മാധ്യമങ്ങളുടെ വിമര്‍ശനം.
അതേസമയം, മേയ് രണ്ടിന് പാക് ഓഹരി വിപണിയില്‍ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയില്‍ വിപണിയില്‍ വാങ്ങലുകാര്‍ സജീവമായതാണ് വിപണിക്ക് നേട്ടമായത്. എന്നാല്‍ ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ലെങ്കില്‍ വിപണി വീണ്ടും നഷ്ടത്തിലേക്ക് കൂപ്പുകുത്തുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഏപ്രില്‍ 22ന് കശ്മീരിലെ പെഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ 26 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്തം പാക് വേരുകളുള്ള ഭീകരവാദ സംഘടനകള്‍ ഏറ്റെടുത്തതോടെ ഇന്ത്യ ശക്തമായ നടപടികളിലേക്ക് കടന്നു. സിന്ധു നദീജല കരാര്‍ റദ്ദാക്കുകയും അട്ടാരി-വാഗ അതിര്‍ത്തി അടക്കുകയും ചെയ്ത ഇന്ത്യ വ്യാപാര-നയതന്ത്ര ബന്ധങ്ങള്‍ ഉപേക്ഷിക്കാനും മടിച്ചില്ല. ഇന്ത്യയിലുള്ള പാക് പൗരന്മാരോട് എത്രയും പെട്ടെന്ന് മടങ്ങാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പകരമായി ഇന്ത്യന്‍ വ്യോമപാത അടച്ചാണ് പാകിസ്ഥാന്‍ പ്രതികരിച്ചത്. എന്നാല്‍ യുദ്ധഭീതി കനത്തതോടെ പാക് ഓഹരി വിപണിയിലെ വില്‍പ്പന സമ്മര്‍ദ്ദം ശക്തമാവുകയായിരുന്നു. ഇതോടെയാണ് വലിയ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്.
Pakistan’s stock market has plunged nearly 8,000 points since April 22 amid rising tensions with India following the Pahalgam terror attack.
Read DhanamOnline in English
Subscribe to Dhanam Magazine