റെയിന്‍ബോ ചില്‍ഡ്രന്‍സ് മെഡികെയര്‍ ഐപിഒ 27ന്, വിശദാംശങ്ങള്‍ അറിയാം

280 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 2.4 കോടി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്‌ലും അടങ്ങുന്നതായിരിക്കും ഐപിഒ
റെയിന്‍ബോ ചില്‍ഡ്രന്‍സ് മെഡികെയര്‍  ഐപിഒ 27ന്, വിശദാംശങ്ങള്‍ അറിയാം
Published on

മള്‍ട്ടി-സ്‌പെഷ്യാലിറ്റി പീഡിയാട്രിക് ഹോസ്പിറ്റല്‍ ശൃംഖലയായ റെയിന്‍ബോ ചില്‍ഡ്രന്‍സ് മെഡികെയര്‍ ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്‍പ്പന ഏപ്രില്‍ 27 മുതല്‍ 29 വരെയായി നടക്കും. ആങ്കര്‍ നിക്ഷേപകര്‍ക്കുള്ള ലേലം ഏപ്രില്‍ 26 ന് തുറക്കും. 280 കോടി രൂപ വരെയുള്ള പുതിയ ഓഹരികളുടെ വില്‍പ്പനയും 2.4 കോടി ഇക്വിറ്റി ഷെയറുകളുടെ ഓഫര്‍ ഫോര്‍ സെയ്‌ലും അടങ്ങുന്നതായിരിക്കും ഐപിഒ. രമേഷ് കാഞ്ചര്‍ള, ദിനേശ് കുമാര്‍ ചിര്‍ള, ആദര്‍ശ് കഞ്ചര്‍ള, പ്രൊമോട്ടര്‍ ഗ്രൂപ്പ് സ്ഥാപനമായ പദ്മ കഞ്ചര്‍ള, നിക്ഷേപകരായ ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് പിഎല്‍സി, സിഡിസി ഇന്ത്യ എന്നിവയാണ് ഓഫര്‍ ഫോര്‍ സെയ്‌ലിലൂടെ ഓഹരികള്‍ കൈമാറുന്നത്. വിപണി വൃത്തങ്ങള്‍ അനുസരിച്ച്, ഐപിഒ വലുപ്പം 2,000 കോടിയിലധികം വരും.

പുതിയ ഓഹരികളുടെ വില്‍പ്പനയിലൂടെ ലഭിക്കുന്ന തുക പുതിയ ആശുപത്രികള്‍ സ്ഥാപിക്കുന്നതിനും മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനുമുള്ള മൂലധനച്ചെലവ്, പൊതു കോര്‍പ്പറേറ്റ് ഉദ്ദേശ്യങ്ങള്‍ എന്നിവയക്കായാണ് വിനിയോഗിക്കുക. യോഗ്യരായ ജീവനക്കാര്‍ക്ക് ഐപിഒയില്‍ മൂന്ന് ലക്ഷം വരെയുള്ള ഓഹരികള്‍ നീക്കിവച്ചിട്ടുണ്ട്. 2021 ഡിസംബര്‍ 20 വരെയുള്ള കണക്കുകള്‍ പ്രകാരം, ഇന്ത്യയിലെ ആറ് നഗരങ്ങളിലായി 14 ആശുപത്രികളും മൂന്ന് ക്ലിനിക്കുകളുമാണ് റെയിന്‍ബോ ചില്‍ഡ്രന്‍സ് മെഡികെയര്‍ ലിമിറ്റഡിന് കീഴില്‍ പ്രവര്‍ത്തിത്തുന്നത്. ആകെ 1,500 കിടക്കകളുടെ ശേഷിയുണ്ട്.

കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി, ജെപി മോര്‍ഗന്‍ ഇന്ത്യ, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് എന്നിവരാണ് ഇഷ്യുവിന്റെ ലീഡ് മാനേജര്‍മാര്‍. ഇക്വിറ്റി ഷെയറുകള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com