

സിഗരറ്റ് കമ്പനികളുടെ ഓഹരി വിലയിൽ ഈ വര്‍ഷം തുടക്കം മുതല്‍ 10 മുതൽ 17 ശതമാനം വരെ ഇടിവാണ് രേഖപ്പെടുത്തിയത്. വിപണിയിലെ മുൻനിരക്കാരായ ഐടിസി (ITC) ഓഹരികൾ 17.55 ശതമാനത്തോളം ഇടിഞ്ഞ് ഏകദേശം 300 രൂപ നിലവാരത്തിലെത്തി. ഗോഡ്ഫ്രെ ഫിലിപ്‌സ് (10%), വിഎസ്‌ടി ഇൻഡസ്ട്രീസ് (11%) എന്നിവയുടെ ഓഹരികളും നഷ്ടത്തിലാണ്.ജിഎസ്ടി
ഫെബ്രുവരി 1 മുതൽ നിലവിൽ വന്ന അധിക എക്സൈസ് ഡ്യൂട്ടിയാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. 40 ശതമാനം എന്ന ഏറ്റവും ഉയർന്ന ജിഎസ്ടി നിരക്കിന് പുറമെയാണ് സർക്കാർ ഈ പുതിയ നികുതി ഏർപ്പെടുത്തിയത്. ഇതിനെത്തുടർന്ന് സിഗരറ്റ് പായ്ക്കറ്റുകൾക്ക് 22 രൂപ മുതൽ 55 രൂപ വരെ വില വർദ്ധിച്ചു. ഉയർന്ന വില വിൽപനയെ ബാധിച്ചതോടെ മാർച്ചിൽ വിൽപനയിൽ 5 ശതമാനത്തോളം ഇടിവുണ്ടായി, ഏപ്രിലിലും ഈ പ്രവണത തുടരുന്നു.
നികുതി വർദ്ധന നികത്താൻ കമ്പനികൾ നടത്തിയ വില വർദ്ധന മതിയാകില്ലെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഇത് കമ്പനികളുടെ ലാഭക്ഷമതയെ (Margins) ബാധിച്ചേക്കാം. വരും കാലയളവിൽ വിൽപനയിൽ 10 ശതമാനവും ലാഭത്തിൽ 15 മുതൽ 20 ശതമാനവും കുറവുണ്ടായേക്കാമെന്നാണ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.
കമ്പനികളുടെ അവസ്ഥ: ഐടിസിയുടെ ലാഭത്തിന്റെ 80 ശതമാനവും സിഗരറ്റ് ബിസിനസിൽ നിന്നാണെങ്കിലും, എഫ്എംസിജി, അഗ്രിബിസിനസ്, പേപ്പർ ബോർഡ് മേഖലകളിലെ വൈവിധ്യവൽക്കരണം അവർക്ക് ഒരു സുരക്ഷാ കവചം നൽകുന്നുണ്ട്. എന്നാൽ പുകയില ഉൽപ്പന്നങ്ങളെ മാത്രം ആശ്രയിക്കുന്ന ഗോഡ്ഫ്രെ ഫിലിപ്‌സ് പോലുള്ള കമ്പനികൾക്ക് ഈ ആഘാതം കൂടുതൽ കഠിനമായിരിക്കും.
നിക്ഷേപകർക്കുള്ള നിർദ്ദേശം: ഉയർന്ന നികുതി സാഹചര്യങ്ങളോട് ഉപഭോക്താക്കൾ എങ്ങനെ പ്രതികരിക്കുന്നുവെന്ന് അറിയാൻ കുറഞ്ഞത് രണ്ട് പാദങ്ങളെങ്കിലും നിരീക്ഷിക്കണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു. ദീർഘകാല നിക്ഷേപകർ ഇത്തരം താൽക്കാലിക തകർച്ചകളിൽ പെട്ടെന്ന് പ്രതികരിക്കേണ്ടതില്ലെന്നും, ഇത്തരം നികുതി വർദ്ധനകളെ അതിജീവിച്ച് വളരാൻ ഈ കമ്പനികൾക്ക് ചരിത്രപരമായ ശേഷിയുണ്ടെന്നുമാണ് അനലിസ്റ്റുകൾ കരുതുന്നത്.
Disclaimer: മേൽസൂചിപ്പിച്ച വിവരങ്ങള്‍ പഠനാവശ്യാർത്ഥം പങ്കുവെച്ചതാണ്. ഓഹരി വിപണിയിലെ നിക്ഷേപം വിപണിയുടെ നഷ്ടസാധ്യതകൾക്ക് വിധേയമാണ്. നിക്ഷേപത്തിന് മുൻപ് സ്വന്തം നിലയിൽ കൂടുതൽ പഠിക്കുകയോ അല്ലെങ്കിൽ സെബി അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യാവുന്നതാണ്.
Read DhanamOnline in English
Subscribe to Dhanam Magazine