

റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി വിലയിൽ തിങ്കളാഴ്ച 4 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി. ബിഎസ്ഇയിൽ (BSE) ഓഹരി വില 4.13 ശതമാനം ഇടിഞ്ഞ് 1,295 രൂപ എന്ന നിലവാരത്തിലെത്തി. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 18 ലക്ഷം കോടി രൂപയ്ക്ക് താഴെയാകുകയും ഏകദേശം 17.65 ലക്ഷം കോടി രൂപയായി കുറയുകയും ചെയ്തു. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ ഓഹരി വിലയിൽ 8 ശതമാനത്തിലധികം ഇടിവാണ് രേഖപ്പെടുത്തിയത്.
നിഫ്റ്റി 50 സൂചികയിൽ ഏറ്റവും കൂടുതൽ നഷ്ടമുണ്ടാക്കിയ ഓഹരിയായി റിലയൻസ് മാറി. സൂചികയിൽ 8.87 ശതമാനം വെയിറ്റേജ് ഉള്ള റിലയൻസിന്റെ തകർച്ച വിപണിയെ മൊത്തത്തിൽ ബാധിക്കുകയും നിഫ്റ്റി സൂചിക 0.7 ശതമാനം താഴേക്ക് പോകാൻ കാരണമാകുകയും ചെയ്തു. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസിനാണ് നിഫ്റ്റി 50 ൽ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വെയ്റ്റേജ് ഉളളത്. 10.94 ശതമാനം വെയ്റ്റേജുമായി എച്ച്ഡിഎഫ്‌സി ബാങ്കാണ് പട്ടികയില്‍ മുന്നില്‍.
പശ്ചിമേഷ്യയിലെ യുഎസ്-ഇറാൻ യുദ്ധം ക്രൂഡ് ഓയിൽ വിതരണത്തെ ബാധിക്കുമെന്ന ആശങ്ക നിക്ഷേപകർക്കിടയിലുണ്ട്. യുദ്ധ പ്രതിസന്ധി ഹോർമുസ് കടലിടുക്ക് വഴിയുള്ള അസംസ്കൃത എണ്ണ വിതരണം തടസപ്പെടുത്തുന്നത് തുടരുകയും എണ്ണക്ഷാമം ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് ആശങ്കകൾ ഉയർത്തുകയും ചെയ്യുന്നു.
ഡീസലിനും വിമാന ഇന്ധനത്തിനും (ATF) സർക്കാർ കയറ്റുമതി തീരുവ വീണ്ടും ഏർപ്പെടുത്തിയത് കമ്പനിയുടെ ശുദ്ധീകരണ ലാഭവിഹിതത്തെ (Refining margins) ബാധിച്ചേക്കാം. മാർച്ച് 26 മുതൽ ഡീസലിന് ലിറ്ററിന് 21.50 രൂപയും എടിഎഫിന് 29.50 രൂപയുമാണ് നികുതി പരിഷ്കരിച്ചത്. എന്നാൽ ഈ നികുതി റിലയൻസിന്റെ സെസ് (SEZ) റിഫൈനറികൾക്ക് ബാധകമാകില്ലെന്ന് ഔദ്യോഗിക വിശദീകരണമുണ്ട്.
സാങ്കേതികമായി നോക്കിയാൽ, ഓഹരി വില 1,330 രൂപ എന്ന സുപ്രധാന പിന്തുണ മറികടന്ന് താഴേക്ക് പോയിരിക്കുകയാണ്. ഇത് ഓഹരിയുടെ ഒരു വര്‍ഷത്തെ (52 ആഴ്ച) ഉയര്‍ന്ന വിലയായ 1,600 രൂപ നിലവാരത്തില്‍ നിന്ന് വളരെ താഴെയാണ്. വരും ദിവസങ്ങളിൽ 1,250 - 1,290 രൂപ നിലവാരത്തിൽ പിന്തുണ ലഭിച്ചില്ലെങ്കിൽ വില ഇനിയും കുറയാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
Disclaimer: മേൽസൂചിപ്പിച്ച വിവരങ്ങള്‍ പഠനാവശ്യാർത്ഥം പങ്കുവെച്ചതാണ്. ഓഹരി വിപണിയിലെ നിക്ഷേപം വിപണിയുടെ നഷ്ടസാധ്യതകൾക്ക് വിധേയമാണ്. നിക്ഷേപത്തിന് മുൻപ് സ്വന്തം നിലയിൽ കൂടുതൽ പഠിക്കുകയോ അല്ലെങ്കിൽ സെബി അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യാവുന്നതാണ്.
Read DhanamOnline in English
Subscribe to Dhanam Magazine