

സൗദി ഓഹരി വിപണിയിലും ട്രംപിന്റെ വ്യാപാര യുദ്ധത്തിന്റെ കനത്ത ആഘാതം. ദേശീയ ഓഹരി വിപണിയായ ടാസി (Tadawul All Share Index) 13,300 കോടി ഡോളറിന്റെ നഷ്ടത്തിനാണ് ഞായറാഴ്ച സാക്ഷ്യം വഹിച്ചത്. വിപണി 805 പോയിന്റ് (6.78%) ഇടിഞ്ഞ് 11,200 പോയന്റില്‍ താഴെയെത്തി. ഖത്തര്‍, കുവൈത്ത്, മസ്‌കറ്റ് ഓഹരി വിപണികളിലും കനത്ത നഷ്ടമാണ് ഉണ്ടായത്. അമേരിക്കയുടെ തത്തുല്യ നികുതി ശനിയാഴ്ച നിലവില്‍ വന്നതോടെയാണ് വിപണികള്‍ ഇടിഞ്ഞത്. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ട്രംപ് 10 ശതമാനമാണ് തത്തുല്യ നികുതി ചുമത്തിയത്. അതോടൊപ്പം ആഗോള വ്യാപാര യുദ്ധം മുറുകുന്നതും ക്രൂഡ് വില ഇടിയുന്നതും ഗള്‍ഫ് ഓഹരി വിപണികള്‍ക്ക് തിരിച്ചടിയാകുകയാണ്.
അന്താരാഷ്ട്ര ബിസിനസ് രംഗത്ത് പ്രശസ്തമായ നിരവധി സൗദി കമ്പനികളുടെ ഓഹരി വിലകളാണ് കൂപ്പു കുത്തിയത്. ആരാംകോ വിലയിടിഞ്ഞത് 6.2 ശതമാണ്. 3,400 കോടി റിയാല്‍ ആണ് നഷ്ടം. ഏതാണ്ട് 80,000 കോടി രൂപ. മറ്റു പ്രമുഖ കമ്പനികളായ തഖ്‌വീന്‍, അല്‍ അമര്‍, ഗള്‍ഫ് ജനറല്‍, അറേബ്യന്‍ ഡ്രില്ലിംഗ്, അമേരിക്കാന, ഫക്കീഹ് ഹെല്‍ത്ത്, റെയ്ദാന്‍ എന്നിവക്കും കനത്ത നഷ്ടം നേരിട്ടു. യൂട്ടിലിറ്റി സെക്ടര്‍ 8.4 ശതമാനം ഇടിവാണ് നേരിട്ടത്. ബാങ്കിംഗ് (6.9%), ടെലികമ്യൂണിക്കേഷന്‍ (5.9 %), എനര്‍ജി (5.29%) എന്നീ മേഖലകളും വലിയ തോതില്‍ ഇടിഞ്ഞു.
കോവിഡ് കാലത്തിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് ഗള്‍ഫ് ഓഹരി വിപണികളില്‍ ഉണ്ടായത്. ആഗോള സാമ്പത്തിക മാന്ദ്യത്തെ കുറിച്ചുള്ള കനത്ത ആശങ്ക ഗള്‍ഫ് വിപണിയിലുണ്ട്. ട്രംപിന്റ വ്യാപാര യുദ്ധത്തില്‍ ക്രൂഡ് ഓയില്‍ വില ഇടിയുന്നതാണ് ഈ മേഖലക്ക് കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുന്നത്. അമിത നികുതി മൂലം ഉല്‍പ്പാദന മേഖല തിരിച്ചടി നേരിടുമെന്നും അത് എണ്ണക്കുള്ള ഡിമാന്റ് കുറക്കുമെന്നും ഗള്‍ഫ് ഭരണകൂടങ്ങള്‍ക്ക് ആശങ്കയുണ്ട്. ക്രൂഡ് വില ബാരലിന് 60 ഡോളര്‍ വരെ എത്തുമെന്ന കണക്കുകൂട്ടല്‍ ഗള്‍ഫിന്റെ നെഞ്ചിടിപ്പ് കൂട്ടുന്നതാണ്.
കുവൈത്ത് ഓഹരി വിപണി ഞായറാഴ്ച 6.2 ശതമാനം ഇടിഞ്ഞു. പ്രമുഖരായ അല്‍റാജി ബാങ്കിന് നഷ്ടം ആറ് ശതമാനമാണ്. ഖത്തര്‍ വിപണിയില്‍ 5.5ശതമാനവും മസ്‌കറ്റ് വിപണിയില്‍ 2.1 ശതമാനവും ഇടിവുണ്ടായി. ഈജിപ്തില്‍ 3.6 ശതമാനമാണ് ഇടിവ്. അഞ്ചു ശതമാനത്തില്‍ താഴെ ഇടിവ് നേരിട്ട 11 കമ്പനികളുടെ ഓഹരി വില്‍പ്പന മണിക്കൂറുകളോളം നിര്‍ത്തിവെച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine