വിപണിയില്‍ വീണ്ടും ഐപിഒ പൂക്കാലം? മാര്‍ച്ചില്‍ അപേക്ഷകളില്‍ റെക്കോഡ് കുതിപ്പ്

എസ്.ബി.ഐ ഫണ്ട്‌സ് മാനേജ്‌മെന്റ്, മണിപ്പാല്‍ ഹെല്‍ത്ത് എന്റര്‍പ്രൈസസ് ലിമിറ്റഡ് അടക്കം 38ലേറെ ഐപിഒ അപേക്ഷകളാണ് മാര്‍ച്ചില്‍ ലഭിച്ചത്.
വിപണിയില്‍ വീണ്ടും ഐപിഒ പൂക്കാലം? മാര്‍ച്ചില്‍ അപേക്ഷകളില്‍ റെക്കോഡ് കുതിപ്പ്
Published on

ഓഹരി വിപണിയില്‍ പുതിയ ലിസ്റ്റിംഗുകള്‍ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം വര്‍ധിച്ച വര്‍ഷമായിരുന്നു 2025. പ്രാഥമിക ഓഹരി വില്പനയുമായി രംഗത്തെത്തിയ കമ്പനികള്‍ക്കെല്ലാം വിപണി വാരിക്കോരി കൊടുത്തു. പിന്നീട് ഈ ഓഹരികളില്‍ പലതും ലിസ്റ്റിംഗ് സമയത്തെ വിലയില്‍ നിന്ന് താഴേക്ക് പോയെങ്കിലും വിപണിക്ക് ഐപിഒ ഭ്രമം മാറിയിട്ടിട്ടില്ല.

യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ വികലമായ നയങ്ങള്‍മൂലം പശ്ചിമേഷ്യന്‍ സംഘര്‍ഷം ശക്തമായതോടെ വിപണിയില്‍ വലിയ തകര്‍ച്ചയാണ് സംഭവിക്കുന്നത്. ഓഹരി വിപണിയില്‍ നിന്ന് നിക്ഷേപകര്‍ അകലംപാലിക്കുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങിയതോടെ ഐപിഒകളുടെ വരവും കുറഞ്ഞു. 2026ന്റെ ആദ്യപകുതിയില്‍ നിശ്ചലമായിരുന്ന ഐപിഒ മാര്‍ക്കറ്റ് തിരിച്ചുവരവിന്റെ സൂചനകള്‍ നല്കുകയാണ്.

മാര്‍ച്ചില്‍ റെക്കോഡ് ഐപിഒ അപേക്ഷകളാണ് മാര്‍ക്കറ്റ് റെഗുലേറ്ററായ സെബിക്ക് മുന്നിലെത്തിയത്. എസ്.ബി.ഐ ഫണ്ട്‌സ് മാനേജ്‌മെന്റ്, മണിപ്പാല്‍ ഹെല്‍ത്ത് എന്റര്‍പ്രൈസസ് ലിമിറ്റഡ് അടക്കം 38ലേറെ ഐപിഒ അപേക്ഷകളാണ് മാര്‍ച്ചില്‍ ലഭിച്ചത്.

മുന്‍നിരക്കാര്‍ വരുമോ?

2025 മാര്‍ച്ചില്‍ ഐപിഒ അപേക്ഷകള്‍ 22 എണ്ണമായിരുന്നു. അപേക്ഷകള്‍ ഇത്തവണത്തെ വര്‍ധന 72 ശതമാനം. 2024 മാര്‍ച്ചില്‍ 16 അപേക്ഷകള്‍ മാത്രമായിരുന്നു ലഭിച്ചത്. റെഡ്ഡിഫ്‌ഡോട്ട്‌കോം ഇന്ത്യ, ഗരുഡ എയ്‌റോസ്‌പേസ്, ടോറെന്റ് ഗ്യാസ് തുടങ്ങി എട്ടോളം കമ്പനികള്‍ കോണ്‍ഫിഡന്‍ഷ്യല്‍ രീതിയിലാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

സെബിയുടെ അനുമതി ലഭിച്ച 124 കമ്പനികള്‍ ഇതുവരെ ലിസ്റ്റ് ചെയ്തിട്ടില്ല. വിപണിയിലെ അനുകൂല കാലാവസ്ഥ നോക്കി ഐപിഒയ്ക്ക് ഒരുങ്ങാനാണ് ഈ കമ്പനികള്‍ പ്രവേശനം വൈകിപ്പിക്കുന്നത്.

രാജ്യത്തെ മുന്‍നിര കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ കീഴിലുള്ള ജിയോ, നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് (എന്‍എസ്ഇ) തുടങ്ങിയ കമ്പനികള്‍ വരുംആഴ്ചകളില്‍ സെബിക്ക് അപേക്ഷ സമര്‍പ്പിക്കുമെന്നാണ് വിവരം.

2025നെ പ്രാരംഭ ഓഹരി വില്‍പ്പനകളുടെ വര്‍ഷമായാണ് കണക്കാക്കുന്നത്. 103 കമ്പനികള്‍ മെയിന്‍ ബോര്‍ഡ് ഐ.പി.ഒകളാണ് കഴിഞ്ഞവര്‍ഷം നടന്നത്. ഇതു വഴി സമാഹരിച്ചത് 1.76 ലക്ഷം കോടി രൂപയും. 2024ല്‍ രേഖപ്പെടുത്തിയ ഐ.പി.കളെ അപേക്ഷിച്ച് 10 ശതമാനം വര്‍ധന.

IPO market shows revival signs with record surge in applications in March and expected entry of major companies

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com