വമ്പന്‍ കമ്പനികള്‍ക്ക് ചെറു ഓഹരി വിഹിതവുമായി ഐ.പി.ഒ നടത്താന്‍ അവസരം ഒരുങ്ങുന്നു, ജിയോഫിന്നും എന്‍.എസ്.ഡി.എല്ലും ഈ റൂട്ടില്‍?

ഓഹരി അടിത്തറയുടെ 2.5 ശതമാനം വിറ്റഴിക്കുന്നതാണ് പരിഗണിക്കുന്നത്
yatharth hospital ipo
Photo : Canva
Published on

ഒരു ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള വമ്പന്‍ കമ്പനികള്‍ക്ക് വെറും 2.5 ശതമാനം ഓഹരികള്‍ വിറ്റഴിച്ചുകൊണ്ട് പ്രാരംഭ ഓഹരി വില്‍പ്പന (Initial Public Offer/IPO) നടത്താനായേക്കും. 7,500 കോടി രൂപ മൂല്യം വരുന്ന ഓഹരികള്‍ ആണ് ഇത്തരത്തില്‍ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിന് നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) സമിതിയുടെ സജീവ പരിഗണനയിലുള്ള ഈ നിര്‍ദ്ദേശം നടപ്പായാല്‍ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എന്‍എസ്ഇ), റിലയന്‍സ് ജിയോ ഇന്‍ഫോകോം തുടങ്ങിയ തുടങ്ങി വന്‍മൂലധന അടിത്തറയുള്ള സ്ഥാപനങ്ങള്‍ക്ക് ചെറിയൊരു വിഹിതം ഓഹരികള്‍ വിറ്റഴിച്ചുകൊണ്ട് ഐ.പി.ഒ നടത്താന്‍ അവസരം ലഭിക്കും.

നിലവിലെ സെബി നിയമങ്ങള്‍ അനുസരിച്ച്, ഒരു കമ്പനിയുടെ ഇഷ്യുവിന് ശേഷമുള്ള മൂലധനം ഒരു ലക്ഷം കോടി രൂപയില്‍ കൂടുതലാണെങ്കില്‍, ഐ.പി.ഒയില്‍ 5 ശതമാനം ഓഹരി വിറ്റഴിക്കണം. 5,000 കോടി മൂല്യമുള്ള ഓഹരികള്‍ ഇഷ്യു ചെയ്യുകയും വേണം.

എല്‍.ഐ.സിക്ക് കിട്ടിയ ആനുകൂല്യം

2022-ല്‍, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ (എല്‍ഐസി) ഐ.പി.ഒ സമയത്ത് 3.5 ശതമാനം ഓഹരി വിറ്റഴിക്കാന്‍ സെബി സര്‍ക്കാരിനെ അനുവദിച്ചിരുന്നു, അങ്ങനെ 5 ശതമാനമെന്ന നിബന്ധനയില്‍ നിന്ന് എല്‍.ഐ.സിയെ ഒഴിവാക്കി. ആങ്കര്‍ നിക്ഷേപകര്‍ നിശ്ചിത കാലം ഓഹരി കൈവശം വയ്ക്കണമെന്ന നിബന്ധനയില്‍ നിന്നും എല്‍.ഐ.സിയെ ഒഴിവാക്കിയിരുന്നു.

6 ലക്ഷം കോടി രൂപയുടെ മൂല്യം കണക്കാക്കിയിരുന്ന എല്‍.ഐ.സി, ഐ.പി.ഒ വഴി 21,000 കോടി രൂപയാണ് സമാഹരിച്ചത്.

ഉറ്റുനോക്കുന്നത് നിരവധി കമ്പനികള്‍

വളരെ വലിയ കമ്പനികളില്‍ പലതിനും വലിയ മൂലധനത്തിന്റെ ആവശ്യമുണ്ടാകില്ല, എന്നാല്‍ അവരുടെ പഴയകാല നിക്ഷേപകര്‍ പുറത്തുകടക്കാന്‍ ഒരു അവസരം വേണമെന്ന് ആഗ്രഹിക്കുന്നുമുണ്ട്. പുതിയ നിര്‍ദേശം അഗംകീരിച്ചാല്‍ വളരെ കുറഞ്ഞ ഓഹരികള്‍ വിറ്റഴിച്ച് ഐ.പി.ഒ നടത്താനും നിക്ഷേപകര്‍ക്ക് നല്ല കമ്പനിയിലേക്ക് പ്രവേശിക്കാന്‍ അവസരം നല്‍കാനും നിശ്ചിത സമയപരിധിക്കുള്ളില്‍ ഏറ്റവും കുറഞ്ഞ പബ്ലിക് ഹോള്‍ഡിംഗ് നിബന്ധനകള്‍ പാലിക്കാനും സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.

ഫോണ്‍പേ, ഫ്‌ളിപ്കാര്‍ട്ട് പോലുള്ള പല കമ്പനികള്‍ക്കും ഇത് ഗുണകരമാകും. വാള്‍മാര്‍ട്ടിന്റെ പിന്തുണയുള്ള രാജ്യത്തെ മുന്‍നിര ഡിജിറ്റല്‍ പേയ്മെന്റ് സേവന കമ്പനിയായ ഫോണ്‍പേ, 15,000 കോടിയോളം ഡോളറാണ് ഐപിഒയിലൂടെ 150 കോടി ഡോളര്‍ സമാഹരിക്കാന്‍ ശ്രമിക്കുന്നുണ്ട്. അതേപോലെ ഓണ്‍ലൈന്‍ വിതരണ കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടും ആഭ്യന്തര വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ ആലോചിക്കുന്നുണ്ട്.

രാജ്യത്തെ പ്രമുഖ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലൊന്നായ എന്‍.എസ്.ഇ അടുത്ത വര്‍ഷം ലിസ്റ്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. 5000 കോടി ഡോളറാണ് മൂല്യം (ഏകദേശം 4.37 ലക്ഷം കോടി രൂപ) കണക്കാക്കുന്നത്. മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഫോകോമിനും ലിസ്റ്റിംഗ് ലക്ഷ്യങ്ങളുണ്ട്. 15,000 കോടി ഡോളറാളമാണ് കമ്പനിക്ക് മൂല്യം (13.13 ലക്ഷം കോടി രൂപ) കണക്കാക്കുന്നത്. ഇത്തരം ഉയര്‍ന്ന മൂല്യമുള്ള കമ്പനികള്‍ക്കെല്ലാം ഈ നീക്കം പ്രയോജനമാകും.

വലിയ ഐ.പി.ഒകളില്‍ ഡിമാന്‍ഡ് സൃഷ്ടിക്കുക വലിയ വെല്ലുവിളിയാണ്. അതാണ് 2.5 ശതമാനം ഓഹരി വില്‍പ്പനയ്ക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നത്.

ഐ.പി.ഒയിലെ വമ്പന്‍മാര്‍

കഴിഞ്ഞ വര്‍ഷം നടന്ന ഹ്യുണ്ടായ് ഐ.പി.ഒയാണ് ഇന്ത്യന്‍ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഐ.പി.ഒ. മൊത്തം 27,000 കോടി രൂപയാണ് സൗത്ത് കൊറിയന്‍ കാര്‍ നിര്‍മാണ കമ്പനിയായ ഹ്യൂണ്ടായി ഐ.പി.ഒയില്‍ നിന്ന് സമാഹരിച്ചത്. സ്വിഗി 11,300 കോടിയും എന്‍.ടി.പി.സി ഗ്രീന്‍ 10,000 കോടി രൂപയും സമാഹരിച്ചിരുന്നു. കഴിഞ്ഞമാസം എച്ച്.ഡി.ബി ഫിനാന്‍ഷ്യല്‍ സര്‍വീസസ് 12,500 കോടി രൂപയാണ് സമാഹരിച്ചത്. 10,000 കോടി രൂപയില്‍ കൂടുതല്‍ വരുന്ന പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് ഓഹരി വില്‍പനക്ക് അനുമതി നല്‍കാന്‍ സെബി ചെയര്‍മാന് മാത്രമാണ് കഴിയുക.

SEBI mulls allowing mega firms to launch IPOs with just 2.5% share dilution to ease listing hurdles.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com