

നിക്ഷേപ ഉപദേഷ്ടാക്കള്‍ ഇനി മുതല്‍ വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം സമൂഹ മാധ്യമ അക്കൗണ്ടുകളെ സംബന്ധിക്കുന്ന വിവരങ്ങള്‍ സെബിക്ക് സമര്‍പ്പിക്കണം. നിരവധി സമൂഹ മാധ്യമ ഇന്‍ഫ്‌ളുവന്‍സര്‍ തെറ്റിധരിപ്പിക്കുന്ന ഉപദേശങ്ങള്‍ നല്‍കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് സെബി പുതിയ ഉത്തരവ് ഇറക്കിയത്. രജിസ്റ്റേര്‍ഡ് അഡ്വൈസർമാരും അനധികൃതവും തെറ്റിദ്ധരിപ്പിക്കുന്നതുമായ നിക്ഷേപക ഉപദേശങ്ങള്‍ നല്‍കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് സെബി വ്യക്തമാക്കി.
നിക്ഷേപ ഉപദേഷ്ടാക്കള്‍ സമൂഹ മാധ്യമ അക്കൗണ്ടുകള്‍, ചാനലുകള്‍, ഓണ്‍ലൈന്‍ പേജുകള്‍ എന്നിവ സംബന്ധിക്കുന്ന വിവരങ്ങളും അഡൈ്വസറി ഫീസ് സ്വീകരിക്കുന്ന ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഓഫീസ് മേല്‍വിലാസം, സ്ഥാപനത്തിലെ ഓഹരി ഉടമകളുടെ വിവരങ്ങള്‍ തുടങ്ങിയ കാര്യങ്ങളും വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം നല്‍കണം. സെപ്തംബർ 30നും മാർച്ച് 31നും ആണ് വിവരങ്ങൾ സമർപ്പിക്കേണ്ടത്.
സ്ഥിരീകരിക്കാത്ത അഡൈ്വസറികളില്‍ നിന്ന് സംരക്ഷണം ഉറപ്പാക്കാനാണ് സെബി പുതിയ നടപടികള്‍ സ്വീകരിക്കുന്നത്. 2023 ഒക്ടോബര്‍ വരെ രാജ്യത്തെ 1,300 രജിസ്‌റ്റേഡ് അഡ്വൈസർമാരാണ് എട്ട് കോടിയോളം വരുന്ന നിക്ഷേപകര്‍ക്ക് സേവനങ്ങള്‍ നല്‍കുന്നത്. അടുത്തിടെ തെറ്റായ വിവരങ്ങള്‍ ലഭ്യമാക്കിയതിനെ തുടര്‍ന്ന ചില സമൂഹ മാധ്യമ ഇന്‍ഫ്‌ളുന്‍സര്‍മാരെ ഓഹരി വ്യാപാരം നടത്തുന്നതില്‍ നിന്ന് സെബി തടയുകയും കനത്ത പിഴ ചുമത്തുകയും ചെയ്തിരുന്നു.
ചില രജിസ്റ്റേര്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് അഡ്വൈസർമാരും തെറ്റായ വാഗ്ദ്ധാനങ്ങളും ഉറപ്പുള്ള വരുമാനം നേടാന്‍ കഴിയുമെന്നും നിക്ഷേപകരെ വിശ്വസിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine