യൂട്യൂബിലൂടെ തെറ്റായ പ്രചരണം നടത്തി ഓഹരിവില്‍പ്പന: നടന്‍ അര്‍ഷാദ് വര്‍സിക്ക് സെബിയുടെ വിലക്ക്

യൂട്യൂബ് ചാനലുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകള്‍ അപ്ലോഡ് ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് നടന്‍ അര്‍ഷാദ് വാര്‍സി, ഭാര്യ മരിയ ഗൊരേത്തി, സാധന ബ്രോഡ്കാസ്റ്റിന്റെ പ്രൊമോട്ടര്‍മാര്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്ക് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) യുടെ വിലക്ക്. ഇവരുള്‍പ്പെടെ 31 സ്ഥാപനങ്ങളെ വിലക്കിക്കൊണ്ടുള്ള ഓര്‍ഡര്‍ ആണ് വ്യാഴാഴ്ച പുറത്തുവന്നത്.

ശ്രേയ ഗുപ്ത, ഗൗരവ് ഗുപ്ത, സൗരഭ് ഗുപ്ത, പൂജ അഗര്‍വാള്‍, വരുണ്‍ മീഡിയ എന്നിവരാണ് സെബി തടഞ്ഞ കമ്പനികളുടെ പ്രൊമോട്ടര്‍മാരില്‍ പ്രധാനികള്‍. കൂടാതെ, 42 കോടി രൂപയോളം കണ്ടുകെട്ടിയിട്ടുണ്ട്. യൂട്യൂബ് ചാനലുകളിലൂടെ തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകള്‍ അപ്ലോഡ് ചെയ്ത് ഇവരുണ്ടാക്കിയ അനധികൃത ലാഭമാണ് ഈ 41.85 കോടി രൂപയോളമെന്ന് സെബി കണ്ടെത്തി.

'തിരിമറി' തെളിഞ്ഞു

നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കമ്പനിയെക്കുറിച്ചുള്ള തെറ്റായ ഉള്ളടക്കമുള്ള യുട്യൂബ് വീഡിയോകള്‍ അപ്ലോഡ് ചെയ്തെന്നാണ് പരാതി. ഇത്തരം വീഡിയോകള്‍ വൈറലാക്കിയത് വഴി നേടിയെടുത്ത ഓഹരിമൂല്യത്തിലൂടെ അര്‍ഷാദ് വര്‍സി 29.43 ലക്ഷം രൂപയും പങ്കാളി 37.56 ലക്ഷം രൂപയും ലാഭം നേടിയതായി സെബി ചൂണ്ടിക്കാട്ടി. ടെലിവിഷന്‍ ചാനലായ സാധന ബ്രോഡ്കാസ്റ്റിന്റെ സ്‌ക്രിപ്റ്റില്‍ കമ്പനിയുടെ ഓഹരി വില സംബന്ധിച്ച കൃത്രിമത്വം നടത്തിയെന്നാണ് കണ്ടെത്തല്‍.

ഇതുസംബന്ധിച്ച് സെബി, 2022 ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ ഒരു പരിശോധന നടത്തി. തുടര്‍ന്ന്, 2022 ഏപ്രില്‍ മുതല്‍ ജൂലൈ പകുതി വരെ സാധനയുടെ സ്‌ക്രിപ്റ്റില്‍ പ്രതിപാദിച്ചിട്ടുള്ള ഓഹരി വിലയിലും അളവിലും വ്യത്യാസമുണ്ടെന്ന് തെളിഞ്ഞു.

ഈ യൂട്യൂബ് ചാനലുകളിലെ തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകളിലൊന്ന് സാധന ബ്രോഡ്കാസ്റ്റ് ലിമിറ്റഡ് അദാനി ഗ്രൂപ്പ് ഏറ്റെടുക്കാന്‍ പോകുന്നു എന്നതായിരുന്നു. ഇടപാടിന് ശേഷം കമ്പനിയുടെ മാര്‍ജിന്‍ വര്‍ധിക്കുമെന്ന തരത്തില്‍ വീഡിയോകള്‍ പ്രചരിപ്പിച്ചു. നിരവധി റീറ്റെയ്ല്‍ നിക്ഷേപകരാണ് ഇത്തരം വീഡിയോകളിലൂടെ കബളിപ്പിക്കപ്പെടുന്നതെന്നും സെബി പറയുന്നു.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it