എന്താണ് ഉണ്ടായത്? എട്ടു മാസത്തിനിടയില്‍ കണ്ടിട്ടില്ല ഇങ്ങനെ; 700ല്‍പരം ഓഹരികള്‍ ഒരു വര്‍ഷത്തെ ഏറ്റവും വലിയ താഴ്ചയില്‍

വരാനിരിക്കുന്ന കേന്ദ്ര ബജറ്റ് ഉള്‍പ്പെടെയുള്ള നിര്‍ണായക സംഭവങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ജാഗ്രതയും വിപണിയിലെ അസ്ഥിരത വര്‍ധിപ്പിക്കുന്നതായി നിരീക്ഷകര്‍ വിലയിരുത്തുന്നു
എന്താണ് ഉണ്ടായത്? എട്ടു മാസത്തിനിടയില്‍ കണ്ടിട്ടില്ല ഇങ്ങനെ; 700ല്‍പരം ഓഹരികള്‍ ഒരു വര്‍ഷത്തെ ഏറ്റവും വലിയ താഴ്ചയില്‍
Published on

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് കനത്ത ഇടിവ്. പ്രധാന സൂചികകള്‍ സമീപ മാസങ്ങളിലെ ഏറ്റവും താഴ്ന്ന നിലകളിലേക്ക് വീണതോടെ നിക്ഷേപകര്‍ക്കിടയില്‍ ആശങ്ക ശക്തം.

ബിഎസ്ഇ സെന്‍സെക്സ് 1,066 പോയിന്റ് ഇടിഞ്ഞ് 82,180.47-ല്‍ ക്ലോസ് ചെയ്തു. ഇത് കഴിഞ്ഞ എട്ട് മാസത്തിനിടെ ഉണ്ടായ ഏറ്റവും വലിയ ഒറ്റദിവസത്തെ ഇടിവാണ്. എന്‍എസ്ഇ നിഫ്റ്റി 50 353 പോയിന്റ് നഷ്ടത്തില്‍ 25,232.50-ലേക്ക് വീണു. നവംബര്‍ ആദ്യവാരത്തിന് ശേഷം ആദ്യമായാണ് നിഫ്റ്റി ഈ നിലയ്ക്ക് താഴെയെത്തുന്നത്. ഈ ഇടിവോടെ വിപണിയിലെ നിക്ഷേപകരുടെ സമ്പത്തില്‍ ഏകദേശം 9 ലക്ഷം കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി.

വലിയ വിറ്റഴിക്കല്‍

വ്യാപകമായ വിറ്റഴിക്കലാണ് ഇന്നത്തെ വ്യാപാരത്തില്‍ സവിശേഷത. ബിഎസ്ഇയില്‍ 700-ലധികം ഓഹരികള്‍ 52-ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ രണ്ടും 2.5 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി.

നിഫ്റ്റിയില്‍ വളരെ കുറച്ച് ഓഹരികള്‍ മാത്രമാണ് നേട്ടത്തില്‍ ക്ലോസ് ചെയ്തത്. ഡോ. റെഡീസ് ലബോറട്ടറീസ്, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് എന്നിവയാണ് നേട്ടം കൈവരിച്ച പ്രധാന ഓഹരികള്‍. അതേസമയം അദാനി എന്റര്‍പ്രൈസസ്, ബജാജ് ഫിനാന്‍സ്, ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് തുടങ്ങിയ ഓഹരികള്‍ 3 ശതമാനത്തിലധികം നഷ്ടത്തിലേക്ക് വീണു.

രൂപയും ദുര്‍ബലം

വിപണി ഇടിവിന് പിന്നില്‍ ആഭ്യന്തരവും ആഗോളവുമായ ഘടകങ്ങളാണുള്ളതെന്ന് വിപണി നിരീക്ഷകര്‍ പറയുന്നു. യുഎസ് തീരുവ സംബന്ധിച്ച ആശങ്കകള്‍, വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ വില്‍പന, രൂപയുടെ ദുര്‍ബലത, കോര്‍പറേറ്റ് ഫലങ്ങളിലെ അനിശ്ചിതത്വം എന്നിവ നിക്ഷേപക മനോഭാവത്തെ പ്രതികൂലമായി ബാധിച്ചു.

ആഗോള രാഷ്ട്രീയ-സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ ശക്തമായതോടെ നിക്ഷേപകര്‍ സ്വര്‍ണം, വെള്ളി പോലുള്ള സുരക്ഷിത നിക്ഷേപ മാര്‍ഗങ്ങളിലേക്ക് മാറുന്ന പ്രവണതയും വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

വരാനിരിക്കുന്ന കേന്ദ്ര ബജറ്റ് ഉള്‍പ്പെടെയുള്ള നിര്‍ണായക സംഭവങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ജാഗ്രതയും വിപണിയിലെ അസ്ഥിരത വര്‍ധിപ്പിക്കുന്നതായി നിരീക്ഷകര്‍ വിലയിരുത്തുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com