രാകേഷ് ജുൻജുൻവാലയുടെ പിന്തുണയുള്ള സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് ഐപിഓയ്ക്ക് ഒരുങ്ങുന്നു

ഇന്ത്യയിലെ ആദ്യത്തേതും ഏറ്റവും വലുതുമായ സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് ദാതാക്കളായ സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് ഈ വർഷം തങ്ങളുടെ ഇനിഷ്യല്‍ പബ്ലിക് ഓഫറുമായി (ഐപിഓ) എത്തുമെന്ന് റിപോർട്ടുകൾ.

പ്രമുഖ നിക്ഷേപകനായ രാകേഷ് ജുൻജുൻവാലയുടെയും സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങളായ വെസ്റ്റ്ബ്രിഡ്ജ് ക്യാപിറ്റലിന്റെയും മാഡിസൺ ക്യാപിറ്റലിന്റെയും പിന്തുണയുള്ള കമ്പനിയാണ് സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ്.

കോവിഡ് -19-നെ തുടർന്ന് ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ എണ്ണത്തിലുണ്ടായ വർധനവിന്റെ പശ്ചാത്തലത്തിലാണ് സ്റ്റാർ ഐപിഓക്ക് ഒരുങ്ങുന്നതെന്ന് പേരു വെളിപ്പെടുത്താത്ത കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ചു മണികണ്ട്രോൾ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു.

സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് അതിവേഗ വളർച്ച കൈവരിക്കുകയാണെന്നും കമ്പനിയുടെ മൂല്യം 3 ബില്യൺ ഡോളറിലധികം വരുമെന്നും പേരു വെളിപ്പെടുത്താത്ത ഒരു കമ്പനി വൃത്തം പറഞ്ഞു.

അന്തിമ തീരുമാനം ആയിട്ടില്ലെങ്കിലും നിർദ്ദിഷ്ട ഐപിഒ വഴി ഏകദേശം 3000 കോടി രൂപ സമാഹരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. മെയ് മാസത്തിൽ സെബിയിൽ ഡി‌ആർ‌എച്ച്പി (ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ്) ഫയൽ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ, സിറ്റി, ആക്സിസ് ക്യാപിറ്റൽ, ഐസിഐസിഐ സെക്യൂരിറ്റീസ്, ബോഫ സെക്യൂരിറ്റീസ് എന്നിവയാണ് ഐ‌പി‌ഒയ്ക്കായി കമ്പനി നിയോഗിച്ചിരിക്കുന്ന ഇൻവെസ്റ്റ്മെന്റ് ബാങ്കുകൾ.

നിർദ്ദിഷ്ട ഐപിഒയുടെ ഭാഗമായി കമ്പനിയിലെ പ്രധാന നിക്ഷേപകർ അവരുടെ ഓഹരികൾ കുറയ്ക്കാൻ സാധ്യതയുണ്ട്. പുതിയ ഷെയറുകളുടെ വിതരണവും ഇഷ്യുവിന്റെയും വിൽപ്പനയ്ക്കുള്ള ഓഫറിന്റെയും ഒരു സംയോജനമായിരിക്കും സ്റ്റാറിന്റെ ഐപിഓ.

കൂടാതെ ലിസ്റ്റു ചെയ്ത റീട്ടെയിൽ ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾ ഇന്ത്യയിൽ ഇല്ല. മാക്സ് ബൂപ്പ, ഐസിഐസിഐ ലോംബാർഡ്, എച്ച്ഡിഎഫ്സി എർഗോ, ബജാജ് അലയൻസ്, ന്യൂ ഇന്ത്യ അഷ്വറൻസ് എന്നിവരാണ് സ്റ്റാർ ഹെൽത്ത്ഇന്റെ ഈ മേഖലയിലെ എതിരാളികൾ.

2018 ഓഗസ്റ്റിൽ വെസ്റ്റ്ബ്രിഡ്ജ് എഐഎഫ്, രാകേഷ് ജുൻജുൻവാല, മാഡിസൺ ക്യാപിറ്റൽ എന്നിവയുൾപ്പെടെയുള്ള നിക്ഷേപകരുടെ കൺസോർഷ്യമായ സേഫ്ക്രോപ്പ് ഹോൾഡിംഗ്സ് പ്രൈവറ്റ് ലിമിറ്റഡ് സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡിന്റെ ഓഹരി ഉടമകളുമായി 90 ശതമാനം ഓഹരികൾ വാങ്ങുന്നതിന് കരാർ ഒപ്പിട്ടു.

യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിന്റെ തലവനായിരുന്ന വി ജഗന്നാഥൻ 2006-ൽ സ്ഥാപിച്ച കമ്പനിയാണ് സ്റ്റാർ ഹെൽത്ത്.

2020 ഒക്ടോബർ വരെയുള്ള കണക്കനുസരിച് ആരോഗ്യ ഇൻഷുറൻസ് വിഭാഗത്തിലെ മാർക്കറ്റ് ലീഡറായ കമ്പനിക്ക് 52 ശതമാനം വിപണി വിഹിതമുണ്ട്. ഇവരുടെ നെറ്റ്വർക്കിൽ 9,500-ലധികം ആശുപത്രികളുണ്ട്.

ഇന്ത്യൻ കമ്പനികൾ കഴിഞ്ഞ വര്ഷം ഐപിഓ വഴി സമാഹരിച്ച തുക ഏകദേശം 30,000 കോടി രൂപയാണ്. 2020-ൽ നിരവധി കമ്പനികളുടെ ഐപിഓ വിജയമായതോടെ കൂടുതൽ സ്ഥാപനങ്ങൾ ഈ വർഷവും ഓഹരി വിപണിയിൽ തങ്ങളുടെ ഓഫറുമായി എത്തുന്നുണ്ട്.

ഈ വർഷം ഐപിഓ ആയി രംഗത്ത് വരുമെന്ന് പ്രതീക്ഷിക്കുന്ന ചില കമ്പനികൾ ഇവയാണ്: ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ, ഇന്ത്യൻ റെയിൽ‌വേ ഫിനാൻസ് കോർപ്പറേഷൻ, എച്ച്ഡിബി ഫിനാൻഷ്യൽ സർവീസസ്, കല്യാൺ ജൂവലേഴ്‌സ്, ഐസ്മാൾ ഫിനാൻസ് ബാങ്ക്, സൊമാറ്റോ, ഗ്രോഫെർസ്, ബാർബിക്യൂ നേഷൻ, സ്റ്റ്ഡ്സ് ആക്‌സസറിസ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it