മോദിയും ട്രംപും ഫ്രണ്ട്ഷിപ്പ് പുതുക്കുമെന്ന് പ്രതീക്ഷ! വിപണിക്ക് ലാഭക്കച്ചവടം, കയറ്റുമതി കമ്പനികള്‍ക്കും ഉണര്‍വ്

ആഗോള ടെക് കമ്പനികളുടെ പാദഫലങ്ങള്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നതും വിപണിയെ സഹായിച്ചെന്നാണ് വിലയിരുത്തല്‍
മോദിയും ട്രംപും ഫ്രണ്ട്ഷിപ്പ് പുതുക്കുമെന്ന് പ്രതീക്ഷ! വിപണിക്ക് ലാഭക്കച്ചവടം, കയറ്റുമതി കമ്പനികള്‍ക്കും ഉണര്‍വ്
Published on

ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ സാധ്യമാകുമെന്ന പ്രതീക്ഷ വര്‍ധിച്ചതും ആഗോള സൂചനകള്‍ പോസിറ്റീവായതും ഇന്ത്യന്‍ ഓഹരി വിപണികളെ ഇന്നും ഉയര്‍ത്തി. എച്ച്.ഡി.എഫ്.സി ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഹെവിവെയ്റ്റ് ഓഹരികള്‍ മികച്ച നേട്ടത്തിലായതും സൂചികകള്‍ക്ക് കരുത്തായി. സെന്‍സെക്‌സ് 52 ആഴ്ചയിലെ ഉയര്‍ന്ന നിലയായ 85,801.70ും നിഫ്റ്റി ഒരു വര്‍ഷത്തെ ഉയര്‍ന്ന നിലയായ 26,246.65ലുമെത്തിയെങ്കിലും അവസാന നിമിഷം താഴേക്കായി. എന്നിട്ടും നേട്ടത്തിലാണ് വിപണി ക്ലോസ് ചെയ്തത്.

രണ്ടാം ദിവസവും നേട്ടം തുടര്‍ന്ന മുഖ്യസൂചികയായ സെന്‍സെക്‌സ് 446 പോയിന്റുകള്‍ ഉയര്‍ന്ന് 85,632.68 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ വ്യാപാരാന്ത്യം 140 പോയിന്റ് നേട്ടത്തില്‍ 26,192.15ലെത്തി. എന്നാല്‍ നിഫ്റ്റി മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകളുടെ പ്രകടനം താഴേക്കായിരുന്നു. മിഡ്ക്യാപ് സൂചിക 0.02 ശതമാനം നേട്ടത്തിലും സ്‌മോള്‍ ക്യാപ് സൂചിക 0.05 ശതമാനം നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

സെക്ടറുകളുടെ പ്രകടനം പരിശോധിച്ചാല്‍ നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസാണ്. 0.79 ശതമാനമാണ് ഫിനാന്‍ഷ്യല്‍ സര്‍വീസ് സൂചിക ഉയര്‍ന്നത്. നിഫ്റ്റി ബാങ്ക് വ്യാപാരത്തിനിടെ റെക്കോഡ് ഉയരമായ 59,440.10ലെത്തിയെങ്കിലും ഒടുവില്‍ 0.22 ശതമാനം മാത്രം നേട്ടത്തില്‍ 59,347.70ലാണ് ക്ലോസ് ചെയ്തത്. മറ്റൊരു വശത്ത് നിഫ്റ്റി മീഡിയ 1.54 ശതമാനവും പി.എസ്.യു ബാങ്ക് 0.89 ശതമാനവും നഷ്ടത്തിലായി.

നേട്ടത്തിന് പിന്നില്‍

ഇന്ത്യയും യു.എസും തമ്മിലുള്ള വ്യാപാര കരാര്‍ ഉടന്‍ സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് വിപണി. ലാര്‍ജ് ക്യാപ് ഓഹരികളുടെ വിപണി മൂല്യം സാധാരണ നിലയിലായതോടെ ഈ മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപകരെത്തുന്നുണ്ട്. ബെഞ്ച്മാര്‍ക്ക് സൂചികകളെ ഉയര്‍ത്താനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഇതാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. എച്ച്.ഡി.എഫ്.സി ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഫിനാന്‍സ്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് സെന്‍സെക്‌സിനെ ഉയര്‍ത്തുന്നതില്‍ മുന്നില്‍ നിന്നത്. ആഗോള ടെക് കമ്പനികളുടെ പാദഫലങ്ങള്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നതും വിപണിയെ സഹായിച്ചെന്നാണ് വിലയിരുത്തല്‍. ഓട്ടോ, ഫിനാന്‍ഷ്യല്‍, ഐ.ടി മേഖലകളില്‍ വിദേശ നിക്ഷേപകര്‍ തിരിച്ചെത്തിയതും വിപണിക്ക് കരുത്തായി. അടുത്ത ദിവസങ്ങളില്‍ പുറത്തുവരുന്ന യു.എസിലെ തൊഴില്‍ കണക്കുകള്‍ വിപണിഗതിയെ നിര്‍ണയിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.

ലാഭവും നഷ്ടവും

മികച്ച പാദഫലങ്ങള്‍ പുറത്തുവന്നതും ഭാവി ബിസിനസ് മികച്ചതാകുമെന്ന റിപ്പോര്‍ട്ടുകളും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസ് ഓഹരികളെ ഇന്ന് നേട്ടക്കണക്കില്‍ മുന്നിലാക്കി. മഹീന്ദ്ര ഗ്രൂപ്പിന് കീഴിലുള്ള എന്‍.ബി.എഫ്.സി നാല് ദിവസങ്ങള്‍ക്കിടെ 10 ശതമാനത്തോളം ഉയര്‍ന്നിരുന്നു. പവര്‍ ഇന്ത്യ ഓഹരികളും ഇന്ന് മികച്ച നേട്ടമുണ്ടാക്കി. തുടര്‍ച്ചയായ നാലാം ദിവസവും നേട്ടത്തില്‍ തുടരുന്ന എയ്ഷര്‍ മോട്ടോര്‍സ് ഓഹരികളും ഇന്നത്തെ നേട്ടക്കണക്കില്‍ ആദ്യസ്ഥാനക്കാരാണ്. കമ്മിന്‍സ് ഇന്ത്യ, ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് തുടങ്ങിയ കമ്പനികളും ഇന്ന് മികച്ച നേട്ടം സ്വന്തമാക്കി.

ബ്രോക്കറേജുകള്‍ സെല്‍ റേറ്റിംഗ് നല്‍കിയതിനും ലക്ഷ്യവില കുറച്ചതിനും പിന്നാലെ ബയോകോണ്‍ ഓഹരികള്‍ കുത്തനെ ഇടിഞ്ഞു. നേരത്തെ 430 രൂപ ലക്ഷ്യവിലയുണ്ടായിരുന്ന ഓഹരികളെ 360 രൂപയിലേക്കാണ് താഴ്ത്തിയത്. ഇന്ന് 3.62 ശതമാനത്തോളമാണ് ഓഹരി ഇടിഞ്ഞത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നേട്ടത്തില്‍ തുടരുന്ന ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ഓഹരികളില്‍ ഇന്ന് കനത്ത ലാഭമെടുപ്പ് പ്രകടമായി. ഇതോടെ 3.61 ശതമാനത്തോളം ഓഹരി ഇടിഞ്ഞു. അരവിന്ദോ ഫാര്‍മ, ജെ.എസ്.ഡബ്ല്യൂ എനര്‍ജി, ബാങ്ക് ഓഫ് ബറോഡ ഓഹരികളും ഇന്ന് നഷ്ടക്കണക്കില്‍ മുന്നിലെത്തി.

കിറ്റെക്‌സിന് കുതിപ്പ്

ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ സാധ്യമാകുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കയറ്റുമതിയുമായി ബന്ധപ്പെട്ട കേരള കമ്പനികള്‍ നേട്ടത്തിലായി. കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് 4.59 ശതമാനവും യൂണിറോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്ടേഴ്‌സ് 4.49 ശതമാനവും ഉയര്‍ന്നു. ശതമാനക്കണക്കില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് ടി.സി.എം ഓഹരികളാണ്. അബേറ്റ് എ.എസ് ഇന്‍ഡസ്ട്രീസ് 2.65 ശതമാനവും ആസ്പിന്‍വാള്‍ 2.97 ശതമാനവും പ്രൈമ ഇന്‍ഡസ്ട്രീസ് 1.98 ശതമാനവും നേട്ടത്തിലായി.

എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസത്തെ നേട്ടത്തിന് ശേഷം ലാഭമെടുപ്പ് ശക്തമായ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികള്‍ കുത്തനെ ഇടിഞ്ഞു. 7.38 ശതമാനമാണ് ഇന്ന് ഓഹരിക്ക് നഷ്ടമുണ്ടായത്. ഏതാണ്ടെല്ലാ ബാങ്കിംഗ് ഓഹരികളും ഇന്ന് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ജി.ടി.എന്‍ ടെക്‌സ്‌റ്റൈല്‍സ് 2.32 ശതമാനവും വെര്‍ടെക്‌സ് സെക്യുരിറ്റീസ് 2 ശതമാനവും നഷ്ടത്തിലായി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com