
ഇന്നലെ നേരിയ ഇടിവിലായിരുന്ന വിപണി ഇന്ന് കൂടുതല്‍ നഷ്ടത്തിലേക്ക് വീണു. ആഗോള വിപണിയിലെ ദുർബലമായ സൂചനകൾ, ക്രൂഡ് ഓയിൽ വിലയിലെ വർധന, വിദേശ ഫണ്ടുകളുടെ പുറത്തേക്കുളള ഒഴുക്ക് തുടങ്ങിയവ വിപണി നഷ്ടത്തിലാകാനുളള കാരണങ്ങളാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) പണനയ അവലോകന യോഗ തീരുമാനത്തെക്കുറിച്ച ആകാംക്ഷയും ആശങ്കയേറിയ അന്താരാഷ്ട്ര പിരിമുറുക്കങ്ങളും നിക്ഷേപകരുടെ വികാരത്തെ ബാധിച്ചു.
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (FII) ഇന്ത്യൻ ഓഹരി വിപണിയിൽ തിങ്കളാഴ്ച 2,589.47 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്. ഇത് ആഭ്യന്തര ഓഹരികളിൽ വലിയ സമ്മർദ്ദമാണ് ചെലുത്തിയത്. ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 0.57 ശതമാനം ഉയർന്ന് 65 യുഎസ് ഡോളറിലെത്തി. ഒപെക് + രാജ്യങ്ങളിൽ നിന്നുളള പ്രതീക്ഷിച്ചതിലും കുറഞ്ഞ ഉൽപാദനവും യുക്രെയ്നും ഇറാനും ഉൾപ്പെടുന്ന സംഘർഷങ്ങൾ വർദ്ധിച്ചതുമാണ് എണ്ണ വില ഉയരാനുളള കാരണം. എണ്ണ ആവശ്യകതയുടെ 85 ശതമാനത്തിലധികം ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് ഉയർന്ന ക്രൂഡ് ഓയിൽ വില വലിയ അപകടസാധ്യതയാണ്.
ആര്‍.ബി.ഐയുടെ മൂന്ന് ദിവസത്തെ യോഗം ഇന്ന് ആരംഭിച്ചു. പലിശ നിരക്കുകളില്‍ വര്‍ധന പ്രതീക്ഷിക്കുന്നില്ലെങ്കിലും പണപ്പെരുപ്പം, വിപണിയിലെ പണലഭ്യത എന്നിവയില്‍ റിസര്‍വ് ബാങ്ക് നടത്തുന്ന വ്യാഖ്യാനം വിശകലനം ചെയ്യപ്പെടും. ഇക്കാര്യത്തില്‍ നിക്ഷേപകര്‍ ജാഗ്രത പാലിച്ചതും വിപണി നഷ്ടത്തിലാകാനുളള കാരണമാണ്.
സെൻസെക്സ് 0.78 ശതമാനം (636 പോയിന്റ്) ഇടിഞ്ഞ് 80,737.51 ലും നിഫ്റ്റി 0.70 ശതമാനം (174 പോയിന്റ്) ഇടിഞ്ഞ് 24,542.50 ലും എത്തി.
മിഡ്ക്യാപ് സൂചിക 0.45 ശതമാനം ഇടിവ് രേഖപ്പെടുത്തി. ബാങ്ക്, കൺസ്യൂമർ ഡ്യൂറബിൾസ്, ഐടി, ഓയിൽ ആൻഡ് ഗ്യാസ്, പവർ, പ്രൈവറ്റ് ബാങ്ക്, പിഎസ്‌യു ബാങ്ക് സൂചികകൾ 0.5-1 ശതമാനം ഇടിഞ്ഞു.
റിയൽറ്റി സൂചിക ഒരു ശതമാനത്തിലധികം ഉയര്‍ന്നു.
വർദ്ധിച്ചുവരുന്ന അന്താരാഷ്ട്ര സംഘർഷങ്ങൾ യുദ്ധോപകരണങ്ങളുടെ ചെലവുകൾ വർദ്ധിക്കുന്നതിനിടയാക്കുമെന്നാണ് പ്രതിരോധ കമ്പനികള്‍ വിലയിരുത്തുന്നത്. റഷ്യയും യുക്രെയ്നും തമ്മിലുള്ള സംഘര്‍ഷം വര്‍ധിക്കുന്നത് പ്രതിരോധ ഓഹരികളുടെ നേട്ടത്തിന് കാരണമായി. കൊച്ചിൻ ഷിപ്പ്‌യാർഡ് 5 ശതമാനത്തിലധികം ഉയര്‍ന്ന് 2031 രൂപയിലാണ് ക്ലോസ് ചെയ്തത്.
ഗ്രാസിം ഇൻഡസ്ട്രീസ്, ശ്രീറാം ഫിനാൻസ്, എം & എം, ബജാജ് ഓട്ടോ, സിപ്ല തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
യെസ് ബാങ്ക് ഓഹരി 10 ശതമാനത്തിലധികം ഇടിഞ്ഞു. കമ്പനിയുടെ 3 ശതമാനം ഓഹരി 2,022 കോടി രൂപയുടെ ബ്ലോക്ക് ഇടപാടിൽ കൈമാറ്റം ചെയ്യപ്പെട്ടതായുളള റിപ്പോര്‍ട്ടുകളാണ് ഓഹരിയുടെ ഇടിവിന് കാരണം. യെസ് ബാങ്ക് 20.95 രൂപയില്‍ ക്ലോസ് ചെയ്തു.
അദാനി പോർട്ട്സ്, ബജാജ് ഫിൻസെർവ്, അദാനി എന്റർപ്രൈസസ്, കോൾ ഇന്ത്യ, പവർ ഗ്രിഡ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
കേരളാ കമ്പനികള്‍ ഇന്ന് സമ്മിശ്ര പ്രകടനമാണ് കാഴ്ചവെച്ചത്. ഫാക്ട് ഓഹരി ഇന്ന് വന്‍ മുന്നേറ്റം രേഖപ്പെടുത്തി. ഓഹരി 15 ശതമാനത്തിലധികം ഉയര്‍ന്ന് 1026 രൂപയിലെത്തി. ഫെഡറല്‍ ബാങ്ക് 2.20 ശതമാനം ഉയര്‍ന്ന് 210 രൂപയില്‍ ക്ലോസ് ചെയ്തു.
ഹാരിസണ്‍സ് മലയാളം (1.95%), മുത്തൂറ്റ് ക്യാപിറ്റല്‍ (1.23%), റബ്ഫില്ല ഇന്റര്‍നാഷണല്‍ (2.99%) തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു.
പോപ്പീസ് കെയര്‍ ചൊവ്വാഴ്ച 5 ശതമാനത്തിന്റെ നഷ്ടം രേഖപ്പെടുത്തി. ഓഹരി 57.99 രൂപയിലാണ് ക്ലോസ് ചെയ്തത്. പോപ്പുലര്‍ വെഹിക്കിള്‍സ് (4.32%), സ്കൂബി ഡേ (3.14%), കിറ്റെക്സ് ഗാര്‍മെന്റ്സ് (2.92%) തുടങ്ങിയ ഓഹരികള്‍ക്കും ഇന്ന് മോശം ദിനമായിരുന്നു.
Stock market closing analysis 3 june 2025.
Read DhanamOnline in English
Subscribe to Dhanam Magazine