കോര്‍പറേറ്റ് ഫലങ്ങളില്‍ കണ്ണുടക്കി വിപണി, വില്പന സമ്മര്‍ദം, കേരള കമ്പനികള്‍ക്ക് നിരാശ, വിപണിയില്‍ ഇന്ന് സംഭവിച്ചത്

ഐ.ടി.സി ഓഹരിയുടെ കരുത്തുറ്റ തിരിച്ചു വരവ്, ബാങ്കിംഗ് ഓഹരികളിലുണ്ടായ നേട്ടം, ഐ.ടി ഓഹരികളിലെ റാലി എന്നിവയും ഇന്ന് രാവിലത്തെ വലിയ നഷ്ടത്തില്‍ നിന്ന് അല്‍പം കരകയറാന്‍ സഹായിച്ചു
കോര്‍പറേറ്റ് ഫലങ്ങളില്‍ കണ്ണുടക്കി വിപണി, വില്പന സമ്മര്‍ദം, കേരള കമ്പനികള്‍ക്ക് നിരാശ, വിപണിയില്‍ ഇന്ന് സംഭവിച്ചത്
Published on

ധനകാര്യ, കണ്‍സ്യൂമര്‍ ഗുഡ്സ് ഓഹരികളിലെ വില്പന സമ്മര്‍ദ്ദം ഇന്ന് ഇന്ത്യന്‍ ഓഹരി സൂചികകളെ നഷ്ടത്തിലേക്ക് തള്ളിയിട്ടു. മൂന്നാം പാദത്തിലെ കോര്‍പ്പറേറ്റ് ഫലങ്ങളെ കുറിച്ചുള്ള ആശങ്കകളും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് കുറയ്ക്കല്‍ രണ്ടു തവണയിലൊതുങ്ങുമെന്ന സൂചനകളുമാണ് ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദ്ദമുണ്ടാക്കിയത്. അതേസമയം റിലയന്‍സ് ഇന്‍ഡസ്ട്രീസ് അടക്കമുള്ള വമ്പന്‍ ഓഹരികളുടെ പിന്തുണയില്‍ വലിയ വീഴ്ച ഒഴിവാക്കാന്‍ സൂചികകള്‍ക്ക് സാധിച്ചു.

ക്രൂഡ് ഓയില്‍ വില ഉയര്‍ന്നത് ഓയില്‍ ആന്‍ഡ് ഗ്യാസ് ഓഹരികളെ ഇന്ന് മുന്നേറ്റത്തിലാക്കി. ക്രൂഡ് ഓയില്‍ വില ഉയര്‍ന്നത് കമ്പനികളുടെ മാര്‍ജിന്‍ ഉയര്‍ത്താന്‍ സഹായിക്കുമെന്ന പ്രതീക്ഷയാണ് ഓഹരികളെ തുണച്ചത്. യു.എസ് ടെക് ഓഹരികളിലുണ്ടായ വില്പനയും യു.എസ് ഫെഡറല്‍ റിസര്‍വ് നിരക്ക് കുറയ്ക്കാന്‍ വൈകുമെന്നതും ആഗോള വിപണികളില്‍ ആശങ്കയുണ്ടാക്കിയെങ്കിലും അത്രകണ്ട് ഇന്ത്യന്‍ വിപണിയെ അത് ബാധിച്ചില്ല.

ഐ.ടി.സി ഓഹരിയുടെ കരുത്തുറ്റ തിരിച്ചു വരവ്, ബാങ്കിംഗ് ഓഹരികളിലുണ്ടായ നേട്ടം, ഐ.ടി ഓഹരികളിലെ റാലി എന്നിവയും ഇന്ന് രാവിലത്തെ വലിയ നഷ്ടത്തില്‍ നിന്ന് അല്‍പം കരകയറാന്‍ സഹായിച്ചു. നിഫ്റ്റി 18 പോയിന്റ് ഇടിഞ്ഞ് 23,688ലേക്കെത്തി. രാവിലത്തെ നഷ്ടത്തില്‍ നിന്ന് 192 പോയിന്റ് നിഫ്റ്റി തിരിച്ചു പിടിച്ചു. സെന്‍സെകസ് 50 പോയിന്റ് ഇടിഞ്ഞ് 78,148.49ലാണ് വ്യാപാരം അവസാനിപ്പിച്ചത്. 666 പോയിന്റാണ് സെന്‍സെക്സ് തിരിച്ചു കയറിയത്.

സൂചികകളുടെ പ്രകടനം

സൂചികകളുടെ പ്രകടനം പോരാ

ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചിക ഒഴികെ മറ്റെല്ലാം നിരാശപ്പെടുത്തിയ ദിവസമാണ് കടന്നുപോയത്. അതേസമയം, എഫ്.എം.സി.ജി (0.44), ഐ.ടിക്കും (0.60) ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവയ്ക്കാനുമായി. ഇന്ന് ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ട മേഖലകള്‍ കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സും ഹെല്‍ത്ത്‌കെയര്‍ സൂചികയുമാണ്.

നേട്ടമുണ്ടാക്കി ഓയില്‍ ഓഹരികള്‍

ക്രൂഡ് ഓയില്‍ അനുബന്ധ ഓഹരികള്‍ വലിയ നേട്ടമുണ്ടാക്കിയ ദിവസമാണ് കടന്നുപേയത്. ഓയില്‍ ഇന്ത്യ ഓഹരികള്‍ 3.40 ശതമാനം ഉയര്‍ന്നു. ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പറേഷന്‍ 3.04 ശതമാനവും മാംഗ്ലൂര്‍ റിഫൈനറി ആന്‍ഡ് പെട്രൊകെമിക്കല്‍സ് 2.20 ശതമാനവും ഉയര്‍ന്നാണ് വ്യാപരം അവസാനിപ്പിച്ചത്. ഇന്ന് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ഓഹരി ഫോണിക്‌സ് മില്‍സ് ആണ്. 4.88 ശതമാനമാണ് ഈ ഓഹരികള്‍ ഉയര്‍ന്നത്.

വീണു, പേയ്ടിഎം

ഇന്നത്തെ നഷ്ടക്കണക്കുകളില്‍ പേയ്ടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷന്‍സാണ് മുന്നില്‍. 8.06 ശതമാനം താഴ്ന്നാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇന്ദ്രപ്രസ്ഥ ഗ്യാസ് (5.19), അപ്പോളോ ഹോസ്പിറ്റല്‍സ് എന്റര്‍പ്രൈസസ് (4.06) ഓഹരികള്‍ക്കും ബുധനാഴ്ച ക്ഷീണത്തിന്റേതായി.

കേരള ഓഹരികളുടെ പ്രകടനം

കേരളാ ഓഹരികളുടെ പ്രകടനം

12 കേരള ഓഹരികള്‍ക്ക് മാത്രമാണ് ഇന്ന് പച്ചയില്‍ തൊടാനായത്. സ്‌കൂബീ ഡേ ഗാര്‍മെന്റ്‌സ്, കല്യാണ്‍ ജുവലേഴ്‌സ്, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിനാന്‍സ്, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് തുടങ്ങി ഒട്ടുമിക്ക പ്രധാന ഓഹരികള്‍ക്കും നഷ്ടത്തിന്റെ ദിനമായി ഇന്ന് മാറി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com