ബിഹാര്‍ കൊടുങ്കാറ്റ് വിപണിയില്‍ വീശിയില്ല, നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്ത് സെന്‍സെക്സ്; സമ്മിശ്ര പ്രകടനവുമായി കേരള കമ്പനികള്‍

മുത്തൂറ്റ് ഫിനാന്‍സ് ഓഹരികളാണ് ഇന്ന് ഏറ്റവും നേട്ടമുണ്ടാക്കിയത്. രണ്ടാംപാദ ഫലം പുറത്തുവിട്ടത് ഈ കേരള ഓഹരിയെ ഉയരങ്ങളിലെത്തിച്ചത്
ബിഹാര്‍ കൊടുങ്കാറ്റ് വിപണിയില്‍ വീശിയില്ല, നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്ത് സെന്‍സെക്സ്; സമ്മിശ്ര പ്രകടനവുമായി കേരള കമ്പനികള്‍
Published on

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് ഫലം വിപണിക്ക് വലിയ ഊര്‍ജം പകരുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ സംഭവിച്ചത് നേരെ തിരിച്ചും. സെന്‍സെക്‌സ് ഇന്ന് 84.11 പോയിന്റ് ഉയര്‍ന്ന് 84,562.78ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റിയാകട്ടെ 30.90 ഉയര്‍ന്ന് 25,910.05 പോയിന്റിലും.

യുഎസ് ഓഹരിവിപണിയിലെ വലിയ തകര്‍ച്ചയാണ് ഇന്ത്യയിലേക്കും ഇന്ന് വ്യാപിച്ചത്. 797 പോയിന്റോളമാണ് യുഎസിലെ ഇടിവ്. ഡിസംബറില്‍ പലിശ കുറയാനുള്ള സാധ്യത മങ്ങിയതും എഐ കമ്പനികളെ നിക്ഷേപത്തെപ്പറ്റിയുള്ള ആശങ്കകള്‍ ഉയര്‍ന്നതുമാണ് യുഎസിലെ പ്രശ്‌നം.

ബിഹാറില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യം വലിയ വിജയം നേടിയിട്ടും ഇന്ത്യന്‍ വിപണി ഉയരാത്തതിന് കാരണവും ഇതുതന്നെ. കോര്‍പറേറ്റ് ഫലങ്ങള്‍ പ്രതീക്ഷിച്ചതിലും മികച്ചതാകുന്നതും മൂന്നാംപാദത്തില്‍ കൂടിയ വളര്‍ച്ചാ സാധ്യതയും വിപണിക്ക് കരുത്താകുന്നുണ്ട്. ബിഹാര്‍ ഫലം ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ വിപണിയിന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്‌തേനെ.

പ്രധാന ഏഷ്യന്‍ വിപണികളെല്ലാം ഇന്ന് താഴ്ച്ചയിലാണ്. ദക്ഷിണ കൊറിയന്‍ വിപണിക്ക് 4 ശതമാനത്തിന്റെ കനത്ത തകര്‍ച്ചയുണ്ടായി. ജാപ്പനീസ്, ഹോങ്കോംഗ് വിപണികള്‍ രണ്ടു ശതമാനം വീതവും താഴ്ന്നു. ഇതുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇന്ത്യന്‍ വിപണിക്ക് കാര്യമായ പരിക്കു പറ്റിയില്ല.

സൂചികകളുടെ പ്രകടനം

നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.08 ശതമാനവും സ്‌മോള്‍ക്യാപ് 0.38 ശതമാനവും ഉയര്‍ന്നു. ഇന്നേറ്റവും നേട്ടമുണ്ടാക്കിയത് പൊതുമേഖല ബാങ്കിംഗ് സൂചികയാണ്, 1.17 ശതമാനം. എഫ്എംസിജി സെക്ടര്‍ 0.57 ശതമാനവും ഫാര്‍മ 0.59 ശതമാനവും നേട്ടത്തില്‍ ക്ലോസ് ചെയ്തു.

ജിഎസ്ടി നിരക്കിളവിനുശേഷം ട്രാക്കിലേക്ക് എത്തിയ ഓട്ടോ സൂചികകയ്ക്ക് ഇന്ന് പക്ഷേ ശോഭിക്കാനായില്ല. 0.52 ശതമാനം താഴ്ച്ച രേഖപ്പെടുത്തി. മെറ്റലാണ് കൂടുതല്‍ നഷ്ടം നേരിട്ട മറ്റൊരു സൂചിക, 0.89 ശതമാനമാണ് ഇന്ന് ഇടിഞ്ഞത്.

മുത്തൂറ്റ് കസറി

മുത്തൂറ്റ് ഫിനാന്‍സ് ഓഹരികളാണ് ഇന്ന് ഏറ്റവും നേട്ടമുണ്ടാക്കിയത്. രണ്ടാംപാദ ഫലം പുറത്തുവിട്ടത് ഈ കേരള ഓഹരിയെ ഉയരങ്ങളിലെത്തിച്ചു. ഇന്ന് 9.93 ശതമാനമാണ് ഓഹരി ഉയര്‍ന്നത്. വിപണിമൂല്യം ഇന്ന് ഒരുഘട്ടത്തില്‍ 1.5 ലക്ഷം കോടി കവിയുകയും ചെയ്തിരുന്നു.

ജൂബിലാന്റ് ഫുഡ്‌വര്‍ക്‌സ് ലിമിറ്റഡ് ഓഹരികളാണ് നേട്ടം കൊയ്ത മറ്റൊരു ഓഹരി. രണ്ടാംപാദ ഫലങ്ങളിലെ മികവാണ് ഈ ഓഹരിക്കും കരുത്തായത്. മുന്‍വര്‍ഷം സമാനപാദത്തെ 67 കോടി രൂപ അപേക്ഷിച്ച് ലാഭം 195 കോടി രൂപയായി ഉയര്‍ന്നു. ഓഹരിവില 7.34 ശതമാനമാണ് കൂടിയത്.

ഭാരത് ഡൈനാമിക്‌സ് ഓഹരികള്‍ 6.13 ശതമാനവും വൊഡാഫോണ്‍ ഐഡിയ ഓഹരിവില 4.58 ശതമാനവും ഇന്ന് വര്‍ധിച്ചു. ബജാജ് ഹോള്‍ഡിംഗ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് 4.42 ശതമാനം ഉയര്‍ന്നു.

വീഴ്ച്ചയില്‍ ആരൊക്കെ?

ആസ്ട്രല്‍ ലിമിറ്റഡ് ഓഹരികളാണ് ഇന്നേറ്റവും നഷ്ടം രേഖപ്പെടുത്തിയത്. 2.62 ശതമാനം താഴ്ന്നാണ് വാരം പൂര്‍ത്തിയാക്കിയത്. എസ്ആര്‍എഫ് ലിമിറ്റഡ് ഓഹരികള്‍ ഇന്ന് 2.61 ശതമാനവും ഹ്യൂണ്ടായ് മോട്ടോര്‍ ഓഹരികള്‍ 2.43 ശതമാനവും നഷ്ടത്തിലായി. കഴിഞ്ഞ ദിവസം ഉയര്‍ന്ന ഐഷര്‍ മോട്ടോര്‍സ് ഓഹരികള്‍ക്കും ഇന്ന് തിളങ്ങാനായില്ല.

കേരള ഓഹരികളുടെ പ്രകടനം

ഇന്നലെ മോശം പ്രകടനം കാഴ്ച്ചവച്ച കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ഓഹരികള്‍ ഇന്ന് 4.22 ശതമാനം നേട്ടം കൊയ്തു. മണപ്പുറം ഫിനാന്‍സ് ഓഹരികളുടെ നേട്ടം 2.88 ശതമാനമായിരുന്നു. ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (5.98), മുത്തൂറ്റ് മൈക്രോഫിന്‍ (2.50) എന്നിങ്ങനെയായിരുന്നു ഇന്നത്തെ പ്രകടനം.

കല്യാണ്‍ ജുവലേഴ്‌സ് ഓഹരികള്‍ക്ക് ശോഭിക്കാനായില്ല. 0.45 ശതമാനം ഇടിഞ്ഞു. കെഎസ്ഇ ലിമിറ്റഡ് 1.64 ശതമാനം താഴ്ച്ചയില്‍ ക്ലോസ് ചെയ്തപ്പോള്‍ സ്‌കൂബീഡേ ഗാര്‍മെന്റ്‌സ് 1.59 ശതമാനം വീഴ്ച്ച നേരിടേണ്ടി വന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com