

മൂന്ന് ദിവസത്തെ നേട്ടത്തിന് വിരാമമിട്ട് വിപണി. നിക്ഷേപകര്‍ വലിയ തോതില്‍ ലാഭമെടുപ്പില്‍ ഏര്‍പ്പെട്ടതാണ് വിപണി നഷ്ടത്തിലാകാനുളള കാരണം. ടിസിഎസ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ബ്ലൂചിപ്പ് ഓഹരികളിൽ ലാഭമെടുക്കൽ പ്രകടമായിരുന്നു. നിഫ്റ്റി ഐടി സൂചികയിലും എഫ്എംസിജി, ബാങ്കിംഗ് കൗണ്ടറുകളിലും കനത്ത വിൽപ്പന സമ്മർദമാണ് നേരിട്ടത്. ഇന്ത്യ വികസിപ്പിച്ച ഇറാനിലെ ഛബഹര്‍ തുറമുഖത്തിന് നൽകിയ ഉപരോധ ഇളവ് പിൻവലിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം നിക്ഷേപകരുടെ വികാരത്തെ പിന്നോട്ടടിച്ചു. ദുർബലമായ ആഗോള വിപണി സൂചനകളും ആഭ്യന്തര വിപണിയെ തളര്‍ത്തി.
സെൻസെക്സ് 0.47 ശതമാനം (387.73 പോയിന്റ്) ഇടിഞ്ഞ് 82,626.23 ലും നിഫ്റ്റി 0.38 ശതമാനം (96.55 പോയിന്റ്) ഇടിഞ്ഞ് 25,327.05 ലും എത്തി.
മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ നേരിയ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ബാങ്ക്, ഫിനാൻഷ്യൽ സർവീസസ് എന്നിവ യഥാക്രമം 0.48 ശതമാനത്തിന്റെയും 0.64 ശതമാനത്തിന്റെയും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റി പ്രൈവറ്റ് ബാങ്ക് (0.65 ശതമാനം ഇടിവ്), കൺസ്യൂമർ ഡ്യൂറബിൾസ് (0.65 ശതമാനം ഇടിവ്), മീഡിയ (0.50 ശതമാനം ഇടിവ്), ഐടി (0.47 ശതമാനം ഇടിവ്), എഫ്എംസിജി (0.44 ശതമാനം ഇടിവ്), ഓട്ടോ (0.40 ശതമാനം ഇടിവ്) എന്നിവയും നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി പിഎസ്‌യു ബാങ്ക് (1.28 ശതമാനം വർധന), റിയല്‍റ്റി (0.55 ശതമാനം വർധന), ഫാർമ (0.50 ശതമാനം വർധന), മെറ്റൽ (0.35 ശതമാനം വർധന) എന്നിവ നേട്ടം രേഖപ്പെടുത്തി.
ഓഹരി കൃത്രിമത്വ കേസില്‍ സെബി കമ്പനിക്കും ഗൗതം അദാനിക്കും ക്ലീൻ ചിറ്റ് നൽകിയതിനെത്തുടർന്ന് അദാനി ഗ്രൂപ്പ് ഓഹരികള്‍ ഉയര്‍ന്നു. അദാനി എന്റർപ്രൈസസ്, അദാനി പവർ, അദാനി ഗ്രീൻ എനർജി, അദാനി ടോട്ടൽ ഗ്യാസ് എന്നിവയുടെ ഓഹരികൾ ഇന്‍ട്രാഡേയില്‍ 10 ശതമാനം വരെ ഉയർന്നു.
ഇന്ത്യയിൽ ഐഫോൺ 17 വിൽപ്പന ആരംഭിച്ചതോടെ റെഡിങ്ടൺ ഓഹരി ഇന്‍ട്രാഡേയില്‍ 9 ശതമാനത്തിലധികം ഉയർന്ന് 314.40 രൂപ എന്ന നിരക്കിലെത്തി. ആഭ്യന്തര വിപണിയിൽ ആപ്പിൾ ഉൽപ്പന്നങ്ങളുടെ പ്രധാന വിതരണക്കാരാണ് കമ്പനി.
എസ്‌ബിഐ ലൈഫ് ഇൻഷുറൻസ്, ശ്രീറാം ഫിനാൻസ്, എസ്‌ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ലാഭമെടുപ്പിനെ തുടര്‍ന്ന് ഐടി ഓഹരികള്‍ ഇടിവ് രേഖപ്പെടുത്തി. എച്ച്‌സിഎൽ ടെക് ഓഹരികള്‍ ഏകദേശം 2 ശതമാനം ഇടിഞ്ഞ് 1,470 രൂപയിലാണ് വ്യാപാരം നടന്നത്. കോഫോർജിന്റെയും ഒഎഫ്‌എസ്‌എസിന്റെയും (Oracle Financial Services) ഓഹരികൾ 1.4 ശതമാനം വീതം ഇടിഞ്ഞു. വിപ്രോ, എംഫാസിസ് (Mphasis Ltd), ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) എന്നിവയുടെ ഓഹരികളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
ഐസിഐസിഐ ബാങ്ക്, നെസ്‌ലെ, ടൈറ്റാൻ കമ്പനി, ട്രെന്റ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
കേരള കമ്പനികള്‍ ഇന്ന് സമ്മിശ്ര പ്രകടനമാണ് നടത്തിയത്. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ 5 ശതമാനത്തിലധികം നേട്ടവുമായി 645 രൂപയിലെത്തി. കെഎസ്ഇ (2.18%), ആഡ്ടെക് സിസ്റ്റംസ് (9.98%), കിറ്റെക്സ് (1.83%) തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു.
കൊച്ചിൻ ഷിപ്പ്‌യാർഡ് (-0.49%) നേരിയ നഷ്ടത്തിലും ഫാക്ട് (0.85%) നേരിയ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ടോളിന്‍സ് ടയേഴ്സ് 3 ശതമാനത്തിലധികം നഷ്ടത്തില്‍ 185 രൂപയിലാണ് ക്ലോസ് ചെയ്തത്. സ്റ്റെല്‍ ഹോള്‍ഡിംഗ്സ് (-2.34%), മുത്തൂറ്റ് മൈക്രോഫിന്‍ (-1.77%), മണപ്പുറം ഫിനാന്‍സ് (-1.73%) തുടങ്ങിയ ഓഹരികള്‍ക്കും വാരാന്ത്യം ശോഭിക്കാനായില്ല.
Stock market closing analysis September 19, 2025.
Read DhanamOnline in English
Subscribe to Dhanam Magazine