മിഡ് ക്യാപ്പുകൾ റെക്കോഡ് കുറിച്ചു; രണ്ട് ദിവസത്തില്‍ 39% ഉയര്‍ന്ന് ഈ ഓട്ടോ കംപോണന്റ് ഓഹരി

ഓഹരി വിപണിക്ക് ഇന്ന് ഉത്സാഹത്തോടെ തുടക്കം, കൂടുതൽ ഉയർന്നു. ജപ്പാൻ ഒഴികെ ഏഷ്യൻ രാജ്യങ്ങളിലെല്ലാം ഓഹരികൾ കയറ്റത്തിലായത് ആവേശം പകർന്നു.

സെൻസെക്സ് ആദ്യ മണിക്കൂറിൽ 65,960 വരെയും നിഫ്റ്റി 19,790 വരെയും ഉയർന്നു. പിന്നീട് അൽപം താഴ്ന്നു.

റിലയൻസ്, ഇൻഫോസിസ്, എച്ച്.ഡി.എഫ്.സി ബാങ്ക് തുടങ്ങിയ ഓഹരികൾ ഇന്നു കയറ്റത്തിലാണ്. മെറ്റൽ, ഐ.ടി ഓഹരികൾ നല്ല കുതിപ്പ് കാഴ്ചവച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ താഴാേട്ടു പോയ ബാങ്ക് നിഫ്റ്റി ഇന്നു തുടക്കം മുതൽ കയറ്റത്തിലാണ്.

നിഫ്റ്റി മിഡ് ക്യാപ് സൂചിക ഇന്ന് 42,000ന് മുകളിൽ റെക്കാേർഡ് നിലയിലാണ് ഓപ്പൺ ചെയ്തത്.

580 കോടി രൂപയുടെ ബഹുവർഷ കരാർ ലഭിച്ചതിനെ തുടർന്ന് ഇന്നലെ 20 ശതമാനം ഉയർന്ന ടാൽബ്രാേസ് ഇന്നും 15 ശതമാനം കയറി. ഓട്ടോ കംപോണന്റുകൾ നിർമിക്കുന്ന കമ്പനിയാണു ടാൽബ്രോസ്. ആറുമാസം കൊണ്ട് 200 ശതമാനം ഉയർന്ന ഓഹരിയാണിത്.

എ.ബി.ബി യിൽ നിന്നു സാങ്കേതികവിദ്യ നേടാനും മറ്റും കരാർ ഉണ്ടാക്കിയ ടിറ്റാഗഡ് റെയിൽ സിസ്റ്റംസ് 11 ശതമാനം ഉയർന്നു. ആറു മാസം കൊണ്ട് 120 ശതമാനം ഉയർന്ന ഓഹരിയാണിത്.

തിങ്കളാഴ്ച താഴ്ചയിലായിരുന്ന അദാനി ഗ്രൂപ്പ് ഓഹരികൾ ഇന്നു രാവിലെ ഉയർന്നു. അദാനി എന്റർപ്രൈസസ് നാലും അദാനി വിൽമർ അഞ്ചും ശതമാനം ഉയർന്നു.

എക്സ് ഡിവിഡൻഡ് ആയതിനെ തുടർന്ന് ഒ.എൻ.ജി.സി രണ്ടരയും കോൾ ഇന്ത്യ മൂന്നരയും ശതമാനം താഴ്ന്നു.

രൂപ ഇന്നും ദുർബലമായി. ഡോളർ ഒരു പൈസ താഴ്ന്നു 83.33 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 83.36 രൂപയിലേക്കു കയറി. റിസർവ് ബാങ്ക് ഇടപെടുന്നതായി സൂചനയുണ്ട്.

സ്വർണം ലോകവിപണിയിൽ 1993 ഡോളറിനു മുകളിലായി. കേരളത്തിൽ സ്വർണം പവന് 240 രൂപ കയറി 45,480 രൂപയിലെത്തി.

ക്രൂഡ് ഓയിൽ അൽപം താഴ്ന്നു. ബ്രെന്റ് ഇനം രാവിലെ 82 ഡോളറിനു താഴെയായി. ഇന്നലെ 82.32 ഡോളറിൽ ക്ലോസ് ചെയ്ത വില 81.86 ഡോളറിലേക്കു താഴ്ന്നു.

Read Morning Business News & Stock Market Below :

ആഗോള വിപണികളിൽ ഉണർവ്; നിക്ഷേപകർ പ്രതീക്ഷയിൽ; ക്രൂഡ് ഓയിൽ വില കയറുന്നു; രൂപയ്ക്ക് ക്ഷീണം എന്തുകൊണ്ട്?

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it