

ഒരു ശതമാനം നഷ്‌ടത്തിൽ വ്യാപാരം തുടങ്ങിയ വിപണി നഷ്‌ടം പകുതിയിൽ താഴെയാക്കിയിട്ടു വീണ്ടും താഴ്ന്നു. വീണ്ടും കയറ്റത്തിലുമായി. വിപണി ഇറാൻ യുദ്ധം സംബന്ധിച്ച ഊഹാപോഹങ്ങൾക്കനുസരിച്ചു ചാഞ്ചാടുകയാണ്.
മുഖ്യ സൂചികകൾക്കൊപ്പം ബാങ്ക്, മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും കയറിയിറങ്ങി.
ഐടി, മീഡിയ, മെറ്റൽ, റിയൽറ്റി മേഖലകൾ രാവിലെ കയറ്റത്തിലായി. ഓട്ടോയും കൺസ്യൂമർ ഡ്യൂറബിൾസും കൂടുതൽ നഷ്‌ടത്തിലായിരുന്നു.
ക്രൂഡ് ഓയിൽ വില 111 ഡോളറിനു മുകളിലായ സാഹചര്യത്തിൽ ഓയിൽ മാർക്കറ്റിംഗ് കമ്പനി ഓഹരികൾ മൂന്നു ശതമാനത്തോളം നഷ്ടത്തിലായി.
ഹിൻഡാൽകോയുടെയും വേദാന്തയുടെയും റേറ്റിംഗ് ജെപി മോർഗൻ ഉയർത്തിയതിനെ തുടർന്ന് ആ ഓഹരികൾ മൂന്നു ശതമാത്തിലധികം ഉയർന്നു.
ഗോദ്‌റെജ് കൺസ്യൂമർ ഓഹരിക്ക് 1425 രൂപ ലക്ഷ്യവില നിശ്ചയിച്ച സിറ്റി വാങ്ങൽ ശിപാർശ നൽകി.
ജൂബിലൻ്റ് ഫുഡ് പ്രകടനം പ്രതീക്ഷയിലും മോശമാണെന്നു കാണിച്ച് മക്കാറീ വില്പന ശിപാർശ നൽകി. ലക്ഷ്യവില 460 രൂപയായി താഴ്‌ത്തി. ഓഹരി ഏഴര ശതമാനം ഇടിഞ്ഞു.
നൈകയുടെ നാലാം പാദ ബിസിനസ് മോശമാണെന്നു വിലയിരുത്തിയ ബാങ്ക് ഓഫ് അമേരിക്ക ഓഹരിക്കു വിൽപന ശിപാർശ നൽകി. ലക്ഷ്യവില 220 രൂപയായി താഴ്ത്തി.
മികച്ച ബിസിനസ് വളർച്ചയെ തുടർന്ന് ക്രെഡിറ്റ് ആക്സസ് ഗ്രാമീൺ ഓഹരി പത്തു ശതമാനം കുതിച്ചു.
രൂപ ഇന്നു ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങി. ഡോളർ ആറു പൈസ കുറഞ്ഞ് 93 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ 93.07 രൂപയിലേക്കു കയറിയിട്ടു 92.91 രൂപയിലേക്കു താഴ്ന്നു.
സ്വർണം ലോക വിപണിയിൽ ഔൺസിന് 4657 ഡോളറിലാണ്. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 600 രൂപ കുറഞ്ഞ് 1,09,880 രൂപയായി.
ക്രൂഡ് ഓയിൽ വില വീണ്ടും കയറി. ബ്രെൻ്റ് ഇനം ക്രൂഡ് 111.77 ഡോളറിലേക്ക് എത്തി.
Read DhanamOnline in English
Subscribe to Dhanam Magazine