

വിപണി ആവേശത്തോടെ വ്യാപാരം തുടങ്ങിയെങ്കിലും പിന്നീട് നേട്ടത്തിൽ നിന്നു നഷ്‌ടത്തിലേക്കു മാറി. തുടർന്നു ചാഞ്ചാട്ടമായി. ഏഷ്യൻ വിപണികളുടെ കയറ്റമാണ് തുടക്കത്തിൽ സൂചികകളെ ഉയർത്തിയത്. പക്ഷേ യുഎസ് ഫ്യൂച്ചേഴ്സ് നേട്ടം കുറച്ചതും ക്രൂഡ് ഓയിൽ വില കൂടുന്നതും വിപണിയെ താഴ്‌ത്തി.
നല്ല നേട്ടത്തിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റിയും മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും പിന്നീട് ഗണ്യമായ നഷ്ടത്തിലായി. ഐടി, മെറ്റൽ, ഫാർമ മേഖലകൾ മാത്രമാണ് ഒരു മണിക്കൂർ കഴിയുമ്പോൾ നേട്ടം നിലനിർത്തിയത്.
വൊക്കാർട്ടിൻ്റെ സയ്‌നിച്ച് എന്ന ആൻ്റിബയോട്ടിക്കിന് യുഎസ് എഫ്ഡിഎ യുടെ അംഗീകാരം ലഭിച്ചതിനെ തുടർന്ന് വൊക്കാർട്ട് ഓഹരി 15 ശതമാനം കുതിച്ചു. വെള്ളിയാഴ്ചയും ഓഹരി വലിയ മുന്നേറ്റം നടത്തി. ഒരു മാസത്തിനകം 70 ശതമാനം ഉയർന്നു.
കയറ്റുമതി ചെയ്യുന്ന വിമാന ഇന്ധനം, പെട്രോൾ, ഡീസൽ എന്നിവയുടെ ഡ്യൂട്ടി കേന്ദ്ര സർക്കാർ കുറച്ചു. ആഭ്യന്തര വിപണിയിലെ ഡ്യൂട്ടിക്കു മാറ്റമില്ല.
ഐടി ഓഹരികൾ ഇന്നു നല്ല കയറ്റത്തിലാണ്. ഐടി സൂചിക 3.2 ശതമാനം ഉയർന്നു. ഇൻഫോസിസ് 4.37 ശതമാനവും പെർസിസ്റ്റൻ്റ് 4.63 കുതിച്ചു. കോഫോർജ്, ടെക് മഹീന്ദ്ര, മൈൻഡ് ട്രീ, എംഫസിസ് തുടങ്ങിയ കമ്പനികൾ 3.5 ശതമാനത്തിലധികം ഉയരത്തിലായി.
മികച്ച റിസൽട്ടിനെ തുടർന്ന് എൻഎംഡിസി സ്‌റ്റീൽ ഓഹരി 15 ശതമാനം കുതിപ്പിലായി.
രൂപ ഇന്നു രാവിലെയും നേട്ടം ഉണ്ടാക്കി. ഡോളർ മൂന്നു പൈസ താഴ്ന്ന് 94.97 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ പിന്നീട് 94.73 രൂപയിലേക്കു താഴ്ന്നു.
സ്വർണം ലോക വിപണിയിൽ ഔൺസിന് 4510 ഡോളറിലേക്കു താഴ്ന്നു. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 600 രൂപ കുറഞ്ഞ് 1,14,560 രൂപയായി.
ക്രൂഡ് ഓയിൽ വില രാവിലെ കയറ്റം തുടർന്നു. ബ്രെൻ്റ് ഇനം ക്രൂഡ് 93.34 ഡോളറിലും ഡബ്ള്യുടിഐ ഇനം 89.69 ഡോളറിലും എത്തി.
Read DhanamOnline in English
Subscribe to Dhanam Magazine