

നേരിയ ചാഞ്ചാട്ടത്തിൽ വ്യാപാരമാരംഭിച്ച വിപണി പിന്നീടു ക്രമമായി കയറി. നിഫ്റ്റി 104 പോയിൻ്റും സെൻസെക്സ് 371 പോയിൻ്റും ഉയർന്ന ശേഷം അൽപം താഴ്ന്നു. വീണ്ടും കയറ്റം തുടർന്നു.
ബാങ്ക് നിഫ്റ്റി, മിഡ്ക്യാപ്, സ്മോൾ ക്യാപ്, ഫിനാൻസ്, എഫ്എംസിജി, റിയൽറ്റി, കൺസ്യൂമർ ഡ്യുറബിൾസ്, ഓയിൽ -ഗ്യാസ് തുടങ്ങിയവ മികച്ച മുന്നേറ്റം നടത്തി. ഐടി ചാഞ്ചാട്ടത്തിലാണ്. മെറ്റൽ മേഖല താഴ്ന്നു.
നെതർലൻഡ്സിലെ എംവിഎൻഒ കമ്പനിയിൽ നിന്ന് 65 കോടി രൂപയുടെ കരാർ ലഭിച്ച സുബെക്സ് ലിമിറ്റഡിൻ്റെ ഓഹരി രാവിലെ 10 ശതമാനം ഉയർന്ന് 13.14 രൂപ വരെ എത്തി.
കമ്പനിയുടെ റിസ്ഡിപ്ലാം എന്ന ഔഷധത്തിനു യുഎസ് എഫ്ഡിഎ യുടെ അംഗീകാരം ലഭിച്ചതിനെ തുടർന്ന് നാറ്റ്കോ ഫാർമ ഓഹരി അഞ്ചു ശതമാനത്തോളം ഉയർന്നു.
കഴിഞ്ഞ ദിവസം വലിയ കുതിപ്പ് നടത്തിയ മെറ്റൽ ഓഹരികൾ പലതും ഇന്നു താഴ്ചയിലാണ്. ഹിന്ദുസ്ഥാൻ സിങ്ക് നാലു ശതമാനം ഇടിഞ്ഞു. വെള്ളി വില റെക്കോർഡ് കുറിച്ചതിനെ തുടർന്ന് ഇന്നലെ ഈ ഓഹരി ഏഴു ശതമാനം കുതിച്ചതാണ്. നാൽകോ, വേദാന്ത, ഹിൻഡാൽകോ, ഹിന്ദുസ്ഥാൻ കോപ്പർ, എൻഎംഡിസി, സെയിൽ, ടാറ്റാ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ജിൻഡൽ സ്റ്റീൽ തുടങ്ങിയവ താഴ്ന്നു.
ഫെഡറൽ ബാങ്ക് ഓഹരി ഇന്നു രാവിലെ 209.15 രൂപവരെ ഉയർന്നു. കഴിഞ്ഞ അഞ്ചു ദിവസം കൊണ്ട് ഓഹരി എട്ടു ശതമാനത്തിലധികം കയറി. 220 രൂപയാണ് ഓഹരിയുടെ റെക്കോർഡ് വില. സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരി 2.6 ശതമാനം ഉയർന്നു. ധനലക്ഷ്മി ബാങ്ക് 1.25 ശതമാനം കയറി.
ആന്ധ്രായിൽ പുതിയ ഫാക്ടറി തുടങ്ങാൻ 50 ഏക്കർ പ്ലാേട്ട് വാങ്ങിയ പിജി ഇലക്ട്രോപ്ലാസ്റ്റ് 3.5 ശതമാനം കുതിച്ചു. എസി, റെഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ തുടങ്ങിയവ നിർമിക്കുന്ന കമ്പനിയാണ് പിജി ഇലക്ട്രോപ്ലാസ്റ്റ്.
രൂപ ഇന്ന് നാമമാത്രമായി താഴ്ന്നു വ്യാപാരം തുടങ്ങി. ഡോളർ സൂചിക 99 നു മുകളിൽ കയറിയതാണു രൂപയെ ദുർബലമാക്കിയത്. ഇന്നു രാവിലെ 99.34 ലാണു സൂചിക. ഡോളർ ഒരു പൈസ കയറി 88.79 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 88.80 രൂപയിൽ എത്തി.
സ്വർണം ലോകവിപണിയിൽ വിൽപന സമ്മർദം നേരിടുകയാണ്. ഔൺസിന് 3960 ഡോളറിലേക്കു സ്വർണം താഴ്ന്നു. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 1360 രൂപ ഇടിഞ്ഞ് 89,680 രൂപയിൽ എത്തി.
ക്രൂഡ് ഓയിൽ താഴ്ച തുടരുന്നു. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 65.00 ഡോളറിൽ എത്തി.
Stock market midday update on 10 october 2025.
Read DhanamOnline in English
Subscribe to Dhanam Magazine