വിപണി താഴ്ന്നിട്ടു ചാഞ്ചാടുന്നു, ഐടി ഓഹരികളും സ്വർണ ഇടിഎഫുകളും ഇടിവില്‍; രൂപ ദുർബലം

ആഗോള സൂചനകളാണ് വിപണിയെ നയിക്കുന്നത്. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളും താഴ്ചയിലാണ്.
stock market
Image courtesy: Canva
Published on

വലിയ താഴ്ചയിൽ തുടങ്ങിയ ഇന്ത്യൻ വിപണി പിന്നീടു നഷ്‌ടം കുറച്ചു. നിഫ്റ്റി 23,072 ഉം സെൻസെക്സ് 73,518 ഉം വരെ താഴ്‌ന്ന ശേഷം ഗണ്യമായി കയറി. പിന്നീടു ചാഞ്ചാട്ടത്തിലായി. ആഗോള സൂചനകളാണ് വിപണിയെ നയിക്കുന്നത്. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളും താഴ്ചയിലാണ്.

ഐടി ഓഹരികൾ ഇന്നും നഷ്‌ടത്തിലായി. വലിയ ഐടി കമ്പനികൾ നാലു ശതമാനം വരെ താഴ്ന്നു. ഐടി സൂചിക രണ്ടു ശതമാനത്തിലധികം ഇടിഞ്ഞു.

22 മുതൽ 30 വരെ ശതമാനം എഥനോൾ ചേർക്കുന്ന പെട്രോളിനെ എക്‌സൈസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി. എഥനോൾ ഉപയോഗം വർധിപ്പിക്കാനുള്ള നടപടിയാണിത്. ബൽറാംപുർ ചീനി, ധാംപുർ, ദ്വാരികേഷ് ഷുഗർ, ശ്രീ രേണുക, ബജാജ് ഹിന്ദുസ്ഥാൻ, മാവന, ത്രിവേണി എൻജിനിയറിംഗ് തുടങ്ങിയ പഞ്ചസാരമിൽ ഓഹരികൾ നാലു ശതമാനം വരെ കയറി.

ഇൻഫോസിസ് ഓഹരിക്കു 1512 രൂപ ലക്ഷ്യവില നിർണയിച്ച സിഎൽഎസ്എ ഔട് പെർഫോം റേറ്റിംഗും നൽകി. ഇൻഫോസിസ് രാവിലെ മൂന്നു ശതമാനം താഴ്ന്നു.

ഹോനസ ഓഹരി 45 ശതമാനം ഉയർന്ന് 585 രൂപയിൽ എത്തുമെന്ന് ജെഫറീസ് വിലയിരുത്തി.

പിഡിലൈറ്റ് ഓഹരിക്കു ജെപി മോർഗൻ 1630 രൂപ ലക്ഷ്യവില നിർണയിച്ച് വാങ്ങൽ ശിപാർശ നൽകി.

സ്വർണവില ഇടിഞ്ഞതോടെ സ്വർണ ഇടിഎഫുകളിൽ നിന്നു പിന്മാറ്റം വർധിച്ചു. പ്രധാന സ്വർണ ഇടിഎഫുകൾ നാലു ശതമാനം വരെ ഇടിഞ്ഞു.

ക്രൂഡ് ഓയിൽ വില 95 ഡോളറിനെ സമീപിച്ചതോടെ ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ മൂന്നുശതമാനം വരെ ഇടിവിലായി.

രൂപ ഇന്നു രാവിലെയും ദുർബലമായി. ഡോളർ 25 പൈസ കൂടി 95.51 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീടു ഡോളർ 95.65 രൂപയിലേക്കു കയറി.

സ്വർണം ലോക വിപണിയിൽ ഔൺസിന് 4075 ഡോളറിൽ എത്തി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 1560 രൂപ ഇടിഞ്ഞ് 1,06,800 രൂപ ആയി.

ക്രൂഡ് ഓയിൽ വില രാവിലെ കയറി. ബ്രെൻ്റ് ഇനം ക്രൂഡ് 94.91 ഡോളറിലും ഡബ്ള്യുടിഐ ഇനം 91.88 ഡോളറിലും എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com