

വിപണി താഴ്ന്നു തുടങ്ങി. കൂടുതൽ താഴ്ന്ന ശേഷം തിരിച്ചു കയറി നേട്ടത്തിലായ സൂചികകൾ വീണ്ടും താഴോട്ടു നീങ്ങി. ആദ്യ മണിക്കൂറിൽ നിഫ്റ്റി 23,298 വരെ താഴ്ന്നിട്ടു 23,435 വരെ കയറി. സെൻസെക്സ് 76,665 നും 77,099 നും ഇടയിൽ ഇറങ്ങിക്കയറി.
ബാങ്ക്, ധനകാര്യ ഓഹരികളാണ് വിപണിയെ ഉയർത്തിയത്. ഐടി, വാഹന, മെറ്റൽ, ഓയിൽ ഓഹരികൾ വിപണിയെ താഴ്ത്തി.
വരുമാന പ്രതീക്ഷ താഴ്ത്തിയ വിപ്രോ ഓഹരി രാവിലെ ആറു ശതമാനത്തിലധികം ഇടിഞ്ഞു. ഇന്നു റിസൽട്ട് പ്രസിദ്ധീകരിക്കുന്ന ഇൻഫോസിസ് ടെക്നോളജീസ് ഓഹരി രണ്ടു ശതമാനം താഴ്ന്നു. മൈൻഡ് ട്രീ നാലു ശതമാനം ഇടിഞ്ഞു. ടിസിഎസ് ഒന്നര ശതമാനം കുറഞ്ഞു. എച്ച്സിഎൽ മൂന്നു ശതമാനം താഴ്ന്നു.
നാലാം പാദ വരുമാനം ഇടിയുമെന്നു മുന്നറിയിപ്പ് നൽകിയ സൊനാറ്റ സോഫ്റ്റ്‌വെയർ രാവിലെ 12 ശതമാനം ഇടിഞ്ഞു. നിഫ്റ്റി ഐടി സൂചിക രണ്ടര ശതമാനം താഴ്ചയിലായി.
നാലാം പാദ റിസൽട്ട് മോശമായതിനെ തുടർന്ന് ഏഞ്ചൽ വൺ ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞു.
മികച്ച വരുമാന - ലാഭ വളർച്ചയിൽ വാരീ റിന്യൂവബിൾ എനർജി 15 ശതമാനം കുതിച്ചു.
വാർബർഗ് പിൻകസ്, അബുദാബി ഇൻവെസ്റ്റ്മെൻ്റ് അഥോറിറ്റി എന്നീ വിദേശഫണ്ടുകൾക്കായി ഓഹരി നൽകി 7500 കോടി രൂപ സമാഹരിക്കാൻ തീരുമാനിച്ച ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഓഹരി നാലു ശതമാനം വരെ താഴ്ന്നു. 15 ശതമാനത്തോളം ഓഹരിയാണ് നൽകുക. വാർബർഗിന് ഒരു ഡയറക്ടറെ നോമിനേറ്റ് ചെയ്യാം.
മെയിൻ്റനൻസിനായി നാലു യൂണിറ്റുകൾ ഏപ്രിൽ 20 വരെ അടച്ചിട്ട ഹീറോ മോട്ടോകോർപ് ഓഹരി നാലു ശതമാനം ഇടിഞ്ഞു.
രൂപ ഇന്നും നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. ഡോളർ 12 പെെസ കുറഞ്ഞ് 85.52 രൂപയിൽ ഓപ്പൺ ചെയ്തു. 85.50 രൂപയായ ശേഷം തിരികെ 85.57 രൂപയിൽ എത്തി.
സ്വർണം ലോകവിപണിയിൽ ഔൺസിനു 3342 ഡോളറിലാണ്. കേരളത്തിൽ ആഭരണസ്വർണം പവന് 840 രൂപ വർധിച്ച് 71,360 രൂപയായി റെക്കോർഡ് കുറിച്ചു.
ക്രൂഡ് ഓയിൽ വില ഉയരുകയാണ്. ബ്രെൻ്റ് ഇനം ബാരലിന് 66.43 ഡോളറിൽ എത്തി.
Stock market midday update on 17 april 2025.
Read DhanamOnline in English
Subscribe to Dhanam Magazine