

വിപണി ചാഞ്ചാട്ടത്തിലാണ്. യുദ്ധഭീതി തന്നെ പ്രധാന കാരണം. രാവിലെ താഴ്ന്നു വ്യാപാരം തുടങ്ങിയ ശേഷം പല തവണ നേട്ടത്തിലായി, വീണ്ടും തിരിച്ചിറങ്ങി. ആദ്യ മണിക്കൂറിൽ സെൻസെക്സ് 82,667 ഉം നിഫ്റ്റി 25,525 ഉം വരെ ഉയർന്നു. പിന്നീടു നേട്ടം കുറച്ചു.
ഐടി കമ്പനികൾ ഇന്നും താഴ്ചയിലാണ് വ്യാപാരം തുടങ്ങിയത്. പിന്നീടു നഷ്‌ടം കുറച്ചു.
ഐടിയും മീഡിയയും ഒഴികെ എല്ലാ മേഖലകളും രാവിലെ കയറ്റത്തിലായിന്നു.
ബാങ്ക്, മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ ഇന്നു മിതമായ നേട്ടത്തിലാണ്.
എബിബി ഇന്ത്യ ഓഹരിയുടെ ലക്ഷ്യവില നൊമുറ 4620 രൂപയിലേക്കും യുബിഎസ് 5310 രൂപയിലേക്കും താഴ്‌ത്തി. കമ്പനിയുടെ ഡിസംബർ പാദഫലങ്ങൾ വിപണി പ്രതീക്ഷയേക്കാൾ മികച്ചതായി. ഓഹരി അഞ്ചു ശതമാനത്തിലധികം ഉയർന്ന് 6000 രൂപ കടന്നു.
നിർമിതബുദ്ധി മേഖലയിൽ ഏഴു വർഷം കൊണ്ട് 10 ലക്ഷം കോടി രൂപ നിക്ഷേപിക്കും എന്ന പ്രഖ്യാപനത്തെ തുടർന്ന് റിലയൻസ് ഓഹരിയുടെ ലക്ഷ്യവില മോർഗൻ സ്റ്റാൻലി 1803 രൂപയായി ഉയർത്തി. റിലയൻസും ജിയോ ഫിനാൻസും അര ശതമാനം വീതം ഉയർന്നു.
ടിസിഎസിൻ്റെ ലക്ഷ്യവില മോർഗൻ സ്റ്റാൻലി 3450 രൂപയിലേക്ക് ഉയർത്തി.
അപ്പോളോ പൈപ്സിൻ്റെ പ്രൊമോട്ടർ വിപണിയിൽ നിന്ന് 1.19 ശതമാനം ഓഹരി വാങ്ങിയതിനെ തുടർന്ന് ഓഹരി വില 3.5 ശതമാനം കയറി.
നൊവാർട്ടിസ് ഇന്ത്യയിൽ നിന്നു വിദേശ മാതൃകമ്പനി പിന്മാറുന്നു. സ്വിസ് കമ്പനി നൊവാർട്ടിസ് എ ജി തങ്ങളുടെ 70.68 ശതമാനം ഓഹരി ക്രിസ് കാപ്പിറ്റലിനു വിൽക്കാൻ കരാർ ഉണ്ടാക്കി. നൊവാർട്ടിസ് ഓഹരി രാവിലെ 20 ശതമാനം കുതിച്ചു. താമസിയാതെ ഇന്ത്യൻ കമ്പനി പേരു മാറ്റും. ഓപ്പൺ ഓഫറും ഉണ്ടാകും.
രൂപ ഇന്നു കൂടുതൽ ദുർബലമായി. ഡോളർ 27 പൈസ (0.30 ശതമാനം) കൂടി 90.94 രൂപയിൽ വ്യാപാരം തുടങ്ങി. പിന്നീടു 90.96 രൂപയിലേക്കു കയറി.
സ്വർണം ലോക വിപണിയിൽ ഔൺസിന് 4990 ഡോളറിലാണ്. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 800 രൂപ കുറഞ്ഞ് 1,14,520 രൂപയിൽ എത്തി.
എംസിഎക്സിൽ 24 കാരറ്റ് സ്വർണം 10 ഗ്രാമിന് 1,55,386 വരെ ഉയർന്നിട്ട് അൽപം താഴ്ന്നു.
വെള്ളി ലോകവിപണിയിൽ ഔൺസിന് 78.00 ഡോളറിലാണ്. എംസിഎക്സിൽ വെള്ളി കിലോഗ്രാമിന് 2,44,802 രൂപ വരെ കയറിയിട്ട് 2,43,000 ലേക്കു താഴ്‌ന്നു.
ക്രൂഡ് ഓയിൽ വില ഉയരുകയാണ്. ബ്രെൻ്റ് ഇനം ബാരലിന് 71.95 ഡോളറിലേക്കു കയറി.
Read DhanamOnline in English
Subscribe to Dhanam Magazine