

വിപണിക്ക് കുതിപ്പിന് അനുകൂലമായ അന്തരീക്ഷം ഒരുങ്ങിയെങ്കിലും ഉയർന്ന നിലവാരത്തിൽ വിറ്റു ലാഭമെടുക്കുന്ന പ്രവണത സൂചികകളെ പിടിച്ചു നിർത്തുന്നു. പൊതുമേഖലാ ബാങ്കുകളിലും റിയൽറ്റിയിലും ഹെൽത്ത് കെയറിലും വിൽപന സമ്മർദം കൂടി.
രാവിലെ നേട്ടത്തിൽ വ്യാപാരം തുടങ്ങിയ നിഫ്റ്റി 26,136 വരെയും സെൻസെക്സ് 85, 471 വരെയും കയറിയിട്ട് താഴ്ന്നു. പിന്നീട് കുറേ സമയം ചാഞ്ചാടിയിട്ടു കയറ്റം പുനരാരംഭിച്ചു.
മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ രാവിലെ മുതൽ നേട്ടത്തിലാണ്.
അദാനി എൻ്റർപ്രൈസസിന് 2900 രൂപ ലക്ഷ്യവില ഇട്ട സിഎൽഎസ്എ ഓഹരിക്കു വാങ്ങൽ ശിപാർശ നൽകി. വേദാന്തയെ പിന്തള്ളി അദാനി ഗ്രൂപ്പിന്, പാപ്പരായ ജയപ്രകാശ് അസോസ്യേറ്റ്സിൻ്റെ ആസ്തികൾ നൽകാൻ വായ്പാദാതാക്കളുടെ കമ്മിറ്റി തീരുമാനിച്ച സാഹചര്യത്തിലാണ് ഈ ശിപാർശ. അദാനി എൻ്റർപ്രൈസസ് രണ്ടു ശതമാനം കയറി.
റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി വാങ്ങാൻ ശിപാർശ നൽകിയ 35 അനാലിസ്റ്റുകൾ കാണുന്ന ശരാശരി ലക്ഷ്യവില 1689 രൂപയാണ്. ഇന്നലെ 1518 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഇന്നു രാവിലെ ഓഹരി ഒരു ശതമാനത്തിലധികം ഉയർന്നു.
ഹിൻഡാൽകാേ ഓഹരിക്ക് 875 രൂപ ലക്ഷ്യവില ഇട്ട എച്ച്എസ്ബിസി വാങ്ങൽ ശിപാർശയും നൽകി. മോട്ടിലാൽ ഓസ്വാൾ 920 രൂപയാണു ലക്ഷ്യവില വച്ചത്.
സ്റ്റീൽ കമ്പനികൾക്കു വിദേശ ബ്രോക്കറേജുകൾ വിപണിവിലയിലും താഴ്ന്ന ലക്ഷ്യവില നിശ്ചയിച്ചു.
സിറ്റി 4875 രൂപ ലക്ഷ്യവില ഇട്ട കമ്മിൻസ് ഇന്ത്യ ഓഹരി രാവിലെ രണ്ടര ശതമാനം ഉയർന്നു.
ഇന്നലെ വലിയ മുന്നേറ്റം നടത്തിയ ഐടി ഓഹരികൾ ഇന്നു രാവിലെ താഴുകയോ ചെറിയ നേട്ടത്തിൽ ഒതുങ്ങുകയോ ചെയ്തു.
ഷോർട്ട് വിൽപനക്കാർക്കു വലിയ ആഘാതം നേരിട്ട ഗ്രോ (ബില്യൺ ബ്രെയിൻസ്) ഇന്നു രാവിലെ എട്ടു ശതമാനത്തിലധികം ഇടിഞ്ഞു. ഇന്നലെ 10 ശതമാനം താഴ്ന്നതാണ്.
ലിസ്റ്റിംഗിൽ വലിയ നേട്ടം ഉണ്ടാക്കിയ ഫിസിക്സ് വാലാ ഇന്നു രാവിലെ നാലു ശതമാനം താഴ്ന്നു.
സിബിഐ അന്വേഷണം നേരിടുന്ന സമ്മാൻ കാപ്പിറ്റൽ ഇന്നു രാവിലെ നാലു ശതമാനത്തിലധികം താഴ്ചയിലായി. പിന്നീടു ഗതി മാറി ഒരു ശതമാനം ഉയർന്നു.
കൊച്ചിൻ ഷിപ്പ് യാർഡ് രണ്ടരയും ഗാർഡൻ റീച്ച് മൂന്നരയും ശതമാനം കയറി. പ്രതിരോധ മേഖലയിലെ ഡാറ്റാ പാറ്റേൺസും സെൻ ടെക്നോളജിയും നാലു ശതമാനം കയറി.
മക്കാറി അപ്ഗ്രേഡ് ചെയ്ത ഹീറോ മോട്ടോ കോർപ്പ് ഓഹരി രാവിലെ രണ്ടു ശതമാനത്തിലധികം ഉയർന്ന് 6000 രൂപയ്ക്കു മുകളിൽ എത്തി റെക്കോർഡ് കുറിച്ചു.
രൂപ ഇന്നു രാവിലെ അൽപം ദുർബലമായി. ഡോളർ മൂന്നു പൈസ കൂടി 88.62 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് ഡോളർ 88.71 രൂപയിലേക്കു കയറി. ഡോളർ സൂചിക 100.32 ൽ എത്തി.
സ്വർണം ലോകവിപണിയിൽ ചാഞ്ചാട്ടം തുടരുകയാണ്. 4110 ഡോളർ വരെ രാവിലെ കയറിയ സ്വർണം പിന്നീട് ഔൺസിനു 4070 ഡോളറിലേക്കു താഴ്ന്നു. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 120 രൂപ കുറഞ്ഞ് 91,440 രൂപയായി.
ക്രൂഡ് ഓയിൽ താഴിട്ടു നീങ്ങുകയാണ്. ബ്രെൻ്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 63.64 ഡോളറിലേക്കു താഴ്ന്നു.
Stock market midday update on 20 november 2025.
Read DhanamOnline in English
Subscribe to Dhanam Magazine