വിപണി ഗതി മാറി, സൂചികകൾ താഴുന്നു; ബാങ്ക്, ധനകാര്യ, ഐ.ടി, എഫ്.എം.സി.ജി ഓഹരികള്‍ ഇടിവില്‍

രൂപ ഇന്നും ദുർബലമായി, രാവിലെ ഡോളർ 10 പൈസ വർധിച്ച് 87.37 രൂപയിൽ വ്യാപാരം തുടങ്ങി
a man sitting in front of computer screens which showing stock market trends
image credit : canva
Published on

വിപണി വീണ്ടും ദുർബലമാകുകയാണ്. രാവിലെ ചെറിയ താഴ്ചയിൽ വ്യാപാരം തുടങ്ങിയ വിപണി പിന്നീട് അര ശതമാനം വരെ താഴ്ന്നു.

ബാങ്ക്, ധനകാര്യ, ഐടി, എഫ്എംസിജി, മെറ്റൽ, റിയൽറ്റി, ഓയിൽ - ഗ്യാസ് മേഖലകൾ വലിയ താഴ്ചയിലായി.

യുഎസ് എഫ്ഡിഎ ബംഗളൂരുവിലെ ജിഗാനി പ്ലാൻ്റിനു മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് ഹൈകാൽ ഓഹരി മൂന്നു ശതമാനം ഇടിഞ്ഞു.

103 കോടി രൂപയുടെ വാഗൺ കരാർ ലഭിച്ചതിനെ തുടർന്ന് ടെക്സ്മാകോ റെയിൽ അഞ്ചു ശതമാനം ഉയർന്നു.

ജിയോളജിക്കൽ സർവേക്കു തീരപര്യവേക്ഷണം നടത്താനുളള രണ്ടു യാനപാത്രങ്ങൾ നിർമിക്കാൻ 467 കോടി രൂപയുടെ ഓർഡർ ടിറ്റാഗഡ് റെയിലിന് ഓർഡർ ലഭിച്ചു. ഓഹരി മൂന്നു ശതമാനം ഉയർന്നിട്ടു പിൻവാങ്ങി.

ഇൻ്റലിജൻ്റ് ഓട്ടോമേഷൻ സർവീസുകൾ തയാറാക്കുന്ന നോവിഗോ സൊലൂഷൻസിനെ വാങ്ങാൻ ആർ സിസ്റ്റംസ് ഇൻ്റർനാഷണൽ കരാർ ഉണ്ടാക്കി. 400 കോടി രൂപ പണമായും ബാക്കി ഓഹരികളായും നൽകും. ആർ സിസ്റ്റംസ് ഓഹരി 16 ശതമാനം കുതിച്ചു.

ഉപഭോക്താക്കൾക്കു സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് കിട്ടാൻ ഉദ്ദേശിച്ചാണു ജിഎസ്ടി കുറയ്ക്കുന്നതെങ്കിലും കമ്പനികൾ നികുതിലാഭം മുഴുവൻ ഉപഭോക്താക്കൾക്കു നൽകുകയില്ലെന്ന് കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് വിലയിരുത്തി. ഈ ധനകാര്യ വർഷം നിഫ്റ്റി 50 കമ്പനികൾക്ക് ഒൻപതു ശതമാനം അറ്റാദായം ഉണ്ടാകാം എന്നു കൊട്ടക് കണക്കാക്കുന്നു.

ഡിഫൻസ്, ഏറോസ്പേസ് മേഖലകളിൽ സാങ്കേതിക സേവനം നൽകുന്ന ഡിസിഎക്സ് സിസ്റ്റംസ് ഇന്നു 14 ശതമാനം കുതിച്ചു.

ഓൺലൈൻ ക്യാഷ് ഗെയിമിംഗ് വിലക്കുന്ന സാഹചര്യത്തിൽ നസാറ ടെക്നോളജീസ് ഇന്നു നാലു ശതമാനം ഇടിഞ്ഞു.

രൂപ ഇന്നും ദുർബലമായി. രാവിലെ ഡോളർ 10 പൈസ വർധിച്ച് 87.37 രൂപയിൽ വ്യാപാരം തുടങ്ങി. പിന്നീട് 87.40 രൂപയിൽ എത്തി.

സ്വർണം ലോകവിപണിയിൽ വീണ്ടും കയറി. രാവിലെ ഔൺസിന് 3335 ഡോളറിലാണു വ്യാപാരം. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 120 രൂപ കുറഞ്ഞ് 73,720 രൂപയായി.

ക്രൂഡ് ഓയിൽ വില ചാഞ്ചാടുകയാണ്. ബ്രെൻ്റ് ഇനം ക്രൂഡ് 67.58 ഡോളറിൽ എത്തി.

Stock market midday update on 22 august 2025.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com