വിപണി ഉയരുന്നു, ബാങ്കുകൾ മുന്നേറ്റത്തിൽ, ഹെൽത്ത് കെയറും ഫാർമയും ഇടിവില്‍; ഇറാന്‍ സമാധാന പ്രതീക്ഷയില്‍ നിക്ഷേപകര്‍

മുഖ്യ സൂചികകൾ അര ശതമാനം ഉയർന്നപ്പോൾ ബാങ്ക് നിഫ്റ്റി ഒരു ശതമാനത്തിലധികം ഉയർന്നു, മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ താഴ്ചയിലാണ്
stock market
Image courtesy: Canva
Published on

ഇറാൻ സമാധാനപ്രതീക്ഷയിൽ വിപണി കയറുകയാണ്. ബാങ്കുകളും ധനകാര്യ കമ്പനികളുമാണു മുന്നേറ്റത്തിനു നേതൃത്വം നൽകുന്നത്. മുഖ്യ സൂചികകൾ അര ശതമാനം ഉയർന്നപ്പോൾ ബാങ്ക് നിഫ്റ്റി ഒരു ശതമാനത്തിലധികം ഉയർന്നു. അതേസമയം ഹെൽത്ത് കെയറും ഫാർമയും റിയൽറ്റിയും മീഡിയയും ഇടിഞ്ഞു. ഐടി നാമമാത്രമായി താഴ്ന്നു . മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ താഴ്ചയിലാണ്.

റോക്കറ്റുകൾക്കും മിസൈലുകൾക്കും വേണ്ട ഘടകങ്ങൾ നിർമിക്കുന്ന എംടാർ ടെക്നോളജീസ് 467 കോടി രൂപയുടെ അന്താരാഷ്ട്ര ഓർഡർ നേടി. ഓഹരി ആറു ശതമാനം ഉയർന്നു. ഒരു മാസം കൊണ്ട് 59 ശതമാനം ഉയർന്ന ഓഹരി ആറു മാസം കൊണ്ട് ഓഹരിവില മൂന്നിരട്ടിയിലധികം ആക്കി.

വരുമാനം 11 ശതമാനം കൂടിയപ്പോൾ അറ്റാദായം പത്തു മടങ്ങാക്കിയ ജെഎസ്ഡബ്ള്യു സിമൻ്റ് ഓഹരി 10 ശതമാനം കുതിച്ചു.

മികച്ച റിസൽട്ടിനെ തുടർന്ന് എൽഐസി ഓഹരി രാവിലെ അഞ്ചു ശതമാനത്തോളം ഉയർന്നു. സിറ്റി ഓഹരിയുടെ ലക്ഷ്യവില 1475 രൂപയായി ഉയർത്തി.

നാലാം പാദ വരുമാനം 50 ശതമാനം വർധിപ്പിക്കുകയും ലാഭമാർജിൻ 5.8 ശതമാനമാക്കുകയും അറ്റാദായം 161 ശതമാനം ഉയർത്തുകയും ചെയ്ത രാസവള കമ്പനി ആർസിഎഫിൻ്റെ ഓഹരി ഒൻപതു ശതമാനം കുതിച്ചു. എഫ്എസിടി അടക്കം മറ്റു രാസവള കമ്പനികളുടെ ഓഹരികളും രാവിലെ നേട്ടത്തിലായി.

വരുമാനം 12.2 ശതമാനം വർധിച്ചപ്പോൾ അറ്റാദായ വർധന 7.3 ശതമാനത്തിൽ ഒതുങ്ങിയ മാക്സ് ഹെൽത്ത് കെയർ ഓഹരി ഏഴു ശതമാനം ഇടിഞ്ഞു.

വാഹനങ്ങൾക്കു 30,000 രൂപ വരെ വിലവർധിപ്പിച്ച മാരുതി സുസുകിയുടെ ഓഹരി രണ്ടു ശതമാനം ഉയർന്നു..

നാലാം പാദ റിസൽട്ടിനെ തുടർന്ന് ഐടിസിയുടെ ലക്ഷ്യവില 350 രൂപയായി ഉയർത്തിയ ജെഫറീസ് ഓഹരി ഹോൾഡ് ചെയ്യാൻ ഉപദേശിച്ചു. വാങ്ങാൻ ശിപാർശ ചെയ്ത സിഎൽഎസ്എ 394 രൂപയാക്കി ലക്ഷ്യവില. 290 രൂപ ലക്ഷ്യവില നിർണയിച്ച സിറ്റി ഓഹരി വിൽക്കാൻ ശിപാർശ നൽകി. ഓഹരി ഒരു ശതമാനത്തിലധികം താഴ്ന്നു.

നാലാം പാദ വരുമാനം 9.9 ശതമാനം വർധിച്ചപ്പോൾ അറ്റാദായം 47 ശതമാനം ഇടിഞ്ഞതിനെ തുടർന്ന് വെൽസ്പൺ കോർപറേഷൻ ഓഹരി രാവിലെ ആറു ശതമാനം ഇടിഞ്ഞു.

പ്രതീക്ഷയിലും മികച്ച ലാഭവും ലാഭമാർജിനും കാഴ്ചവച്ച ഹോനസ (മാമാ എർത്ത് ) യുടെ ഓഹരി എട്ടു ശതമാനം ഉയർന്നു. ഓഹരിയുടെ ലക്ഷ്യവില 434 രൂപയായി ഉയർത്തിയ സിഎൽഎസ്എ ഔട്പെർഫോം റേറ്റിംഗ് നൽകി.

രൂപ ഇന്നു രാവിലെ അൽപം താഴ്ന്നു. ഡോളർ ആറു പൈസ കൂടി 96.26 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് ഡോളർ 96.30 രൂപ വരെ കയറുകയും 96.08 വരെ താഴുകയും ചെയ്തു. ഡോളർ സൂചിക ഇന്നു രാവിലെ 99.26 ലാണ്. റിസർവ് ബാങ്ക് വിപണിയിൽ സജീവമായി ഉണ്ട്.

സ്വർണം ലോക വിപണിയിൽ ഔൺസിന് 4521 ഡോളറിലേക്കു താഴ്ന്നു. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 320 രൂപ കുറഞ്ഞ് 1,16,960 രൂപയായി.

ക്രൂഡ് ഓയിൽ വില രാവിലെ കയറുകയാണ്. ബ്രെൻ്റ് ഇനം ക്രൂഡ് 104.28 ഡോളറിലും ഡബ്ള്യുടിഐ ഇനം 97.50 ഡോളറിലും എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com