വിപണി മുന്നേറ്റത്തിൽ, കൊച്ചിൻ ഷിപ്പ്‌യാർഡ്, ഇൻഫോസിസ്, ടി.സി.എസ്, കോൺകോർ ഓഹരികള്‍ കയറ്റത്തില്‍; രൂപ നേട്ടത്തില്‍
വിപണി ഇന്നു ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങിയിട്ടു പിന്നീടു കുതിച്ചു. ഐടി, എഫ്എംസിജി മേഖലകളുടെ മുന്നേറ്റത്തിലാണു വിപണിയുടെ ഉയർച്ച. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളും കയറ്റത്തിലാണ്.
ഇന്നലെ 20 ശതമാനം ഉയർന്ന ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ഇന്നു മൂന്നു ശതമാനം കയറിയതോടെ ഓഹരി റെക്കോർഡ് നിലവാരത്തിലായി. കൊച്ചിൻ ഷിപ്പ് യാർഡ് രണ്ടു ശതമാനത്തോളം ഉയർന്നു.
ഹോനസ കൺസ്യൂമർ (മാമാ എർത്ത്) നാലാം പാദത്തിൽ വരുമാനം 13 ശതമാനം വര്‍ധിപ്പിച്ചെങ്കിലും അറ്റാദായം 18 ശതമാനം ഇടിഞ്ഞു. ഓഹരി 13 ശതമാനം കുതിച്ചു.
സെൻസെക്സ് 30 യിൽ നിന്ന് ഇൻഡസ് ഇൻഡ് ബാങ്കിനെയും നെസ്‌ലെയെയും ഒഴിവാക്കും. പകരം ട്രെൻ്റിനെയും ഭാരത് ഇലക്ട്രോണിക്സിനെയും ഉൾപ്പെടുത്തും. ജൂൺ 20നാണ് ഇതു നടപ്പാക്കുക.
ഐടി ഓഹരികൾ ഇന്നു കയറ്റത്തിലായി. ഇൻഫോസിസ് രണ്ടരയും ടിസിഎസ് ഒന്നരയും ശതമാനം ഉയർന്നു. ഓറാക്കിൾ ഫിനാൻഷ്യൽ, കോഫോർജ്, വിപ്രോ, ടെക് മഹീന്ദ്ര, പെർസിസ്റ്റൻ്റ്, എംഫസിസ് തുടങ്ങിയവ രണ്ടു ശതമാനത്തിലധികം കയറി.
കോൺകോർ നാല് ഓഹരിക്ക് ഒന്ന് എന്ന അനുപാതത്തിൽ ബോണസ് പ്രഖ്യാപിച്ചു. ഓഹരി മൂന്നു ശതമാനം ഉയർന്നു.
ഗോൾഡ് മാൻ സാക്സ് ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ ലക്ഷ്യ വില ഉയർത്തി. മൂന്നു കമ്പനികളും രണ്ടു ശതമാനം ഉയർന്നു.
രൂപ ഇന്നു നേട്ടത്തിലാണ്. ഡോളർ മൂന്നു പൈസ താഴ്ന്ന് 85.97 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 85.80 രൂപയായി താഴ്ന്നു.
സ്വർണം ലോകവിപണിയിൽ ഔൺസിന് 3298 ഡോളറിലാണ്. കേരളത്തിൽ ആഭരണ സ്വർണം പവന് 280 രൂപ കുറഞ്ഞ് 71,520 രൂപയായി.
ക്രൂഡ് ഓയിൽ വില താഴുകയാണ്. ബ്രെൻ്റ് ഇനം ബാരലിന് 64.04 ഡോളർ ആയി.