

രാവിലെ ചെറിയ നേട്ടത്തിൽ ആരംഭിച്ച വ്യാപാരം താമസിയാതെ നഷ്ടത്തിലേക്കു മാറി. നിഫ്റ്റി 25,250.85 വരെയും സെൻസെക്സ് 82,307.50 വരെയും കയറിയിട്ടാണ് നഷ്ടത്തിലായത്. താമസിയാതെ സെൻസെക്സ് 81,881 ഉം നിഫ്റ്റി 25,110 ഉം വരെ താഴ്ന്നു. പിന്നീടു ചാഞ്ചാട്ടമായി.
തുടക്കത്തിൽ ഉയർന്നു നീങ്ങിയ ബാങ്ക് നിഫ്റ്റിയും നഷ്ടത്തിലായ ശേഷം ചാഞ്ചാട്ടത്തിലേക്കു മാറി.
മുഖ്യ സൂചികകളെ അപേക്ഷിച്ച് വിശാല വിപണി കൂടുതൽ ദുർബലമായി. ഓട്ടോ ഒഴികെ എല്ലാ മേഖലകളും രാവിലെ നഷ്ടത്തിലാണ്. റിയൽറ്റിയും പൊതുമേഖലാ ബാങ്കുകളും ഐടിയും നഷ്ടത്തിനു മുന്നിൽ നിന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന പ്രതിരോധ ഓഹരികൾ ഇന്നു താഴ്ന്നു. കൊച്ചിൻ ഷിപ്പ് യാർഡ് രാവിലെ രണ്ടു ശതമാനത്തിലധികം താഴ്ന്നിട്ടു നഷ്ടം കുറച്ചു.
വാഹന കമ്പനികൾ ഇന്നു വലിയ മുന്നേറ്റം നടത്തി. ജിഎസ്ടി കുറയ്ക്കലിനൊപ്പം കമ്പനി വിലയിൽ കുറവ് വരുത്തുക കൂടി ചെയ്തതോടെ കാർ വിൽപനയിൽ ഗണ്യമായ വളർച്ച കാണിച്ച മാരുതി സുസുകി ഓഹരി രാവിലെ മൂന്നു ശതമാനം വരെ കയറി. 25,000 വാഹനങ്ങളാണ് മാരുതി ഇന്നലെ വിറ്റത്. 11,000 വാഹനങ്ങൾ വിറ്റ ഹ്യുണ്ടായി നാലര ശതമാനം ഉയർന്നു. മഹീന്ദ്ര 2.5 ഉം ഐഷർ 2.45 ഉം ബജാജ് ഓട്ടോ രണ്ടും 10,000 വാഹനങ്ങൾ വിറ്റ ടാറ്റാ മോട്ടോഴ്സ് 1.8 ഉം ശതമാനം കയറി. മറ്റ് വാഹന കമ്പനികളും നേട്ടത്തിലാണ്. പിന്നീടു നേട്ടം കുറഞ്ഞു.
യുഎഇയിലെ അൽ ഹബ്തൂർ കമ്പനിയുമായി സഖ്യം ഉണ്ടാക്കിയ ഇലക്ട്രിക് വാഹന കമ്പനി ജെബിഎം ഓട്ടോയുടെ ഓഹരി ഏഴു ശതമാനം കുതിച്ചു.
രക്തം കട്ടപിടിക്കുന്നതു തടയുന്ന ഔഷധത്തിന് യൂറോപ്യൻ യൂണിയൻ്റെ അംഗീകാരം ലഭിച്ചത് ശിൽപാ മെഡികെയറിൻ്റെ ഓഹരിയെ അഞ്ചു ശതമാനം ഉയർത്തി.
രൂപ ഇന്നു രാവിലെയും ദുർബലമായി. ഡോളർ 10 പൈസ കൂടി 88.41 രൂപയിലാണ് ഓപ്പൺ ചെയ്തത്. പിന്നീട് 88.56 രൂപയായി. ഡോളർ സൂചിക താഴ്ന്നു 97.32 ലാണ് ഇപ്പോൾ. ഡോളർ സൂചിക താഴുമ്പോഴും രൂപ ദുർബലമാകുന്ന പ്രവണതയാണ് ഇപ്പോൾ കാണുന്നത്. ഡോളർ 89 രൂപയിലേക്ക് കയറും എന്നു പലരും കരുതുന്നു. ഡോളർ സൂചിക 95 ലും അടുത്ത ജൂണോടെ 92 ലും എത്തുമെന്നു ജെപി മോർഗൻ ബാങ്ക് പ്രവചിച്ചു.
സ്വർണം ലോകവിപണിയിൽ രാവിലെ അൽപം താഴ്ന്നു. ഔൺസിന് 3740 ഡോളർ വരെ താഴ്ന്ന ശേഷം 3744 ലേക്കു കയറി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 920 രൂപ വർധിച്ച് 83,840 രൂപ എന്ന റെക്കോർഡ് കുറിച്ചു. ഈ മാസം ഒന്നാം തീയതിയിലെ വിലയേക്കാൾ 6000 രൂപ കൂടുതലാണ് ഇന്നു പവൻ വില.
ക്രൂഡ് ഓയിൽ വില കുറയുകയാണ്. ബ്രെൻ്റ് ഇനം ബാരലിന് 66.15 ഡോളർ ആയി കുറഞ്ഞു.
Stock market midday update on 23 September 2025.
Read DhanamOnline in English
Subscribe to Dhanam Magazine